90 കടകൾ , ആശുപത്രി, സുരക്ഷയ്ക്ക് 200 വനപാലകർ; ഭക്തരെ കാത്ത് കരിമല പാത

Mail This Article
ശബരിമല ∙ എട്ടു കേന്ദ്രങ്ങളിൽ താവളങ്ങൾ. 90 കടകൾ. കരിമല, മുക്കുഴി എന്നിവിടങ്ങളിൽ താൽക്കാലിക ആശുപത്രി. 4 സ്ഥലങ്ങളിൽ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ. സംരക്ഷണത്തിനായി 200 വനപാലകർ. 31ന് രാവിലെ 5ന് തീർഥാടകർക്കായി തുറന്നു കൊടുക്കുന്ന കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിൽ അടിയന്തരമായി ഒരുക്കിയ താൽക്കാലിക സൗകര്യങ്ങളാണിവ.
വനം, ആരോഗ്യ വകുപ്പുകൾ, അയ്യപ്പ സേവാസംഘം എന്നിവർ ചേർന്നാണ് കാട്ടുപാതയിൽ ഈ സൗകര്യങ്ങൾ ഒരുക്കിയത്. 10,000 പേർക്കാണ് പ്രതിദിനം ഇതുവഴി പ്രവേശനം. വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന്, മുക്കുഴി, അഴുതക്കടവ്, കാളകെട്ടി, ഇരുമ്പൂന്നിക്കര, ചെറിയാനവട്ടം എന്നിവിടങ്ങളിൽ തീർഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ 8 ഇടത്താവളങ്ങളിൽ കടകളും ലഘുഭക്ഷണ ശാലകളും ഒരുക്കിയതായി സംയുക്ത പരിശോധന നടത്തിയ സംഘം തലവൻ എഡിഎം അർജുൻ പാണ്ഡ്യൻ മനോരമയോട് പറഞ്ഞു.
മുക്കുഴി, കരിമല എന്നിവിടങ്ങളിൽ താൽക്കാലിക ആശുപത്രി സംവിധാനം ക്രമീകരിച്ചു. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളിൽ ഓരോ എമർജൻസി മെഡിക്കൽ കെയർ സെന്ററുകൾ പ്രവർത്തിക്കും. ഇവിടേക്ക് ആവശ്യമായ താൽക്കാലിക ജീവനക്കാർക്ക് ആരോഗ്യവകുപ്പ് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി.
അയ്യപ്പ സേവാസംഘം കരിമല, വലിയാനവട്ടം, അഴുത എന്നിവിടങ്ങളിൽ ക്യാംപുകൾ തുറക്കും. എല്ലാ സ്ഥലങ്ങളിലും അന്നദാനം, എമർജൻസി സന്നദ്ധ ഭടന്മാരുടെ സേവനം എന്നിവ ഉണ്ടാകും. കരിമലയിൽ കഞ്ഞി വിതരണമാണ് ഉദ്ദേശിക്കുന്നത്. കാനന പാതയിൽ തീർഥാടകർക്ക് വേണ്ട സഹായങ്ങൾ നൽകാൻ വനം വകുപ്പ് 200 ജീവനക്കാരെ നിയോഗിച്ചു. തിരക്ക് കൂടിയാൽ കൂടുതൽ പേരെ നിയോഗിക്കും.
വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളാണ് കടകൾ നടത്തുക. 90 താൽക്കാലിക കടകൾ ഇവർ കെട്ടി ഉയർത്തി. വെള്ളവും ലഘുഭക്ഷണവും ഈ കടകളിൽ ഉണ്ടാകും. എരുമേലി മുതൽ പമ്പ വരെ പാതയുടെ ആകെ ദുരം 35 കിലോമീറ്ററാണ്. അതിൽ എരുമേലി മുതൽ ഇരുമ്പൂന്നിക്കര വരെയുള്ള 8 കിലോമീറ്റർ ജനവാസ മേഖലയിലൂടെയാണ് കടന്നു പോകുന്നത്.

കോയിക്കൽകാവ് മുതൽ കാളകെട്ടി വരെ എരുമേലി റേഞ്ചിലെ വനമേഖലയിലൂടെയാണു കടന്നു പോകുന്നത്. അഴുത ഭാഗത്ത് വീടുകൾ ഉണ്ട്. അഴുതക്കടവ് മുതൽ പമ്പ വരെയുള്ള 18 കിലോമീറ്റർ പെരിയാർ കടുവ സങ്കേതത്തിലൂടെ കടന്നു പോകുന്നു. വന്യമൃഗങ്ങളുടെ ശല്യം ഉളള മേഖലയായതിനാൽ സൂര്യാസ്തമയത്തിനു മുൻപ് പമ്പയിൽ എത്തുന്ന വിധത്തിലാണ് തീർഥാടകരെ കടത്തി വിടുന്നത്. അതിനാൽ സമയനിയന്ത്രണം ഉണ്ട്.
എരുമേലി കോഴിക്കാൽക്കാവിൽനിന്നും രാവിലെ 5.30 മുതൽ 10.30 വരെ മാത്രമേ കാനനപാതയിലേക്ക് തീർഥാടകർക്കു പ്രവേശനം അനുവദിച്ചിട്ടുളളു. അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം. അതു കഴിഞ്ഞ് എത്തുന്നവരെ കടത്തിവിടില്ല. ഇതുവഴി വരുന്നവർ വെർച്വൽ ക്യൂ വഴി ദർശനത്തിനു ബുക്ക് ചെയ്യണം.
ഇത് ലഭിക്കാത്തവർക്ക് എരുമേലിയിൽ സ്പോട് ബുക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. മുക്കുഴിയിൽ കൂടി പുതിയ സ്പോട് ബുക്കിങ് സൗകര്യം ഒരുക്കണമെന്ന് എഡിഎം അർജുൻ പാണ്ഡ്യൻ പൊലീസിനു നിർദേശം നൽകി. കരിമല പാത തുറക്കുന്നതിന്റെ ഉദ്ഘാടനം 31ന് രാവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ എരുമേലിയിൽ നിർവഹിക്കും.
English Sumamry : Sabarimala: Karimala traditional forest path is ready to open for pilgrims