ശബരിമലയിൽ ജാഗ്രത; ശക്തമായ കാറ്റും മഴയുമെത്തിയാൽ തീർഥാടനത്തിന് നിയന്ത്രണം

Mail This Article
പത്തനംതിട്ട∙ ന്യൂനമര്‍ദത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ജാഗ്രത തുടരുന്നു. തുടർച്ചയായി ശക്തമായ കാറ്റും മഴയും ഉണ്ടായാൽ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലിലും ഡ്യൂട്ടിയിലുള്ള പോലീസ്, അഗ്നിശമന സേന വിഭാഗങ്ങളോട് തയാറായി നിൽക്കാൻ നിർദേശിച്ചു. അപകടസാധ്യത മുൻനിർത്തി 16 അംഗ എൻഡിആർഎഫ് സംഘവും ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.
ബുറെവി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഒറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും. ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രത നിര്‍ദേശത്തിൽ മാറ്റം വരുത്തിയത്. മന്നാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറി.
തുടർന്ന് അർധരാത്രി പിന്നിട്ടശേഷം ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുകയായിരുന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി വൈകി പുറപ്പെടുവിച്ച വാർത്താക്കുറിപ്പ് പറയുന്നു. കന്യാകുമാരി ജില്ലയിലൂടെ ഉച്ചയോടെ ന്യൂനമർദം കേരളത്തിലെത്തും. തിരുവനന്തപുരം ജില്ലയുടെ വടക്ക്, കിഴക്ക് ഭാഗത്തു കൂടിയാവും സംസ്ഥാന അതിർത്തി കടന്ന് അറബിക്കടലിലേക്ക് നീങ്ങുക.
English Summary : Cyclone alert in Sabarimala