തടാകക്കരയിൽ 23 സിംഹങ്ങൾ; ഓടിരക്ഷപ്പെടാൻ ശ്രമിച്ച് കാട്ടുപോത്ത്, പക്ഷേ...

Mail This Article
ഒരുകൂട്ടം സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ എൻഗാല പ്രൈവറ്റ് ഗെയിം റിസർവിലാണ് സംഭവം. 23 സിംഹങ്ങളാണ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കാട്ടുപോത്തിനെ പിന്തുടർന്ന് പിടിച്ചത്. ബർമിങ്ഹാം സിംഹങ്ങളെ പിന്തുടരുന്നതിനിടയിൽ ഫീൽഡ് ഗൈഡായ റോൺ ഡു പ്ലെസിസാണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച പകർത്തിയത്.
വനത്തിനുള്ളിലെ ചെറു ജലാശയത്തിൽ കാട്ടുപോത്ത് തനിച്ച് കുളിക്കുകയായിരുന്നു. പെൺസിംഹങ്ങൾ ഉൾപ്പെട്ട ഒരുസംഘം കരയിലെത്തി. കാട്ടുപോത്തിനെ കണ്ടതും സിംഹക്കൂട്ടം ആക്രമണത്തിന് തയ്യാറെടുത്തു. ഇതിനിടെ തന്നെ കീഴ്‌പ്പെടുത്താൻ കാത്തിരിക്കുന്ന സിംഹക്കൂട്ടത്തെ കാട്ടുപോത്തും കണ്ടു കഴിഞ്ഞിരുന്നു. ഏതുനിമിഷവും ആക്രമിക്കപ്പെടുമെന്ന് ഉറപ്പിച്ച കാട്ടുപോത്ത് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തുടങ്ങി. താൻ നീങ്ങുന്നത് സിംഹങ്ങൾ ശ്രദ്ധിക്കാത്ത വിധത്തിൽ വെള്ളത്തിൽ പരമാവധി ചലനം ഉണ്ടാക്കാതെ പുറത്തു കടക്കാനായിരുന്നു കാട്ടുപോത്തിന്റെ നീക്കം.
എന്നാൽ ഏതാനും ചുവടുകൾ വച്ചപ്പോൾ തന്നെ സിംഹക്കൂട്ടത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. സിംഹങ്ങൾ കൂട്ടമായി കാട്ടുപോത്തിനു പിന്നാലെ നീങ്ങി. ഇതോടെ സർവശക്തിയുമെടുത്ത് കാട്ടുപോത്ത് മുന്നോട്ടു കുതിച്ചു. എന്നാൽ 23 സിംഹങ്ങൾ പല ദിക്കുകളിൽ നിന്നും കാട്ടുപോത്തിനെ വളഞ്ഞു. ഞൊടിയിടയിൽ നാലുഭാഗത്തുനിന്നും സിംഹങ്ങൾ കാട്ടുപോത്തിൽ മേൽ ചാടിവീണു. മാംസത്തിനായി സിംഹക്കൂട്ടം കടിപിടി കൂടുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്ന് വിഡിയോ പകർത്തിയ റോൺ പറയുന്നു. ഒരു പക്ഷേ വെള്ളത്തിൽ തന്നെ തുടർന്നിരുന്നുവെങ്കിൽ കാട്ടുപോത്തിന് രക്ഷപ്പെടാനാകുമായിരുന്നുവെന്ന് റോൺ അഭിപ്രായപ്പെട്ടു.