വയനാട് ടൗൺഷിപ്പിന് തറക്കല്ലിട്ടു; ഇനി ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിൽ – വായിക്കാം പ്രധാനവാർത്തകൾ

Mail This Article
വയനാട് ദുരന്തമുണ്ടായി എട്ട് മാസം പിന്നിടുമ്പോൾ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാന വാർത്ത. മലപ്പുറം വളാഞ്ചേരിയിൽ കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതും അടുത്ത അധ്യയനവർഷം മുതൽ ഒന്നാംക്ലാസ് പ്രവേശനത്തിന് 6 വയസ്സ് നിർബന്ധമാക്കിയതും കേരളം ചർച്ച ചെയ്തു. വായിക്കാം പ്രധാനവാർത്തകൾ
ജനം ഒപ്പം നിൽക്കുമെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസം നൽകുന്ന മഹാ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരാളിൽ എച്ച്ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരിലും രോഗം സ്ഥിരീകരിച്ചത്.
സ്‌കൂള്‍ പ്രവേശന പ്രായം 2026-27 അക്കാദമിക വര്‍ഷം മുതല്‍ 6 വയസ്സാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇപ്പോള്‍ 5 വയസ്സാണ് പ്രവേശന പ്രായം. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിനു ശേഷമാണ് എന്നാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിനു മുകളിലോ ആക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിന്‍റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്നു യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലെന്‍സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ന്‍ യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുവെന്നും സെലെൻസ്കി ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുട്ടിന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കാജനകമായ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണു യുക്രെയ്ന്‍ പ്രസിഡന്‍റിന്‍റെ വിവാദ പരാമർശം.
ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഇന്ത്യൻ സന്ദർശനത്തിന്റെ തിയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരുക്കങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് പുട്ടിന്റെ സന്ദർശനം.