ADVERTISEMENT

തണ്ണിത്തോട് ∙ മികച്ച വരുമാനം ലഭിക്കുമ്പോഴും ‘റിട്ടയർമെന്റ്’ ഇല്ലാതെ കുട്ടവഞ്ചികൾ. കാലാവധി കഴിഞ്ഞിട്ടും അടവിയിൽ പുതിയ കുട്ടവഞ്ചികൾ എത്തിയില്ല.കല്ലാറ്റിലെ മുണ്ടോംമൂഴി കടവിൽ കുട്ടവ‍ഞ്ചി സവാരി ആരംഭിക്കുന്ന കാലത്ത് 6 മാസമാണ് കുട്ടവഞ്ചി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു വർഷത്തിലേറെയായിട്ടും പുതിയ കുട്ടവഞ്ചി എത്തിക്കുന്നില്ല. പഴക്കം കാരണം മിക്ക കുട്ടവഞ്ചികളും നാശാവസ്ഥയിലാണ്. മുളയിൽ നിർമിച്ചിരിക്കുന്ന കുട്ടവഞ്ചി വളയാതെ നിൽക്കുന്നത് ഉള്ളിലെ കാലുകളുടെ ബലത്തിലാണ്.

മാസങ്ങൾക്ക് മുൻപ് തന്നെ മുളയുടെ കാലുകൾ വളഞ്ഞ് ഒടിഞ്ഞും നെയ്തിരിക്കുന്ന പൊളികൾ അടർന്നും തുടങ്ങിയിരുന്നു. തുഴച്ചിൽ തൊഴിലാളികളിൽ മിക്കവരും പുതുതായി മുളയുടെ കാലുകൾ കെട്ടി ഉറപ്പിച്ചാണ് കുട്ടവഞ്ചി ഉപയോഗിക്കുന്നത്. കുട്ടവഞ്ചികൾ നാശാവസ്ഥയിലായതോടെ പുതിയ കുട്ടവഞ്ചി എത്തിക്കണമെന്ന് തുഴച്ചിലുകാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഉടൻ എത്തിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ മാസങ്ങൾ കഴിഞ്ഞിട്ടും കുട്ടവഞ്ചി എത്തിയില്ല. കുട്ടവഞ്ചി സവാരിയുടെ വരുമാനത്തിൽ നിന്ന് നിശ്ചിത തുക എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിക്ക് ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സമിതിയും അവഗണന കാട്ടുന്നതായി ആക്ഷേപമുണ്ട്.

പട്ടിക നിറഞ്ഞ് പോരായ്മകൾ
അവധി ദിവസങ്ങളിൽ സവാരിക്ക് തിരക്കേറുന്നതോടെ 27 കുട്ടവഞ്ചികളിൽ തകരാറായവയും ഉപയോഗിക്കേണ്ടിവരും. മഴയെത്തുടർന്ന് കല്ലാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ശക്തമായ ഒഴുക്കിൽ ഇവ സുരക്ഷിതമല്ല. വെയിലും മഴയുമേൽക്കാതെ കുട്ടവഞ്ചി സൂക്ഷിക്കാൻ കൂടാരമൊരുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വേനൽക്കാലത്ത് ജലനിരപ്പ് നിലനിർത്താനായി വർഷം തോറും മണൽചാക്ക് അടുക്കി താൽക്കാലിക തടയണ നിർമിക്കുന്നതിനു പകരം സ്ഥിരം സംവിധാനമൊരുക്കുന്നില്ല.

കടവിൽ നിന്ന് കുട്ടവ‍ഞ്ചിയിലേക്ക് കയറാൻ വർഷം തോറും മുളയുടെ ചങ്ങാടം തയാറാക്കി തുക പഴാക്കുകയാണ്. തുഴച്ചിലുകാർക്ക് 2 വർഷം മുൻപ് നൽകിയ യൂണിഫോം നരച്ച് ഉപയോഗയോഗ്യമല്ലാതായി. സവാരി കേന്ദ്രത്തിൽ ഇരുനിലയിൽ നിർമിച്ച കെട്ടിടത്തിന്റെ മുകൾ നില താമസസൗകര്യത്തിന് നൽകാതെ വർഷങ്ങളായി വരുമാനം നഷ്ടപ്പെടുത്തുന്നു. ഒരു ലക്ഷത്തിലേറെ രൂപ ചെലവാക്കി മുൻപ് നിർമിച്ച കിണർ ഉപയോഗശൂന്യമാണ്. ആസൂത്രണമില്ലാതെയാണ് മുൻപ് പാർക്കിങ് സൗകര്യമൊരുക്കിയതെന്നും ആക്ഷേപമുണ്ട്.

മികച്ച വരുമാനം; ക്രമീകരണങ്ങളില്ല
വനം വകുപ്പ് കോന്നി ഡിവിഷനിലെ വന വികാസ ഏജൻസിയുടെ കീഴിലാണ് തണ്ണിത്തോട് അടവി ഇക്കോ ടൂറിസം പദ്ധതിയുടെ കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തിക്കുന്നത്. കല്ലാറ്റിലെ മുണ്ടോംമൂഴി കടവിൽ 9 വർഷം മുൻപാണ് കുട്ടവഞ്ചി സവാരി ആരംഭിച്ചത്. ഇത്രയും കാലമായിട്ടും യഥാസമയം പുതിയ കുട്ടവഞ്ചികൾ എത്തിച്ചും ക്രമീകരണങ്ങളൊരുക്കിയും കൃത്യമായ ആസൂത്രണത്തോടെ സഞ്ചാരികളെ ആകർഷിക്കാനായി.

പുതിയ പദ്ധതികളൊന്നും ഇവിടെ നടപ്പാക്കാനായിട്ടില്ല. ഉള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും കഴിഞ്ഞിട്ടില്ല. പരിമിതമായ സൗകര്യങ്ങളിലും കുട്ടവഞ്ചി സവാരിയിൽ നിന്ന് മികച്ച വരുമാണ് ലഭിക്കുന്നത്. ശക്തമായ വേനലായിട്ടും കഴിഞ്ഞ മാസം 9 ലക്ഷത്തിലേറെ രൂപയുടെ ടിക്കറ്റ് വരുമാനമുണ്ടായി. ഈ മാസം പകുതി വരെ 5 ലക്ഷത്തിലേറെ രൂപയുടെ വരുമാനം ലഭിച്ചു. സീസൺ കാലത്ത് മുൻപ് ഒരു ലക്ഷത്തിലേറെ രൂപ വരുമാനം ലഭിച്ച ദിവസങ്ങളുണ്ട്.ഇത്രയേറെ വരുമാനം ലഭിക്കുമ്പോഴും  അടിസ്ഥാന സൗകര്യങ്ങളൊരുക്കാനായി ഇവിടെ ഉപയോഗിക്കപ്പെടുന്നില്ല.

English Summary:

Thannithode Eco Tourism, Kuttavanchi Boat Issues, Konni Forest Department, Atavi Kallat Tourism, Mundommoozhi Wharf Upgrade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com