ഇഐഎ: ഒടുവില്‍ നിലപാടറിയിച്ച് കേരളം; എതിർത്ത് റിപ്പോർട്ട് നൽകും

Mail This Article
തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പരിസ്ഥിതി ആഘാത നിർണയ ഭേദഗതിയെ എതിർത്തു കൊണ്ടുള്ള റിപ്പോർട്ട് സംസ്ഥാനം ഇന്ന് നൽകും. ഇഐഎ ഭേദഗതി സംസ്ഥാന സർക്കാരുകളുടെയും പ്രാദേശിക സമിതികളുടെയും അധികാരം കവർന്നെടുക്കുന്നതാണെന്നു സംസ്ഥാനം കേന്ദ്രസർക്കാരിനെ അറിയിക്കും. കൂടാതെ കേന്ദ്രീകൃതമായ സംവിധാനം കൊണ്ടുവരുന്നതിനോട് യോജിപ്പില്ലായെന്നും വ്യക്തമാക്കും.
നിലവിൽ ഇരുപതിനായിരം ചതുരശ്ര അടിയിലുള്ള ഏതു നിർമാണ പ്രവർത്തനത്തിനും പരിസ്ഥിതി ആഘാത പഠനം നിർബന്ധമാണ്. ഈ പരിധി ഒന്നര ലക്ഷം ചതുരശ്ര അടിയായി വർധിപ്പിച്ചതിനെയും സംസ്ഥാനം എതിർക്കും. ഹരിത ട്രിബൂണല്‍, കേന്ദ്ര തീരുമാനത്തെ എതിർത്തപ്പോള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാവും റിപ്പോർട്ട് നൽകുക. ഏതാനും പ്രധാനപ്പെട്ട കാര്യങ്ങളിലൂള്ള വിയോജിപ്പ് അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേന്ദ്ര നേതൃത്വം കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ തുറന്നെതിർക്കുന്നതിനാൽ സംസ്ഥാനത്തിന് മറിച്ചൊരു നിലപാട് സ്വീകരിക്കാനാവില്ല. 1980 മുതൽ ഇന്ത്യയിൽ നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾക്ക് എതിരാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാർ നീക്കമെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ വാദം അംഗീകരിക്കുകയല്ലാതെ സംസ്ഥാന സർക്കാരിന് വഴിയില്ല. റിപ്പോർട്ട് നൽകാനുള്ള അവസാന തീയതി വരെ വച്ചു വൈകിച്ച സർക്കാർ തീരുമാനം വൻ വിമർശനം വിളിച്ചു വരുത്തിയിരുന്നു.
English Summary: Kerala to submit report opposing EIA