മരണഭയം, അശോകൻ ഉറങ്ങിയത് മകനെ മുറിയിൽ പൂട്ടിയിട്ട ശേഷം; അമ്മയെ കൊന്ന മകൻ മരിച്ചത് വിഷം കഴിച്ച്

Mail This Article
ബാലുശ്ശേരി ∙ ലഹരി ദുരന്തമായി, അമ്മയ്ക്ക് പിന്നാലെ ആ വീട്ടിലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലിൽ നാട്. പനായി ചാണോറ അശോകനാണു മൂത്ത മകൻ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. 2012ൽ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകൻ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു.
രാവിലെ അച്ഛനുമായി തർക്കം ഉണ്ടാക്കിയ ശേഷം മകൻ സുധീഷ് അങ്ങാടിയിൽ എത്തിയിരുന്നു. അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ചാണു സുധീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.
ഇതേ വീട്ടിൽ വച്ച് മുൻപും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. അന്നു വലത് കൈയ്ക്ക് കുത്തേറ്റിരുന്നു. അയൽവാസി കണ്ടതു കൊണ്ടാണ് അശോകൻ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താൽ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകൻ ഉറങ്ങിയിരുന്നത്. 2 മാസം മുൻപ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി പൊതുപ്രവർത്തകൻ മുഹ്സിൻ കീഴമ്പത്ത് പറഞ്ഞു. തുടർ ചികിത്സ മുടങ്ങി.
പ്രതിയായ മകൻ സുധീഷിനെ ചോദ്യം പൊലീസ് ചോദ്യം ചെയ്തു വരുന്നു. മരണ വിവരം അറിഞ്ഞ് പൊതുപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെ പേർ വീട്ടിൽ എത്തിയിരുന്നു.