ADVERTISEMENT

ചൈനയുടെ രാജ്യാന്തര മര്യാദകൾ ലംഘിച്ചുള്ള ട്രോളിങ് വൻവിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചൈനീസ് തീരത്തിനടുത്തുള്ള പസിഫിക് സമുദ്രഭാഗമായ തെക്കൻ ചൈനാക്കടലിൽ ചൈന വൻതോതിൽ മത്സ്യബന്ധനം നടത്തുന്നത് മത്സ്യസമ്പത്തിന് നാശമുണ്ടാക്കുന്നെന്ന ആരോപണം വളരെക്കാലമായുണ്ട്. തയ്‌വാൻ സ്ഥിതി ചെയ്യുന്ന അതീവ നയതന്ത്ര പ്രാധാന്യമുള്ള മേഖലയാണ് തെക്കൻ ചൈനാക്കടൽ.

മത്സ്യബന്ധനം കൂടാതെ സൈനിക വിന്യാസങ്ങളും ചൈന ഇവിടെ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പാലങ്ങളും കൃത്രിമ ദ്വീപുകളുമൊക്കെ നിർമിച്ചു. ഇതിനായുള്ള ഡ്രജിങ് പ്രവർത്തനങ്ങളും മറ്റും സമുദ്രമേഖലയെ ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് ഏഷ്യൻ മാരിടൈം ട്രാൻസ്പേരൻസി ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദേശം 21,183 ഏക്കറോളം പവിഴപ്പുറ്റുകളും ചൈന നശിപ്പിച്ചെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.

(Photo:X/@sentdefender)
(Photo:X/@sentdefender)

ആഫ്രിക്കയിലും ചൈനയുടെ സമുദ്ര ഇടപെടലുകൾ വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ സിയറ ലിയോണിൽ മത്സ്യബന്ധന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പട്ടണമാണ് ടോംബോ. ഇവിടത്തെ പ്രധാന വരുമാന സ്രോതസ്സ് മത്സ്യമുൾപ്പെടെ കടൽവിഭവങ്ങളാണ്. ദിവസം 14 മണിക്കൂറോളം സമയം കടലിൽ ചെലവിട്ടാണ് ടോംബോയിലെ ജനങ്ങൾ മത്സ്യബന്ധനം നടത്തിയിരുന്നത്. എന്നാ‍ൽ തങ്ങൾക്കു കിട്ടുന്ന മത്സ്യത്തിന്റെ അളവിൽ വൻ കുറവാണ് സംഭവിക്കുന്നതെന്ന് 2022ൽ ഇവർ പറഞ്ഞിരുന്നു. ഇതുമൂലം ടോംബോ നിവാസികളെ പട്ടിണിയും ദുരിതവും വേട്ടയാടിയിരുന്നു. ചൈന തങ്ങളുടെ കടലിലേക്കു വന്നതിനു ശേഷമാണ് ഈ ദുർഗതി സംഭവിച്ചതെന്ന് തൊഴിലാളികൾ അന്ന് പറഞ്ഞു.

ടോംബോയ്ക്കു സമീപത്തുൾപ്പെടെ സിയറ ലിയോണിന്റെ തീരക്കടലിലും മറ്റും മത്സ്യബന്ധനം നടത്താനുള്ള ലൈസൻസുകളിൽ 40 ശതമാനവും ചൈനീസ് കമ്പനികൾക്കാണ് അന്ന് പോയിരുന്നത്. നിസ്സാരമായ ഫീസ് നൽകിയാണ് ചൈനീസ് മത്സ്യബന്ധനക്കമ്പനികൾ ഈ ലൈസൻസ് സ്വന്തമാക്കിയതെന്ന് ആരോപണമുണ്ട്. ഇതിനാൽ തന്നെ ശക്തമായ ചൈനാവിരുദ്ധ വികാരം സിയറ ലിയോണിൽ ഉയർന്നിരുന്നു. ആഫ്രിക്കയിൽ ചൈന വൻതോതിൽ നിക്ഷേപങ്ങളും സംരംഭങ്ങളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ നടത്തിയിട്ടുണ്ട്. 

വമ്പൻ സന്നാഹങ്ങളുമായി വരുന്ന ചൈനീസ് ട്രോളിങ് യാനങ്ങൾ വൻരീതിയിലാണ് മത്സ്യബന്ധനം നടത്തുന്നതെന്നും സിയറ ലിയോൺ തീരങ്ങളിൽ നടത്തുന്ന മത്സ്യബന്ധനത്തിന്റെ 50 ശതമാനവും ഈ രീതിയിലായി മാറുകയാണെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. അനധികൃത മത്സ്യബന്ധനം സിയറ ലിയോണിൽ മാത്രം ഒതുങ്ങുന്നില്ല ആഫ്രിക്കയിൽ. ഗാംബിയ, ജിനി–ബിസൗ, സെനഗൽ, മൗറിട്ടാനിയ എന്നീരാജ്യങ്ങൾക്കെല്ലാം കൂടി 230 കോടി യുഎസ് ഡോളറിന്റെ നഷ്ടം ഒറ്റവർഷത്തിൽ അനധികൃത മത്സ്യബന്ധനം മൂലമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്, ചൈനയാണ് ഈ രീതിയിലുള്ള മത്സ്യബന്ധനം ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com