ADVERTISEMENT

ചങ്ങനാശേരി ∙ കൊല്ലം ശൂരനാട് സ്വദേശിയെ റെയിൽവേ ജംക്‌ഷനു സമീപം കാത്തിരിപ്പുകേന്ദ്രത്തിനു പിറകിലെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിലാണ് ചങ്ങനാശേരി പൊലീസിന്റെ കണ്ടെത്തൽ.

വെള്ളിയാഴ്ച രാവിലെയാണ് ശൂരനാട് തെക്കേമുറി സ്വദേശി റംസാൻ നിവാസിൽ റംസാൻ അലി (36)യെ ഓടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. സമീപത്തെ കോൺക്രീറ്റ് മതിൽ ദേഹത്തു പതിച്ച നിലയിലായിരുന്നു. ഇതു സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചു. എന്നാൽ ഓടയിൽ നിന്നു വലിഞ്ഞു കയറാനുള്ള ശ്രമത്തിനിടിയിൽ കോൺക്രീറ്റ് മതിലിൽ പിടിച്ചപ്പോൾ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തിൽ പതിക്കുകയായിരുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്ന് പറയുന്നു. തങ്ങളുടെ വിലയിരുത്തൽ സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നു പൊലീസ് ‌ചൂണ്ടിക്കാട്ടുന്നു. സംഭവസമയം റംസാൻ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. കാത്തിരിപ്പുകേന്ദ്രത്തിൽ ഉറങ്ങാൻ കിടക്കാനോ മറ്റോ ശ്രമിക്കുമ്പോൾ നിലതെറ്റി തൊട്ടുപിറകിലുള്ള ഓടയ്ക്കുള്ളിൽ വീഴുകയായിരുന്നു.

ശാസ്ത്രീയ പരിശോധനയിൽ സംഭവസ്ഥലത്ത് അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ചങ്ങനാശേരിയിൽ കർട്ടന്റെയും ചവിട്ടുവിരിയുടെയും ഇൻസ്റ്റാൾമെന്റ് വ്യാപാരമാണ് റംസാന്. സ്റ്റോക്ക് എടുക്കാൻ ബെംഗളൂരുവിലേക്കു പോകണമെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ വ്യാഴാഴ്ച രാത്രി 11.30ന് റംസാൻ റെയിൽവേ ജംക്‌ഷനു സമീപത്തെ തട്ടുകടയിൽ‌ ആഹാരം കഴിച്ചതിനു ശേഷം കാത്തിരിപ്പു കേന്ദ്രത്തിന്റെ സമീപത്തേക്കായി നടന്നു പോകുന്നുണ്ട്.

കാത്തിരിപ്പു കേന്ദ്രം 

ചങ്ങനാശേരി റെയിൽവേ ജംക്‌ഷനിൽ വാഴൂർ റോഡിൽ റെയിൽവേ മേൽപാലത്തിനു സമീപമാണ് കാത്തിരിപ്പുകേന്ദ്രം. സംരക്ഷണഭിത്തിയില്ലാത്ത താൽക്കാലികമായ ഷെഡ് പുരയാണിത്. സമീപത്തെ ഓട്ടോ ഡ്രൈവർമാരും തൊഴിലാളികളുമാണ് വിശ്രമിക്കാനായി ഇവിടെ ഇരിക്കുന്നത്. കാത്തിരിപ്പു കേന്ദ്രത്തിന്റെ തൊട്ടു പിറകിലായാണ് മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച ഓടയുള്ളത്. ഈ ഓടയിലേക്കാണ് റംസാൻ വീണത്.

ഓടയ്ക്ക് സമീപത്തുള്ള കോൺക്രീറ്റ് മതിൽ അടർന്നു മാറിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വഴിവിളക്കുകളും വെളിച്ചവുമില്ലാത്തതിനാൽ റംസാൻ ഓടയിൽ കിടന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. വ്യാഴാഴ്ച രാത്രി 11.30നും 11.45നും ഇടയിലാകാം റംസാൻ അപകടത്തിൽ പെട്ടതെന്നു പൊലീസ് കരുതുന്നു. പിറ്റേദിവസം രാവിലെ റോഡിലൂടെ പോയവരാണ് ഓടയ്ക്കുള്ളിൽ മൃതദേഹം കിടക്കുന്നതു കണ്ടത്.

English Summary:

young man found dead in drainage; Police say there is no mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com