ഗൗരവം കുറഞ്ഞ ലഹരിക്കേസും ഭാവിയിൽ വിനയാകും: അസി.എക്സൈസ് കമ്മിഷണർ

Mail This Article
കൊച്ചി ∙ ഗൗരവം കുറഞ്ഞ ലഹരിക്കേസുകളിൽ പോലും പിടിയിലായാൽ ഭാവിയിൽ അതു കരിനിഴലായി പിന്തുടരുമെന്ന് അസി. എക്സൈസ് കമ്മിഷണർ കെ.എസ്. മുഹമ്മദ് ഹാരിഷ്. മനോരമ ഓൺലൈൻ- മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡ് 2025’ ന്റെ ഭാഗമായി സംഘടിപ്പിച്ച മധ്യമേഖല ലഹരി വിരുദ്ധ ക്യാംപെയ്നിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിക്കേസുകളിൽ ജയിൽ ശിക്ഷ ഒഴിവായാലും രേഖകളിൽ ക്രിമിനൽ പശ്ചാത്തലം തുടരും.
പിടിക്കപ്പെടില്ലെന്ന വിശ്വാസം കൊണ്ടു കൂടിയാണു കുട്ടികളിൽ പലരെയും തെറ്റുകളിലേക്കു നയിക്കുന്നത്. കൗതുകം കൊണ്ടുപോലും കുട്ടികൾ ലഹരിയിലേക്കു തിരിയുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളാണ്– അദ്ദേഹം പറഞ്ഞു.
സദസ്സിലുള്ളവരുടെ പങ്കാളിത്തത്തോടെ, ലഹരി വിമുക്ത സന്ദേശങ്ങൾ ചേർത്ത് അവതരിപ്പിച്ച വർക്‌ഷോപ്പിനു മെന്റലിസ്റ്റ് നിപിൻ നിരവത്ത് നേതൃത്വം നൽകി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൊച്ചി ഷോറൂം മേധാവി പി.എ.ഷഫീഖ്, മലയാള മനോരമ അസി. എഡിറ്റർ വർഗീസ് സി.തോമസ്, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ ഓർഡിനേറ്റർ ജോവി എം.തേവര എന്നിവർ പ്രസംഗിച്ചു.
എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഉത്തരമേഖല ലഹരി വിരുദ്ധ ക്യാംപെയ്ൻ ഏപ്രിൽ 5നു കോഴിക്കോട്ട് നടക്കും. പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളിൽ സൈക്ലത്തൺ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മ കണ്ടെത്താനുള്ള മത്സരാധിഷ്ഠിത പരിപാടിയായ ചുറ്റുവട്ടം അവാർഡ് ഇത്തവണ ‘ലഹരി വിമുക്ത- വിശപ്പു രഹിത സമൂഹം’ എന്ന ആശയത്തെ മുൻനിർത്തിയാണു സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: www.chuttuvattomawards.com