ADVERTISEMENT

ദുബായ് ∙ യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ചുള്ള പണമിടപാട് സൗകര്യം യുഎഇയിലെ കൂടുതൽ വ്യാപാര കേന്ദ്രങ്ങളിലേക്ക്. രാജ്യത്തെ പ്രധാന റീട്ടെയ്ൽ സ്ഥാപനമായ ലുലുവിന്റെ ഹൈപ്പർ മാർക്കറ്റുകളിലും ഇനി മുതൽ ഗുഗിൾ പേ, പേയ്ടിഎം, ഫോൺ പേ ഉൾപ്പെടെ ഇവ ഉപയോഗിച്ചു പണം നൽകാം. ഇന്ത്യയുടെ സ്വന്തം റുപേ കാർഡുകളും ഇവിടെ ഉപയോഗിക്കാം. ഇതോടെ യുഎഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് അത്യാവശ്യത്തിനു മാത്രമുള്ള വിദേശ കറൻസി കരുതിയാൽ മതിയാകും.

നിലവിൽ വീസ, മാസ്റ്റർ കാർഡുകൾ ഉള്ളവർക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ചു രാജ്യാന്തര പേയ്മെന്റ് നടത്തുന്നതിനു സൗകര്യം ഉണ്ട്. ഇനി മുതൽ റുപേ കാർഡ് ഉള്ളവർക്കും അതു സാധ്യമാകും. അതതു ദിവസത്തെ എക്സ്ചേഞ്ച് നിരക്ക് അനുസരിച്ചായിരിക്കും നാട്ടിലെ അക്കൗണ്ടിൽ നിന്നു പണം ഈടാക്കുക. ഇരു രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകളാണ് ഈ നിരക്ക് തീരുമാനിക്കുന്നത്.

യുഎഇയിലേക്കു വരുമ്പോഴും പോകുമ്പോഴും കറൻസി മാറ്റിയെടുക്കുന്നതു കുറയ്ക്കാൻ ഒരു പരിധിവരെ ഇതിലൂടെ സാധിക്കും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും യുപിഐ നിലവിൽ വന്നിട്ടില്ലെങ്കിലും പ്രധാന വ്യാപാര കേന്ദ്രങ്ങളിലും ഇന്ത്യൻ സൂപ്പർ മാർക്കറ്റുകളിലും ഇപ്പോൾ യുപിഐ വഴി ഇന്ത്യൻ രൂപ സ്വീകരിക്കും. വിദേശ കറൻസിയിലേക്കും തിരിച്ചും മാറ്റുമ്പോൾ സർവീസ് ചാർജ് അടക്കമുണ്ടാകുന്ന ചെലവും ഇതുവഴി ഒഴിവാക്കാം.

യുഎഇ സന്ദർശിക്കുന്ന ഇന്ത്യക്കാർ റുപേ കാർഡുകൾ വഴി പണമിടപാട് നടത്തുന്നതിലൂടെ ഇന്ത്യയ്ക്കും വരുമാനം വർധിക്കും. കാർഡ് പേയ്മെന്റിന്റെ നിശ്ചിത ശതമാനം സർവീസ് നൽകുന്ന ബാങ്കിനും കാർഡ് കമ്പനിക്കും ഉള്ളതാണ്. ഉദാഹരണത്തിന് 100 ദിർഹത്തിന്റെ പർച്ചേസിന് 2 ദിർഹമാണ് സർവീസ് ചാർജെങ്കിൽ ഒരു ദിർഹം റുപേയ്ക്കും ഒരു ദിർഹം കാർഡ് നൽകിയ ബാങ്കിനും ലഭിക്കും. നിലവിൽ ഈ സർവീസ് ചാർജിന്റെ ഗുണം കിട്ടിയിരുന്നത് വീസാ, മാസ്റ്റർ പോലുള്ള വൻകിട കമ്പനികൾക്കായിരുന്നു. റുപേ ഉപയോഗിക്കുന്നവരിലൂടെ കാർഡ് പേമെന്റിന്റെ ഒരു വിഹിതം ഇന്ത്യയ്ക്കും ലഭിക്കും. യുഎഇ സന്ദർശക വീസയുടെ വ്യവസ്ഥയിൽ നിഷ്കർഷിക്കുന്ന പണവും ഇനി ദിർഹത്തിൽ കരുതേണ്ടതില്ല.

തത്തുല്യമായ ഇന്ത്യൻ തുക ബാങ്ക് അക്കൗണ്ടിൽ ഉണ്ട് എന്നതിന്റെ രേഖ (ബാങ്ക് സ്റ്റേറ്റ്മെന്റ്) നൽകിയാലും മതി. ഒരു മാസത്തെ സന്ദർശക വീസയ്ക്ക് 3000 ദിർഹവും രണ്ടു മാസത്തേതിന് 5000 ദിർഹവുമാണ് ചെലവിനായി കരുതേണ്ട തുക.

English Summary:

Rupee Shopping Possible for Indian Visitors in UAE as LuLu Allows UPI Payment in Stores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com