പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റു, വമ്പൻമാർ കളിക്കാനില്ല; വെല്ലുവിളികൾ മറികടക്കാന് ഓസ്ട്രേലിയ

Mail This Article
ഒരു മരണഗ്രൂപ്പ് പോലെയാണ് 19നു പാക്കിസ്ഥാനിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരങ്ങൾ. 4 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകൾ. ഇതിൽനിന്നു മികച്ച 2 ടീമുകൾ വീതം സെമിയിലേക്ക്. ഒരു തോൽവി പോലും സെമിസാധ്യതകളെ അട്ടിമറിച്ചേക്കാം. അതിനാൽ, ഓരോ മത്സരവും ടീമുകൾക്കു ജീവന്മരണ പോരാട്ടമാണ്.
ഓസ്ട്രേലിയയ്ക്ക് ബാക്കപ് ഇലവൻ!
6 ലോകകപ്പുകൾ, 2 ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ.. ഐസിസി ഏകദിന ടൂർണമെന്റുകളിൽ ഓസ്ട്രേലിയയോളം തലയെടുപ്പുള്ള മറ്റൊരു ടീമില്ല. ക്യാപ്റ്റൻ പാറ്റ് കമിൻസ്, പേസർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്സൽവുഡ്, ഓൾറൗണ്ടർ മിച്ചൽ മാർഷ് എന്നിവർ പുറത്തായതോടെ ഓസീസിന്റെ കരുത്തു കുറഞ്ഞു. കഴിഞ്ഞ 2 ചാംപ്യൻസ് ട്രോഫി ടൂർണമെന്റുകളിലും ഗ്രൂപ്പ് റൗണ്ടിൽ പുറത്തായതിന്റെ നിരാശ മറികടക്കാൻ ഇത്തവണ നന്നായി അധ്വാനിക്കേണ്ടിവരും. കമിൻസിനു പകരം 2017ൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്ത് വീണ്ടും ക്യാപ്റ്റനാകുന്നു.
FORM
ഏകദിന ടീം റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയ 2023 ഏകദിന ലോകകപ്പിനുശേഷം 4 ഏകദിന പരമ്പരകൾ കളിച്ചു. വെസ്റ്റിൻഡീസിനും (3–0) ഇംഗ്ലണ്ടിനുമെതിരായ (3–2) പരമ്പരകൾ വിജയിച്ച കംഗാരുക്കൾ നാട്ടിൽ പാക്കിസ്ഥാന് മുൻപിൽ കീഴടങ്ങി (2–1). ഈയാഴ്ച ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിന്റെ നാണക്കേടുമായാണ് അവർ ചാംപ്യൻസ് ട്രോഫിക്കു വരുന്നത്.
STRENGTH
ഓപ്പണർ ട്രാവിസ് ഹെഡിന്റെ പ്രഹരശേഷിയിലും മധ്യനിര ബാറ്റിങ്ങിലുമാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകൾ. 2023 ലോകകപ്പിനുശേഷം 6 ഏകദിന ഇന്നിങ്സുകൾ മാത്രം കളിച്ച ഹെഡ് 54 റൺസ് ശരാശരിയിൽ 270 റൺസാണ് നേടിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം ജോഷ് ഇംഗ്ലിസും ഗ്ലെൻ മാക്സ്‌വെലും എത്തുന്നത് മധ്യനിര ബാറ്റിങ്ങിനു കരുത്തേകും.
WEAKNESS
പാറ്റ് കമിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക് പേസ് ത്രയങ്ങൾ ചേർന്നു നേടിയ 47 വിക്കറ്റുകളാണ് കഴിഞ്ഞ ലോകകപ്പിൽ ഓസീസിന്റെ കിരീടക്കുതിപ്പിൽ നിർണായകമായത്. ഇവർ 3 പേരുമില്ലാത്തതു വലിയ തിരിച്ചടിയാണ്.