ADVERTISEMENT

നിറവയറുമായി ബുള്ളറ്റ് ഓടിച്ച് മലമുകളിലേക്ക് യുവതിയുടെ യാത്ര! കണ്ടുനിൽക്കന്നവരുടെ നെഞ്ചിടിപ്പു കൂട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തിരുവനന്തപുരം തിരുമല സ്വദേശി ആതിരയുടെതാണ് ഈ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വിഡിയോ. നീല ജീൻസും വെള്ള ടോപ്പും അണിഞ്ഞ് സ്റ്റൈലിഷായി ബുള്ളറ്റിൽ മഞ്ഞും മലയും കണ്ടാണ് ആതിരയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് . ആതിരയുടെ സുഹൃത്തും ഫൊട്ടോഗ്രാഫറുമായ രേഷ്മയാണ് ചിത്രങ്ങളും വിഡിയോയും പകർത്തിയത്. സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയ ചിത്രങ്ങൾക്കും വിഡിയോയ്ക്കും നിരവധി വിമർശനങ്ങളും എത്തി. മുൻപും രേഷ്മ പലരുടെയും നിറവയറിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നു. വ്യത്യസ്തമായ ഓരോ ഫോട്ടോഷൂട്ടിനു പിന്നിലും ഓരോ കഥയുണ്ടെന്നു പറയുകയാണ് രേഷ്മ.

വിവാഹമോചനത്തിനു പിന്നാലെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്

മുൻപു നടത്തിയ ഫോട്ടോഷൂട്ടുകൾ പോലെ തന്നെ ഈ ഫോട്ടോഷൂട്ടിനു പിന്നിലും ഒരു കഥയുണ്ട്. ഗർഭിണിയാണെന്നറിഞ്ഞ സമയത്താണ് ആതിര വിവാഹ മോചനം നേടുന്നത്. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സമ്മർദത്തിലൂടെ കടന്നുപോകുമ്പോൾ ഗർഭകാലം ആഘോഷമാക്കാൻ ഞങ്ങൾ സുഹൃത്തുക്കൾ ആതിരയോടു പറഞ്ഞു. ഞങ്ങളുടെ ഈ ഫോട്ടോഷൂട്ട് കോടതിയിൽ ഒരുപാട് വിമർശനം നേരിട്ടിരുന്നു. ഭർത്താവ് കൂടെയുണ്ടോ ഇല്ലയോ എന്നല്ല. ഗർഭകാലം ആഘോഷിക്കേണ്ടതു തന്നെയാണ്. ആതിര ബുള്ളറ്റ് ഓടിക്കുന്ന ആളാണ്. തിരുവനന്തപുരത്തായതു കൊണ്ട് പൊൻമുടിയിലേക്ക് ബുള്ളറ്റ് ഓടിച്ചാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. ആതിരയുടെ പിറകിലിരുന്നാണ് ഞാനും വന്നത്. ആതിര പ്രസവത്തിനായി ആശുപത്രിയിലേക്കു പോയതും ബുള്ളറ്റിലാണ്.ഗർഭിണിയായിരിക്കുമ്പോഴും ആരും കൂടുതലായി സഹായിക്കുന്നതൊന്നും ആതിരയ്ക്ക് ഇഷ്ടമായിരുന്നില്ല. ആരുടെയെങ്കിലും സഹായം വേണ്ടേ എന്നു ചോദിച്ചപ്പോൾ ആരെങ്കിലും സഹായിച്ചാൽ അവരുണ്ടെന്ന തോന്നൽ വരും. അത് വേണ്ടെന്നാണ് ആതിരയുടെപക്ഷം. ഒറ്റയ്ക്കു തന്നെ മുന്നോട്ടു പോകണമെന്ന് ആതിരയ്ക്കു നിർബന്ധമുണ്ടായിരുന്നു.ആരുമില്ലെങ്കിലും തന്റെ കുഞ്ഞിനെ വളർത്താൻ താൻ തന്നെ മതിയെന്ന ചിന്ത ആതിരയ്ക്ക് ഗർഭകാലത്തിന്റെ തുടക്കത്തിൽ തന്നെ വന്നിരുന്നു. അതിനുള്ള ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. ഗർഭിണിയായി നാലാം മാസത്തിലാണ് ആതിര വിവാഹമോചനം നേടുന്നത്.

meternity-sp1
Image Credit∙ mommyandmebyreshma/ Instagram
meternity-sp1
Image Credit∙ mommyandmebyreshma/ Instagram

ഗർഭാവസ്ഥ ഒരു രോഗമല്ല

വ്യത്യസ്തരീതിയിലുള്ള ഗർഭിണികളെ കണ്ടിട്ടുണ്ട്. നിങ്ങളുടെ ആരോഗ്യം ഓകെയാണെന്ന് ഡോക്ടർ പറയുകയാ‍ണെങ്കിൽ  ടെൻഷന്റെ ആവശ്യമില്ല. ധൈര്യമായി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം. ഗർഭകാലത്തെ ഒരു രോഗം പോലെയാണ് പൊതുവേ കേരളത്തിലെ പൊതുസമൂഹം കാണുന്നത്. നമ്മൾ അടുത്ത തലമുറയെ സൃഷ്ടിക്കുന്നതിനെ ഒരു രോഗമായല്ല കാണേണ്ടത്. അവരെ അത്രയും സന്തോഷത്തോടെ സ്വാഗതം ചെയ്യണം. സ്ത്രീ അമ്മയാകാനെടുക്കുന്ന ധൈര്യത്തെ വെറുംരോഗമായി കാണാതിരിക്കാൻ ശ്രമിക്കണം. ദിവസേന ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തോളാനാണ് ആതിരയോടും ഡോക്ടർ പറഞ്ഞത്. ബുള്ളറ്റ് സ്ഥിരമായി ഓടിക്കുന്നയാളായതിനാൽ ഫോട്ടോഷൂട്ടും അങ്ങനെ തന്നെ മതിയെന്ന് അവൾ തീരുമാനിച്ചു. നീ ഏതൊക്കെ ഘട്ടത്തിലൂടെ കടന്നു പോയി എന്ന് ഭാവിയില്‍ ഓർമിക്കാൻ ഈ ഫോട്ടോസ് സഹായിക്കുമെന്ന് ഞാൻ ആതിരയോടു പറഞ്ഞു. ബുള്ളറ്റിൽ യാത്ര ചെയ്തതു കൊണ്ട് ആതിരയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ആതിരയുടേത് സുഖപ്രസവമായിരുന്നു.

Meternity-sp
Image Credit: mommyandmebyreshma
Meternity-sp
Image Credit: mommyandmebyreshma

വിമർശനങ്ങൾക്കു ചെവി കൊടുക്കാറില്ല

വയറുകാണിച്ച് എടുക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. അത് ഭർത്താവിനെ മാത്രം കാണിക്കേണ്ടതാണെന്ന രീതിയിലുള്ള വിമർശനങ്ങളാണ് പലപ്പോഴും കേട്ടിരുന്നത്. വയറുകാണിക്കുന്നത് എന്തോ വലിയ തെറ്റ് ചെയ്തതുപോലെയാണ്. ഇത്തരത്തിൽ ഞാൻ ആദ്യമായി ഫോട്ടോഷൂട്ട് നടത്തിയ ദമ്പതികള്‍ക്ക് മൂന്ന് അബോർഷനു ശേഷമായിരുന്നു ഒരു കുഞ്ഞിനെ ലഭിച്ചത്. അതിനു ശേഷം വയറിൽ പൂർണമായും സ്ട്രച്ച് മാർക്കുള്ള ഒരു പെൺകുട്ടിയുടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ജിമ്മിൽ പോയി കഷ്ടപ്പെട്ട് വണ്ണം കുറച്ചപ്പോഴാണ് ഗർഭിണിയായത്. അപ്പോൾ വീണ്ടും വണ്ണംവച്ചു. പക്ഷേ, വയറിലെ സ്ട്രച്ച് മാർക്കുകൾ കാണുന്ന രീതിയില്‍ ഫോട്ടോഷൂട്ട് നടത്തണമെന്ന് അവർ തന്നെ ആവശ്യപ്പെടുകയായിരുന്നു. അത്തരത്തിൽ ഞാൻ ചിത്രങ്ങൾ പകർത്തിയ ഓരോരുത്തരുടെയും ജീവിതത്തിൽ ഓരോകഥകളുണ്ട്. എന്തുകൊണ്ട് അവർ ഈ ഫോട്ടോകൾ എടുത്തു എന്നത് സംബന്ധിച്ച് എനിക്ക് വ്യക്തമായി അറിയാം. അതിനിടയിൽ ഇത്തരം നെഗറ്റിവ് കമന്റുകൾക്കു ചെവികൊടുക്കാതിരിക്കുന്നതാണ് ഉചിതം

English Summary:

Pregnant & Powerful: A Kerala Woman's Unconventional Maternity Photoshoot

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com