ഘാതകന് നായകപരിവേഷം, ഗാന്ധിസമല്ല ‘ഗോഡ്സേയിസ’മാണ് മഹത്തരമെന്ന് സ്ഥാപിക്കാൻ ശ്രമം: തുഷാർ ഗാന്ധി

Mail This Article
ഇന്ത്യൻ ജീവിതത്തിന്റെ സമസ്തമേഖലകളിൽനിന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ തുടച്ചുനീക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവുമായി ഗാന്ധിജി നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിനെത്തിയ തുഷാർ ഗാന്ധി സംസാരിക്കുന്നു.
∙ ഈ കാലഘട്ടം മഹാത്മജിയോടു നീതി പുലർത്തുന്നില്ല എന്നാണോ കരുതുന്നത്?
മഹാത്മജിയും ദർശനങ്ങളും ഏതുകാലത്തും പ്രസക്തമാണ്. ഇന്ന് അദ്ദേഹത്തെ തമസ്കരിക്കാനുള്ള ബോധപൂർവമായ ഇടപെടലുകളാണുള്ളത്. അതിനു ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു. ആർഎസ്എസാണു പിന്നിൽ. ഭരണകൂടം അതിനു വലിയ പിന്തുണ നൽകുന്നു. ഗാന്ധിസമല്ല ‘ഗോഡ്സേയിസ’മാണ് മഹത്തരമെന്ന് പ്രവർത്തനങ്ങളിലൂടെ വിളിച്ചുപറയുന്നു. ഘാതകനു നായകപരിവേഷം നൽകുന്നു. നോക്കൂ, ഗാന്ധിയെ കൊലപ്പെടുത്തിയതാണ്. പക്ഷേ അദ്ദേഹം മരിച്ചോ? ആ ദർശനങ്ങളും ആദർശങ്ങളും ഇന്നും ജീവനോടെയുണ്ട്. നാളെയുമുണ്ടാകും. പാഠപുസ്തകങ്ങളിൽനിന്നു ഗാന്ധിയുടെ പേരു വെട്ടി തമസ്കരിക്കുന്നവരെ വരുംതലമുറകൾ തിരിച്ചറിയും.
∙ ഇതിനെ എങ്ങനെ നേരിടാമെന്നാണ് കരുതുന്നത്?
ഇതൊരു ആശയ സമരമാണ്. ഭിന്നിപ്പും വെറുപ്പുംകൊണ്ട് ജനങ്ങളിൽ വിഭജനമുണ്ടാക്കി മുതലെടുപ്പു നടത്താനാണു നീക്കം. മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നത് അപകടകരമാണ്. ശ്രീനാരായണഗുരുവും ഗാന്ധിജിയും സമൂഹ പുനഃസൃഷ്ടിക്കായി പങ്കിട്ട ചിന്തകൾ ശക്തി പ്രാപിക്കണം.
∙ രാഷ്ട്രീയത്തിന്റെ സംശുദ്ധി കൂടി വീണ്ടെടുക്കേണ്ടതല്ലേ?
ഭിന്നിപ്പും വെറുപ്പും പടർത്തുന്ന രാഷ്ട്രീയം നിശ്ചയമായും മാറണം. മതരാഷ്ട്രീയം തെറ്റായി ഉപയോഗപ്പെടുത്തുന്നു. രാഷ്ട്രീയവും ആധ്യാത്മിക പ്രവർത്തനവും ഒരേ വഴിയിലാണെന്നാണ് ഞാൻ കരുതുന്നത്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നവർ മത വിശ്വാസത്തിന്റെ ഉൾക്കാമ്പിലേക്കു കടന്നുചെല്ലുന്നില്ല. വെറും കെട്ടുകാഴ്ചകൾ തീർത്ത് ആചാരാനുഷ്ഠാനങ്ങളിലും മത ചിഹ്നങ്ങളിലും അവർ അഭിരമിക്കുന്നു.
∙ സനാതന ധർമം എന്തെന്ന ചർച്ച ഈയിടെ കേരളത്തിലും സജീവമായി?
സനാതന ധർമത്തിന്റെ അടിസ്ഥാനതത്വങ്ങൾ ബലി കഴിച്ചു. ഏതു മതത്തിനും അത് ഉയർത്തിക്കാട്ടുന്ന പ്രത്യയശാസ്ത്രമാണ് പ്രാധാന്യം നൽകുന്നതെന്ന് ബാപ്പു വിശ്വസിച്ചു. ആചാരാനുഷ്ഠാനങ്ങൾക്കു പിറകേ പോയില്ല. ആശയത്തെ ശക്തമായി എടുത്തു. അതിനു നേർവിപരീതമായി, ആത്മീയത മറന്നുകൊണ്ട് ആചാരങ്ങൾ സ്ഥാപനവൽക്കരിക്കപ്പെടുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.
∙ പുതിയ തലമുറ ഗാന്ധിയെ ഏതുവിധം വീണ്ടെടുക്കണം?
ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കണം. കുട്ടികൾ സ്വതന്ത്രമായി ചിന്തിച്ച് അവരുടെ വിശ്വാസത്തിലെത്തും.