മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത ഗുണഭോക്താക്കളെ തിരിച്ചറിയാൻ സ്മാർട്ട് കാർഡ്

Mail This Article
കൽപ്പറ്റ ∙ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്ത ബാധിത ഗുണഭോക്താക്കളെ തിരിച്ചറിയാനും സർക്കാർ നൽകുന്ന വിവിധ സഹായങ്ങൾ ട്രാക്ക് ചെയ്യുന്നതിനുമുള്ള സ്മാർട്ട് കാർഡ് റവന്യു മന്ത്രി കെ.രാജൻ വിതരണം ചെയ്തു. കൽപ്പറ്റ കലക്ടറേറ്റിൽ നടന്ന പരിപാടിയിലാണ് സ്മാർട്ട് കാർഡ് വിതരണം ചെയ്തത്. ഏപ്രിൽ മുതൽ 6 മാസത്തേക്ക് സാധനങ്ങൾ വാങ്ങാൻ 1000 രൂപയുടെ കൂപ്പൺ നൽകുമെന്നും മന്ത്രി അറിയിച്ചു.
‘‘പുനരധിവാസത്തിന് ദുരന്ത ബാധിതർ നൽകേണ്ട സമ്മതപത്രത്തിലെ പിശക് പരിഹരിച്ചു. പാക്കേജ് അംഗീകരിച്ചാൽ ദുരന്തഭൂമിയിലെ വീടും സ്ഥലവും സറണ്ടർ ചെയ്യണം എന്നത് തിരുത്തി. വീട് മാത്രം സറണ്ടർ ചെയ്താൽ മതി. ടാറ്റ കമ്പനിയുടെ സഹായത്തോടെ വൈത്തിരിയിൽ 7 കോടി രൂപ മുതൽ മുടക്കിൽ ട്രോമ കെയർ നിർമിക്കും. ദുരന്ത ബാധിതർക്കുള്ള തുടർ ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കും.
ദുരന്തത്തിൽ കാണാതാകുകയും പിന്നീട് മരിച്ചതായി കണക്കാക്കുകയും ചെയ്തവരുടെ മരണ സർട്ടിഫിക്കറ്റ് വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും. എല്ലാവർക്കും തുല്യമായിട്ടേ സഹായം വിതരണം ചെയ്യുകയുള്ളു. സമ്മതപത്രം ഒപ്പിട്ടുവെന്ന് കരുതി ഭാവിയിൽ എന്തെങ്കിലും സഹായം അധികമായി നൽകാൻ തീരുമാനിച്ചാൽ അത് കിട്ടാതിരിക്കില്ല. എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സർക്കാരിനെതിരെ അപ്പീലുമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പ് ലഭിച്ചു. വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടി സ്വീകരിക്കും’’ – മന്ത്രി പറഞ്ഞു.