ചന്ദ്രന് അന്യനല്ല, ഭൂമിയുടെ സ്വന്തം; ഉദ്ഭവത്തിന് പിന്നിലുള്ള സൂചനകളുമായി പഠനം

Mail This Article
ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രന്റെ ഉദ്ഭവം സംബന്ധിച്ച് പുതിയ കണ്ടെത്തൽ. കോടാനുകോടി വർഷം മുൻപ് ഒരു തിയ(Theia) എന്ന അന്യഗ്രഹം ഭൂമിയിലേക്ക് ഇടിച്ചുകയറിയതു കാരണം ചിതറിയ പദാർഥത്തിൽ നിന്നാണ് ചന്ദ്രൻ ഉണ്ടായതെന്ന സിദ്ധാന്തത്തിനു ബലം പകരുന്നതാണു പുതിയ കണ്ടെത്തൽ. അതിനാൽ തിയയുടെ ഭാഗങ്ങളാകാം ചന്ദ്രനിൽ ഗണ്യമായുള്ളതെന്നായിരുന്നു മുൻപുള്ള ധാരണ. പക്ഷേ ആ ധാരണ തെറ്റാണെന്നും ചന്ദ്രന്റെ സൃഷ്ടിക്കു പിന്നിൽ ഭൂമിയിൽ നിന്നു തെറിച്ച വസ്തുക്കളാണു കൂടുതലെന്നും നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഭൂമിയുടെയും ചന്ദ്രന്റെയും രാസ സവിശേഷതകളിൽ നടത്തിയ താരതമ്യപഠനത്തിന്റെ അടിസ്ഥാനത്തിലാണു കണ്ടെത്തലുകൾ.446 കോടി വർഷം മുൻപാണ് ചന്ദ്രൻ രൂപീകൃതമായതെന്നാണ് അടുത്തിടെ നടന്ന ഗവേഷണങ്ങൾ പറയുന്നത്. സൗരയൂഥം സൃഷ്ടിക്കപ്പെട്ട് 11 കോടി വർഷങ്ങൾക്കു ശേഷമാണ് ഇത്.
തിയ എന്ന ഗ്രഹവും അതും ഭൂമിയുമായുള്ള കൂട്ടിയിടിയും
ചന്ദ്രന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ളതാണ് തിയ എന്ന ഗ്രഹവും അതും ഭൂമിയുമായുള്ള കൂട്ടിയിടിയും .ചൊവ്വയ്ക്കുമപ്പുറമുള്ള സൗരയൂഥ മേഖലയിലാണ് തിയ സ്ഥിതി ചെയ്തിരുന്നത്. ഇന്നത്തെ ചൊവ്വാഗ്രഹത്തിന്റെ അത്രയ്ക്കും വലുപ്പമുണ്ടായിരുന്നു ഈ ഗ്രഹത്തിന്. ഗ്രീക്ക് ഐതിഹ്യത്തിൽ ചന്ദ്രന്റെ ദേവതയായ സെലീനിന്റെ മാതാവാണു തിയ. ഓർഫിയസ് എന്ന മറ്റൊരു പേരും ഗ്രഹത്തിനുണ്ട്.
എൽ 4 എന്ന പ്രത്യേക ഭ്രമണപഠത്തിലായിരുന്നു തിയ ഭ്രമണം ചെയ്തത്.എന്നാൽ വ്യാഴം, ശനി ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സ്വാധീനത്തിൽ അകപ്പെട്ട് തിയയുടെ ഭ്രമണപഥം തെറ്റി. ഇതോടെ അതു ഭ്രമണം ചെയ്യുന്ന ദിശ ഭൂമിക്കു നേർക്കായി.

സെക്കൻഡിൽ 4 കിലോമീറ്റർ എന്ന വേഗത്തിൽ വന്ന തിയ ഭൂമിയിലേക്ക് കൂട്ടിയിടിച്ച് തുളഞ്ഞുകയറി.ഇതിന്റെ ആഘാതത്തിൽ ഭൂമിയിൽ നിന്നും ഖരപദാർഥങ്ങൾ തെറിച്ചെന്നും ഇവ ചന്ദ്രനായി മാറിയെന്നുമാണ് ചന്ദ്രന്റെ ഉത്ഭവം സംബന്ധിച്ചുള്ള സിദ്ധാന്തം ചൂണ്ടിക്കാട്ടുന്നു.
തിയയുമായി ബന്ധപ്പെട്ടുള്ള ആദ്യ സിദ്ധാന്തം
തിയയുമായി ബന്ധപ്പെട്ടുള്ള ആദ്യ സിദ്ധാന്തം 1970ലാണ് ഉടലെടുത്തത്. എന്തുകൊണ്ടാണു ചന്ദ്രൻ വലിയ രീതിയിൽ വരണ്ടുപോയത് എന്ന അന്വേഷണമാണ് ഈ സിദ്ധാന്തത്തിനു വഴിവച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിലും ഉയർന്ന താപനിലയിലും ചന്ദ്രനായി മാറി തെറിച്ച ഭാഗത്തിലെ ജലാംശം എല്ലാം വറ്റിപ്പോയിരിക്കാം എന്നായിരുന്നു ശാസ്ത്രജ്ഞരുടെ അനുമാനം.