റബർ വിലയിൽ കുതിപ്പ്; 200 കടന്ന് മുന്നോട്ട്

Mail This Article
കറുകച്ചാൽ ∙ ആഭ്യന്തര റബർ വില വീണ്ടും 200 രൂപ കടന്നു മുകളിലേക്ക്. ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4നു കിലോയ്ക്ക് 206 രൂപയാണ്. 200 രൂപയ്ക്കു മുകളിൽ ചരക്കെടുക്കാൻ തയാറാണെങ്കിലും മാർക്കറ്റിലേക്കു റബർ വരുന്നില്ലെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആർഎസ്എസ് 4ന്റെ വില 247 രൂപയിൽ എത്തിയിരുന്നു.വേനൽ കടുത്തതിനാൽ ചെറുകിട കർഷകർ ടാപ്പിങ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതോടെ ഉൽപാദനം നേർപകുതിയായി കുറഞ്ഞു. കഴിഞ്ഞ 3 ദിവസമായി കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4 വില കിലോയ്ക്ക് 204 രൂപയിൽ തുടരുകയാണ്. അഗർത്തല മാർക്കറ്റിൽ വില 195 രൂപയാണ്.
രാജ്യാന്തര മാർക്കറ്റിൽ ആർഎസ്എസ് 4 വില 200നു മുകളിൽ തുടരുകയാണ്. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 വില 207.95 രൂപയായി ഉയർന്നു. രാജ്യാന്തര വിലയും കണ്ടെയ്നർ നിരക്കും ഉയർന്നുനിൽക്കുകയാണ്. ഇറക്കുമതി ലാഭകരമല്ലാത്ത സാഹചര്യത്തിൽ കമ്പനികൾ ആഭ്യന്തര മാർക്കറ്റിൽ നിന്നു ചരക്കെടുക്കാൻ തുടങ്ങിയതാണു വില ഉയരാൻ കാരണമെന്നും ചരക്ക് ദൗർലഭ്യം നിലനിൽക്കുന്നതിനാൽ വില വീണ്ടും ഉയരുമെന്നും വ്യാപാരികൾ പറയുന്നു.
റബർ ബോർഡ്: സാങ്കേതികപ്പിഴവിൽ സബ്സിഡി വിതരണം താളംതെറ്റി ചിലർക്ക് ‘കോളടിച്ചു;’ ചിലർക്ക് ‘കാലിക്കവർ’
റബർ ബോർഡിന്റെ സബ്സിഡി വിതരണം പാളി. ആവർത്തന, പുതുക്കൃഷി സബ്സിഡി വിതരണത്തിൽ സംഭവിച്ച സാങ്കേതികപ്പിഴവു മൂലം ചില കർഷകർക്കു കൂടുതൽ തുക ലഭിച്ചപ്പോൾ മറ്റു ചിലർക്കു കിട്ടേണ്ടതിലും കുറഞ്ഞ തുകയേ ലഭിച്ചുള്ളൂ.ആവർത്തന, പുതുക്കൃഷി ഇനത്തിൽ 21 കോടിയുടെ സബ്സിഡി തുകയിൽ 40 ലക്ഷത്തോളം രൂപയാണ് അധികമായി അക്കൗണ്ടുകളിലേക്കു പോയത്. തൊള്ളായിരത്തോളം കർഷകർക്കാണു കൂടുതൽ തുക ലഭിച്ചത്. 15,000 രൂപ വരെ അധികമായി കിട്ടിയവരുണ്ട്. മുന്നൂറോളം കർഷകർക്കാണു തുക കുറഞ്ഞുപോയത്. കൂടുതലായി പോയ തുക അക്കൗണ്ടിൽനിന്നു പിൻവലിക്കാതിരിക്കാൻ ബാങ്കുകൾ നടപടിയെടുത്തിട്ടുമുണ്ട്.കർഷകന് ഹെക്ടർ ഒന്നിന് (ഒരു ഹെക്ടർ – 2.47 ഏക്കർ) 40,000 രൂപയാണു സബ്സിഡി. ഇതിൽ ആദ്യ ഗഡുവായി ഇട്ട 30,000 രൂപയുടെ കാര്യത്തിലാണു പിഴവു പറ്റിയത്. കുറഞ്ഞ തുക ലഭിച്ചവർക്ക് ബാക്കിയുള്ള തുക നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.മഴമറ, മരുന്നുതളി എന്നിവയുടെ തുക വിതരണത്തിൽ കാലതാമസം നേരിടുന്നതിലും കർഷകർ പ്രതിഷേധത്തിലാണ്. ഇതാദ്യമായി ഓൺലൈനായി (പിഎഫ്എംഎസ് – പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) പണം വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചതാണു കാരണമെന്നാണ് അധികൃതരുടെ വാദം. ആനൂകൂല്യ വിതരണം പൂർത്തിയാക്കാൻ 29നും 30നും റബർ ബോർഡ് പ്രവർത്തിക്കുന്നുണ്ട്.
ജീവനക്കാർക്കെതിരെ നടപടി വേണം: ഉൽപാദക സംഘങ്ങൾ
സബ്സിഡി വിതരണത്തിൽ പിഴവു വരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നു റബർ ഉൽപാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ. 2022-23ലെ മഴമറ – സ്പ്രേയിങ് പദ്ധതിയിൽ 5.4 കോടി രൂപ ഉൽപാദക സംഘങ്ങൾക്കു നഷ്ടപ്പെട്ടതു ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്നും റബർ ഉൽപാദക സംഘം ദേശീയ കൂട്ടായ്മ ജനറൽ സെക്രട്ടറി ബാബു ജോസഫ് ആരോപിച്ചു.