‘ആശമാരെ കുത്തിയിളക്കി വിട്ട് സമരം ചെയ്യിപ്പിക്കുന്ന ഒരു ടീം ഉണ്ട്; സമരം രാഷ്ട്രീയ പ്രേരിതം’

Mail This Article
ആലപ്പുഴ ∙ സെക്രട്ടറിയേറ്റിനു മുന്നിലെ ആശാ പ്രവര്‍ത്തകരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി സജി ചെറിയാൻ. തെറ്റിദ്ധരിക്കപ്പെട്ട കുറച്ചു പേരാണ് സമരത്തിനു നേതൃത്വം കൊടുക്കുന്നത്. ആശമാർ സമരത്തിൽനിന്നു പിന്മാറണം, സർക്കാർ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. വസ്തുതാപരമായ കാര്യം സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. എല്ലാവരുടെയും ആവശ്യങ്ങൾ സർക്കാരിന് ഇപ്പോൾ അംഗീകരിക്കാൻ കഴിയില്ല. നിശ്ചയിച്ച കാര്യങ്ങൾ കൃത്യമായി നൽകുകയാണ് ആദ്യ പരിഗണനയെന്നും മന്ത്രി പറഞ്ഞു.
‘‘ഇവരാരും കേന്ദ്രത്തിനു മുന്നിൽ പോയി സമരം ചെയ്യുകയോ, കേന്ദ്രത്തിനെതിരെ സംസാരിക്കാനോ തയാറാകുന്നില്ല. അതാണ് രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്നു പറയാൻ കാരണം. അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഉണ്ട്. സഹോദരിമാർ സമരത്തിൽനിന്നു പിന്മാറണം. സർക്കാരിനു സാമ്പത്തിക ശേഷി വന്നു കഴിഞ്ഞാൽ ആദ്യം പരിഗണിക്കുക ആശാ പ്രവർത്തകരെയായിരിക്കും.’’ – മന്ത്രി ഉറപ്പുനൽകി.
‘‘ആശമാരെ കുത്തിയിളക്കി വിട്ട് സമരം ചെയ്യിപ്പിക്കുന്ന ഒരു ടീം ഉണ്ട്. കെ റെയിൽ സമരത്തിനു പിന്നിൽ അങ്ങനെ ഒരു ടീം ആയിരുന്നു. അന്ന് അത് പറഞ്ഞതിന് എന്റെ നേരെ തിരിഞ്ഞു. മാധ്യമങ്ങൾ ഇങ്ങനെ ഊതി പെരുപ്പിച്ചത് കൊണ്ട് ആശമാർക്ക് കാശ് കൊടുക്കാൻ ഉണ്ടാകുമോ? ആശമാരെ നയിക്കുന്ന സംഘടനയ്ക്ക് ഒപ്പം ആരും ഇല്ല. അവർ നടത്തുന്ന സമരത്തെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ഇടതു പക്ഷത്തെ അടിക്കാനുള്ള വടിയായി എടുത്ത് ഉപയോഗപ്പെടുത്തുന്നു. പാവപ്പെട്ട സ്ത്രീകൾ അത് വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് സംസാരിക്കുന്നത്, മുഖ്യമന്ത്രിയ്ക്ക് വേണ്ടി അല്ലെ ഞങ്ങൾ ഇങ്ങനെ പുലി പോലെ നിൽക്കുന്നത്.’’ – സജി ചെറിയാൻ പറഞ്ഞു.