ADVERTISEMENT

ബാലരാമപുരം ∙ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ മാതൃസഹോദരൻ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പാറശാല സ്വദേശി ശ്രീജിത്തിന്റെയും ബാലരാമപുരം നിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവിന്റെയും മകൾ ദേവേന്ദുവിനെയാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ (24) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹരികുമാർ ജോലിക്കൊന്നും പോയിരുന്നില്ല. നാട്ടുകാർക്കും ഹരികുമാറിനെക്കുറിച്ച് കാര്യമായി അറിയില്ല. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകൾ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏർപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയെ ഇഷ്ടമായിരുന്നെങ്കിലും കുട്ടികളെ ഇഷ്ടമല്ലാതിരുന്നതിന്റെ കാരണം തേടുകയാണ് പൊലീസ്.

LISTEN ON

Embed Code:

ആദ്യം സഹോദരനെ രക്ഷിക്കുന്ന മൊഴികളാണ് ശ്രീതുവിൽ നിന്നുണ്ടായതെന്നതിനാൽ പൊലീസ് ശ്രീതുവിനെയും സംശയിച്ചു. ഹരികുമാറിനെ ചുറ്റിപ്പറ്റിയുള്ള ചുരുളഴിയാൻ ബാക്കി വിവരങ്ങൾ കൂടി വേണം പൊലീസിന്. അതിനായി ഇരുവരെയും ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചോദ്യം ചെയ്യൽ നീണ്ടത് 10 മണിക്കൂർ

ക്രൂരമായ കൊലപാതകത്തിന്റെ ഉത്തരം തേടിയുള്ള ചോദ്യം ചെയ്യൽ നീണ്ടത് പത്തു മണിക്കൂറാണ്. വീട്ടുമുറ്റത്തെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ തന്നെ പൊലീസ് ആദ്യ നിഗമനത്തിലെത്തിയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മ ശ്രീതുവിനെയും സഹോദരൻ ഹരികുമാറിനെയും പിതാവ് ശ്രീജിത്തിനെയും അമ്മൂമ്മയെയും പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചപ്പോഴും ഉറപ്പിച്ചു; ഇൗ നാലു പേരിലുണ്ട് പ്രതി. ഇതിനിടയിൽ പരിസരവാസികളിൽനിന്നു ലഭിച്ച മൊഴിയും സ്പെഷൽ ബ്രാഞ്ച് ശേഖരിച്ച വിവരങ്ങളും ചോദ്യം ചെയ്യുന്ന സംഘത്തിനു കൈമാറിയിരുന്നു.

നാലു പേരെയും മാറ്റിയിരുത്തി ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി. കൊലപാതകത്തിൽ അച്ഛൻ ശ്രീജിത്തിനും അമ്മൂമ്മയ്ക്കും ബന്ധമില്ല. പിന്നീട് അവരോട് പൊലീസ് ചോദിച്ചത് മുഴുവൻ ശ്രീതുവിനെയും സഹോദരനെയും കുറിച്ചായിരുന്നു. അവരിൽനിന്നു കിട്ടിയ വിവരങ്ങളുമായി രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ രണ്ടുപേരെയും ഒറ്റയ്ക്ക് ഇരുത്തി ചോദ്യം ചെയ്തു. ആദ്യം ഹരികുമാർ പ്രകോപിതനായാണു പെരുമാറിയത്. ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്നൊക്കെ ചോദ്യങ്ങളുയർത്തി പ്രതിരോധിച്ചു.

ആദ്യം സഹോദരനെ സംരക്ഷിക്കുന്ന ഉത്തരം നൽകിയ ശ്രീതു പിന്നീട് ചില കാര്യങ്ങൾ തുറന്നുപറഞ്ഞു. സഹോദരിയോടുള്ള അടുപ്പക്കൂടുതൽ കൊണ്ടാണ് ഹരികുമാർ കുട്ടികളോട് ദേഷ്യത്തോടെ പെരുമാറുന്നതെന്നും നേരത്തേ ദേവേന്ദുവിനെ ദേഷ്യത്തിൽ എടുത്തെറിഞ്ഞ സംഭവമുണ്ടായെന്നും വരെ ശ്രീതു വിവരിച്ചു. ഇൗ വിവരങ്ങളുമായി മുന്നിലേക്കെത്തിയ പൊലീസ് സംഘത്തോട് അരമണിക്കൂറിനുള്ളിൽ ഹരികുമാർ കുറ്റം സമ്മതിച്ചു. ഒന്നര മണിയോടെ തന്നെ ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും മൊഴിയുറപ്പിക്കുന്ന ചില വിവരങ്ങൾ കൂടി മറ്റു മൂന്നുപേരിൽ നിന്നു ശേഖരിച്ചു.

ശ്രീതുവിന്റെ കുടുംബത്തെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. പണം കടം നൽകിയ പലരും വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനു നാട്ടുകാരും സാക്ഷികളാണ്. സ്വന്തം വീട് തകർന്നു തുടങ്ങിയതിനാൽ കോട്ടുകാൽകോണത്ത് വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിച്ച പൊലീസ് തെളിവുകളുമായി ഹാജരാകാൻ നിർദേശിച്ചു. തുടർന്ന് തിരിച്ചെത്തിയ ഇവർ ദേവേന്ദു കൊല്ലപ്പെടുന്നതിനു തലേന്ന് പരാതി പിൻവലിച്ചു.

മകൾക്ക് വീടിനു മുന്നിൽവച്ച് അപകടം പറ്റിയെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞ് ശ്രീതു ചിലരിൽനിന്നു പണപ്പിരിവു നടത്തിയെന്നും നാട്ടുകാർ ആരോപിക്കുന്നു. ശ്രീജിത്ത് വീട്ടിലുള്ള ദിവസം തന്നെ ഹരികുമാർ ദേവേന്ദുവിനെ കൊലപ്പെടുത്തിയത് എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷമാണ് കുടുംബത്തിന് കടബാധ്യത വന്നുചേർന്നതെന്ന് ഹരികുമാർ വിശ്വസിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന ഹരികുമാറിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തും.

English Summary:

Balaramapuram Murder: The mysterious death of a two-year-old girl in Kerala, allegedly thrown into a well by her maternal uncle, remains unsolved.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com