ബുറേവിയെ മന്നാറില്‍ കുടുക്കി ദുര്‍ബലം ആക്കിയത് ആന്റി സൈക്ലോണ്‍: മഹാപാത്ര

Mail This Article
പത്തനംതിട്ട∙ ഒരേ സമയം രണ്ട് ആന്റി സൈക്ലോൺ അന്തരീക്ഷ ചുഴികൾക്കിടയിൽ പെട്ടതാണ് ബുറേവി ചുഴലി ദുർബലമാകാൻ പ്രധാനകാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. എം. മഹാപത്ര. കിഴക്കുദിശയിൽ നിന്നും വടക്കു ദിശയിൽ നിന്നുമാണ് ഈ ആന്റി സൈക്ലോൺ മർദം ചെലുത്തിയത്. ബുറേവി മന്നാറിൽ കുടുങ്ങാൻ കാരണമിതാണെന്ന് ഡോ. മഹാപത്ര വിശദീകരിച്ചു.
സൈക്ലോണുകളും (ചുഴലി) ന്യൂനമർദവും വായുവിനെ തള്ളിമാറ്റി അന്തരീക്ഷ മർദം കുറച്ച് തണുത്തമേഘങ്ങളെ ആകർഷിക്കുമ്പോൾ ആന്റി സൈക്ലോൺ അതിനെതിരാണ്. വായുവിനെ ക്ഷണിച്ചു മർദം കൂട്ടും. അതോടെ മഴമേഘങ്ങൾ അകലും.
നിലവിലുള്ള മാതൃകളിലൊന്നും ആന്റി സൈക്ലോണും സൈക്ലോണും ഒരുപോലെ വരുമോയെന്നു നേരത്തെ പ്രവചിക്കാൻ കഴിയില്ല. രാമേശ്വരം മന്നാർ കടൽ ഇടുക്കു പോലെയുള്ള മേഖലകളുടെ പ്രത്യേകത പരിഗണിച്ച് ഇനി ഈ രീതിയിൽ പ്രവചന മാതൃക പരിഷ്കരിക്കേണ്ടി വരും.
ഡിസംബർ മൂന്നിന് ആന്റി സൈക്ലോൺ സാന്നിധ്യം ബോധ്യപ്പെട്ടപ്പോൾ തന്നെ പ്രവചനത്തിൽ തിരുത്തൽ വരുത്തിയെന്നു മഹാപത്ര പറഞ്ഞു. 36 മണിക്കൂറോളം നിശ്ചലമായി നിന്നു എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പ്രത്യേകത.
കേരളത്തിലെ നാലു ജില്ലകൾക്കാണ് കനത്ത മഴയും കാറ്റും പ്രവചിച്ചത്. തലസ്ഥാനത്ത് മാത്രം സാമാന്യം മഴ ലഭിച്ചു. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയും.
English Summary: Dr. Mohapatra on burevi cyclone