ADVERTISEMENT

സ്ത്രീകൾ അധികാരത്തിൽ വരുന്നതിനെ ആരാണ് ഭയക്കുന്നത്? എല്ലാ തവണയും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്ഥിരം ചർച്ചാ വിഷയമാണ് സ്ഥാനാർഥികളിലെ സ്ത്രീ പ്രാതിനിധ്യം. നിയമാസഭാ തിരഞ്ഞെടുപ്പിനോടുബന്ധിച്ചാകുമ്പോൾ വേണ്ടേ നമുക്കൊരു വനിതാ മുഖ്യമന്ത്രി എന്ന ചോദ്യമായി അതുമാറും. സ്ഥാനാർഥിത്വം പോയിട്ട് പാർട്ടിയുടെ ഗൗരവമുള്ള പദവികളിൽ പോലും ഒരു സ്ത്രീയെ പേരിന് കണ്ടാൽ നന്ന്. അനുഭവ പരിചയമില്ലെന്ന് പറഞ്ഞ് സ്ത്രീയെ മാറ്റി നിർത്താൻ കാണിക്കുന്ന ആർജവം എന്തുകൊണ്ടാണ് അവൾക്കൊരു അവസരമായി നൽകാൻ ആൺകോയ്മ വ്യവസ്ഥയിലുള്ള രാഷ്ട്രീയ ലോകത്തിന് സാധിക്കാത്തത്? എഴുത്തുകാരിയും സ്ത്രീ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്യുന്ന സാറാ ജോസഫ് സംസാരിക്കുന്നു

∙രണ്ടുപതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ 2023–ൽ വനിതാസംവരണ ബിൽ രാജ്യത്ത് നിയമമായി. നിയമം നടപ്പിലാക്കിയിട്ടില്ലെങ്കിലും വനിതാസംവരണ ബിൽ നിയമമായതിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സ്ഥാനാർഥി പ്രഖ്യാപനങ്ങൾ വന്നുതുടങ്ങിയപ്പോൾ പേരിന് മാത്രം ഒന്നോ രണ്ടോ സീറ്റുകളേ രാഷ്ട്രീയ കക്ഷികൾ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുള്ളൂ? 

33 ശതമാനം വനിതാ സംവരണം എന്നുള്ളത് രാഷ്ട്രപതി ഒപ്പിട്ട് നിയമമായി കഴിഞ്ഞതാണ്. സ്വാഭാവികമായും അത് നടപ്പാക്കേണ്ടതാണ്. പക്ഷേ അത് നടപ്പാക്കാതിരിക്കുന്നതിനും സ്ത്രീകൾക്ക് സംവരണാനുകൂല്യം കൊടുക്കാതിരിക്കുന്നതിനും വേണ്ടി ബിജെപി നടത്തിയ കളിയാണ് അവർ മുന്നോട്ടു വെച്ച ഉപാധി. സെൻസസ് കഴിയട്ടേ എന്നുള്ളതാണ് അതിലൊന്ന്. മറ്റൊന്ന് നിയമസഭാ മണ്ഡലങ്ങൾ പുനർനിർണയം ചെയ്യണം എന്നുള്ളതും.  ജനങ്ങളെ പൊട്ടന്മാരാക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. വനിതാസംവരണം എന്ന് കൊട്ടിഘോഷിച്ച് തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് നേടിയെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു പൊളിറ്റിക്കൽ സ്റ്റണ്ടായിരുന്നു അത്. സെൻസസ് നടപ്പാക്കുന്നത് ദീർഘസമയമെടുക്കുന്ന  ഒരു പ്രക്രിയയാണ്. ശരിക്ക് 2021ൽ നടത്തേണ്ടതായിരുന്നു.വനിതാസംവരണം നിയമമാക്കി ഈ നേരം വരെയും സെൻസസ് സംബന്ധിച്ച് ഒരു നീക്കവുമുണ്ടായിട്ടില്ല. മണ്ഡല പുനർനിർണയം എത്രയോ കാലമായിട്ട് നടക്കുന്ന കാര്യമാണ്. അതുകൊണ്ട് ഈ നിയമം കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല 2029–ലെ തിരഞ്ഞെടുപ്പിലും. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. 

∙നിയമം നടപ്പാക്കിയിട്ടില്ലെന്ന് പറഞ്ഞ് രാഷ്ട്രീയ കക്ഷികൾക്ക് പിടിച്ചുനിൽക്കാൻ എളുപ്പമാണ്? 

ഇത് നിയമമായി എന്നത് കണക്കിലെടുത്ത് ഇടതു വലതു മുന്നണികൾക്ക് മാതൃകാപരമായി 33 ശതമാനം സംവരണം സ്ത്രീകൾക്ക് കൊടുക്കാവുന്നതാണ്. കാരണം കേന്ദ്രം മുന്നോട്ടുവെച്ച ഉപാധികളെ  പാർലമെന്റിൽ എതിർത്ത ആളുകളാണ് അവർ. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം സംവരണ‌ നിയമം എടുത്ത് കളിക്കാനുള്ള ഒരു സന്ദർഭമാണിത്. രാഷ്ട്രീയം വിദഗ്ധമായ കളിയല്ലേ. 33 ശതമാനം സീറ്റ് സംവരണം കൊടുത്തുകൊണ്ട് ബിജെപിയുടെ കള്ളത്തരത്തെ പൊളിച്ചുകാണിക്കുകയും എൻഡിഎ സർക്കാരിന്റ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയും ചെയ്യുന്നതിന് പ്രതിപക്ഷത്തിനു ലഭിക്കുന്ന മികച്ച അവസരമാണിത്. പക്ഷേ കേട്ടിടത്തോളം ആരും തന്നെ അതിന് തുനിയുന്നില്ല എന്നുള്ളത് വലിയ നാണക്കേടാണ്. സ്ത്രീകളുടെ അവകാശമായ 33 ശതമാനം നിയമമാക്കിയതിന് ശേഷവും നിയമലംഘനമാണ് നടക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും നിയമലംഘനം നടത്തിക്കൊണ്ടിരിക്കുകയാണ്. 

kollam-chinnakkada-police-arrested-bindu-krishna

∙ സംവരണത്തിന് വേണ്ടി ശബ്ദമുയർത്തുമ്പോൾ നേരിടേണ്ടി വരുന്ന എതിർപ്പുകൾ?

പുറത്തുനിന്നുള്ളവർ രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയല്ല ഇക്കാര്യങ്ങൾ പറയുന്നത്. പുറത്തുനിന്നുള്ളവർക്ക് അധികാരത്തിൽ കയറുന്നതിന് വേണ്ടിയുമല്ല ഇപ്രകാരം പറയുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും എത്രയോ വർഷങ്ങളായിട്ട് അധ്വാനിച്ച് വീട്ടിലെ കാര്യവും നാട്ടിലെ കാര്യവും പാർട്ടിയിലെ കാര്യവും നോക്കിയിട്ടുള്ള സഹോദരിമാരുണ്ട്. അവർക്ക് അവകാശപ്പെട്ടത് ലഭിക്കണമെന്നാണ് പറയുന്നത്. 

എൻഡിഎ സംഘടിപ്പിക്കുന്ന ജനപഞ്ചായത്തിന്റെ ഭാഗമായി ചെലവൂരിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ചിത്രം∙ മനോരമ
എൻഡിഎ സംഘടിപ്പിക്കുന്ന ജനപഞ്ചായത്തിന്റെ ഭാഗമായി ചെലവൂരിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ചിത്രം∙ മനോരമ

∙ പാർട്ടി പദവികൾ വഹിക്കുന്ന സ്ത്രീ നേതാക്കളും കുറവാണല്ലോ?

പാർട്ടികളുടെ അധികാര സ്ഥാനങ്ങളിലെത്തിയാൽ മാത്രമേ ത്തിലെത്താൻ കഴിഞ്ഞാൽ മാത്രമേ അവർക്ക് രാഷ്ട്രീയ അധികാരത്തിലേക്ക് വരാനായി സാധിക്കൂ. സംഘടനകൾക്ക് അകത്ത് അവർക്ക് പ്രാതിനിധ്യം കിട്ടുന്നില്ല എന്നുള്ളത് സത്യം തന്നെയാണ്. നേതൃത്വത്തിന് ഇഷ്ടമില്ലാത്ത സ്ത്രീകളെ ഒതുക്കുന്ന പരിപാടിയാണ് ഇപ്പോൾ കണ്ടുവരുന്നത്. സംവരണം നടപ്പാക്കാനായിട്ട് സത്യത്തിൽ യാതൊരു തടസ്സവുമില്ല. കാരണം നിയമമായിക്കഴിഞ്ഞ ഒരു സംഗതിയാണ്. അത് ചെയ്യുന്നില്ല എന്നുള്ളത് രാഷ്ട്രീയത്തിന്റ ആൺകോയ്മ, പുരുഷാധിപത്യ സ്വഭാവമാണ് കാണിക്കുന്നത്. 

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കെ.കെ.രമ എംഎൽഎ, മുൻമന്ത്രി കെ.കെ.ശൈലജ എന്നിവർ സമീപം. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കെ.കെ.രമ എംഎൽഎ, മുൻമന്ത്രി കെ.കെ.ശൈലജ എന്നിവർ സമീപം. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

പലരും ചൂണ്ടിക്കാണിക്കുന്ന കാര്യം സ്ത്രീകൾക്ക് രാഷ്ട്രീയ പരിചയം ഇല്ല എന്നുള്ളതാണ്. ഇവർക്കും ആരും പരിചയം ഉണ്ടാക്കിക്കൊടുത്തതൊന്നുമല്ലല്ലോ ചെയ്ത് ചെയ്ത് പരിശീലിച്ച് വന്നതാണ്. ഒന്നാമത്തെ കാര്യം നിയമസഭയിലായാലും പാർലമെന്റിൽ ആയാലും പരിചയ സമ്പന്നന്മാരായ ആളുകൾ മാത്രമല്ല ജനപ്രതിനിധികളായി വന്നിട്ടുള്ളത്. ഒരു ജനപ്രതിനിധിക്കും തിരഞ്ഞെടുുക്കപ്പെടുന്നതിന് മുൻപ് ഭരണ പരിചയമില്ല. ഭരണപരിചയം ആർജിക്കാനുള്ള അവസരമാണ് സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നത്. എന്നിട്ട് പറയും അവർക്ക് ഭരണ പരിചയമില്ലെന്ന്. അത് ഇരട്ടത്താപ്പും കളിയുമാണ്. പരിചയം ഉണ്ടാകണമെങ്കിൽ അവസരം കിട്ടണം. അവസരം എല്ലാം നിഷേധിച്ച് പരിചയമില്ലെന്ന് പറയുന്നത് തമാശയാണ്. പഠിച്ചിറങ്ങിയ ഉദ്യോഗാർഥിയോട് ജോലിക്കെടുക്കാൻ പരിചയം പോരെന്ന് പറയുന്നത് പോലെയാണത്. സ്ത്രീകൾക്ക് അവസരം കൊടുക്കുകയും സാഹചര്യം ഉണ്ടാവുകയും ചെയ്താൽ മാത്രമേ അവർക്ക് പരിചയം ഉണ്ടാകൂ. 

∙ത്രിതല പഞ്ചായത്തുകളിൽ 50 ശതമാനം സംവരണം നടപ്പാക്കിയത് വിജയമായിരുന്നല്ലോ?

അതേ, 50 ശതമാനം സ്ത്രീ സംവരണം കൊടുത്ത ത്രിതല പഞ്ചായത്തുകളിൽ സ്ത്രീകൾ നേടിയിട്ടുള്ള കരുത്തും മാറ്റവും ആലോചിച്ചാൽ മതി. അവർ കൊണ്ടുവന്ന മുന്നേറ്റം എത്ര വലുതാണ്. 

∙ആ സാഹചര്യത്തിൽ പകുതിയോളം വരുന്ന സ്ത്രീ വോട്ടർമാരുടെ പങ്കെന്താണ്? ഈ വിഷയത്തിൽ അവർക്ക് എങ്ങനെ പ്രതികരിക്കാൻ സാധിക്കും? 

അവകാശം നിഷേധിക്കപ്പെട്ടവർക്ക് അധികാരത്തിൽ കയറാനുള്ള അവസരം സ്ത്രീ വോട്ടർമാർ ഉണ്ടാക്കിക്കൊടുക്കണം. വോട്ടർമാരുടെ ഉത്തരവാദിത്തം കൂടിയാണ് അത്.  യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും എൻഡിഎ ആയാലും സ്ത്രീകളെ നിയമപരമായി നിലനിൽക്കുന്ന അധികാരത്തിൽ നിന്ന് മാറ്റിനിർത്തുകയാണ്.  ഈ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ പുരുഷ മേധാവിത്തത്തിനെതിരേ ജാതി മേധാവിത്തത്തിനെതിരേ മറുപടി നൽകണം.

അതിന് തീരുമാനമെടുക്കേണ്ടത് വോട്ടർമാരാണ്. സ്ത്രീകൾക്ക് ഭരണ പരിചയം ഇല്ല എന്നുപറയുമ്പോൾ അവർക്ക് അവസരം കിട്ടിയിട്ടില്ല എന്നുമനസ്സിലാക്കണം. സ്ത്രീകൾക്ക് അവസരം കിട്ടിയാൽ എന്തുചെയ്യാം എന്നുള്ളതിന് ഉത്തരം ത്രിതല പഞ്ചായത്തുകളിൽ ഉണ്ടല്ലോ. അതുകൊണ്ട് ഇത് വോട്ടർമാരുടെ ഉത്തരവാദിത്തമാണ്.

∙പാർട്ടിയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കുമില്ലേ ഉത്തരവാദിത്തം? 

കക്ഷി രാഷ്ട്രീയ പാർട്ടികളുടെ അകത്ത് പ്രവർത്തിക്കുന്ന, കഠിനമായി പ്രവർത്തിക്കുന്ന, വെറും നമ്പറുകൾ മാത്രമായ സഹോദരിമാരോട് എനിക്ക് പറയാൻ ഉള്ളത് അതിനകത്തുനിന്ന്  കലഹിച്ച് സ്ഥാനം നേടിയെടുക്കണം എന്നാണ്. വളരെയധികം സമ്മർദം ചെലുത്തിയാൽ മാത്രമേ അവകാശപ്പെട്ട 33 ശതമാനം സംവരണം പാർട്ടിക്ക് അകത്തും ഭരണരംഗത്തും കിട്ടൂ.

നിയമസഭയിലും പാർലമെന്റിലും പ്രാതിനിധ്യം ഉണ്ടാകണമെങ്കിൽ പാർട്ടികൾക്കകത്ത് അവർ ആദ്യം പ്രവർത്തിക്കണം. അച്ചടക്കത്തിന്റെ പേരിൽ അടിച്ചമർത്താൻ നോക്കുമ്പോൾ വലിയ ശക്തിയായി ഉയർന്നുവന്ന് സംവരാണാനുകൂല്യം അടക്കമുള്ള തുല്യപ്രതിനിധ്യം നേടിയെടുക്കണം. അവർക്ക് അധികാരം ലഭിക്കുന്നതിന് വേണ്ടിയാണ് എന്നെപ്പോലുള്ളവർ സംസാരിക്കുന്നത്.  അല്ലാതെ ഞങ്ങൾക്ക് അധികാരത്തിൽ കയറാൻ വേണ്ടിയിട്ടല്ല. 

English Summary:

'The 33 percent reservation for women was signed into law by the President. Naturally, it should be implemented', says Sara Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com