പോത്തൻകോട് വധം: പ്രതിയെ തേടിപോയ വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ചു

Mail This Article
തിരുവനന്തപുരം∙ കടയ്ക്കാവൂരിൽ കൊലക്കേസ് പ്രതിയെ തിരഞ്ഞുള്ള യാത്രയ്ക്കിടെ വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ചു. തിരുവനന്തപുരം എസ്എപി ക്യാംപിലെ പൊലീസുകാരൻ ആലപ്പുഴ പുന്നപ്ര സ്വദേശി എസ്.ബാലു (27) ആണ് മരിച്ചത്.
വർക്കല പണയിൽ കടവ് പാലത്തിനടുത്താണ് വള്ളം മുങ്ങിയത്. വർക്കല സിഐ പ്രശാന്തും ബാലുവും പ്രശാന്ത് എന്ന മറ്റൊരു പൊലീസുകാരനുമാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞതിനു പിന്നാലെ സിഐയേയും പൊലീസുകാരനെയും രക്ഷപ്പെടുത്തി. വള്ളക്കാരൻ വസന്തൻ നീന്തി കരയ്ക്കു കയറി. വെള്ളത്തിൽ വീണ ബാലുവിനെ തിരച്ചിലിനു ശേഷം കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളം നീങ്ങുന്നതിനിടെ ബാലു എഴുന്നേറ്റതായും അതിനിടെ വള്ളം മറിഞ്ഞുവെന്നുമാണ് വള്ളക്കാരൻ വസന്തൻ പറയുന്നത്.
പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെയാണ് വള്ളം മുങ്ങിയത്. എസ്എപി ക്യാംപിലെ പരിശീലനത്തിനു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ബാലു സ്ഥിരം ഡ്യൂട്ടിയിലായത്. വർക്കല ശിവഗിരി ഡ്യൂട്ടിക്കായി എസ്എപി ബറ്റാലിയനിൽനിന്നു നിയോഗിച്ച 50 അംഗ സംഘത്തിൽ ബാലു ഉൾപ്പെടെ 10 പേരെ പ്രതിയെ തിരയാനുളള പൊലീസ് സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.
പുന്നപ്ര ആലിശ്ശേരി കാർത്തികയിൽ ഡി.സുരേഷിന്റെയും അനിലാ ദാസിന്റെയും മകനാണ്. സിവിൽ എൻജിനീയറിങ്, ഇക്കണോമിക്സ് ബിരുദധാരിയായ ബാലു അവിവാഹിതനാണ്. ബാലുവിന്റെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അനുശോചനം രേഖപ്പെടുത്തി.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. എസ്എപി ക്യാംപിൽ പൊതുദർശനത്തിനു വച്ച ശേഷമാകും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുക.
അതിനിടെ, വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വർക്കല ഡിവൈഎസ്‌പി നിയാസിനാണ് അന്വേഷണ ചുമതല.
English Summary: Police man died near Kadakkavoor as the boat on search for accused sank