‘കാനഡയിൽ മികച്ച ജോലി, ഐഇഎൽടിഎസ് ആവശ്യമില്ല’; ദുബായിൽ പോരാട്ടം വിജയിച്ച് മലയാളി

Mail This Article
ദുബായ് ∙ കാനഡയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളിയിൽ നിന്ന് 18,000 ദിർഹം തട്ടിയെടുത്ത കമ്പനിയോട് പണം തിരിച്ചുനൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. 5 ശതമാനം പലിശയും കോടതി ചെലവും നൽകണം. കാനഡയിലെ ആൽബട്രാ പ്പ്രോവിൻസിൽ അസിസ്റ്റന്റ് ഫിനാൻസ് മാനേജരായി കൊല്ലം സ്വദേശി മുകുന്ദന് ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 3 തവണകളായി ദുബായ് ബിസിനസ് ബേയിൽ പ്രവർത്തിക്കുന്ന സ്പ്രൈനസ് ഇമിഗ്രേഷൻ സർവീസസ് എൽഎൽസി 18,000 ദിർഹം ഈടാക്കിയത്.
2022 നവംബറിലായിരുന്നു സംഭവം. മുകുന്ദന്റെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയ സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമായിരുന്നു ജോലി വാഗ്ദാനം. മണിക്കൂറിൽ 30-35 ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നത്. ഐഇഎൽടിഎസ് (ഭാഷാപരിജ്ഞാന സർട്ടിഫിക്കറ്റ്) ആവശ്യമില്ലെന്ന് ഇന്റർവ്യൂ സമയത്ത് വ്യക്തമാക്കിയതിനാൽ മുകുന്ദൻ കരാറിൽ ഒപ്പിടുകയും ആവശ്യപ്പെട്ട തുകയും (18,000 ദിർഹം) രേഖകളും കൈമാറുകയും ചെയ്തു.
6 മാസത്തിനകം വീസയും വർക്ക് പെർമിറ്റും നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും വീസ ലഭിച്ചില്ല. ആശയവിനിമയത്തിനും കൃത്യമായ മറുപടി ലഭിക്കാതായി. മാസങ്ങൾക്കു ശേഷം ഐഇഎൽടിഎസ് നിർബന്ധമാണെന്ന് അറിയിച്ചു. എന്നാൽ ഇതു നേരത്തെ നൽകിയ ഉറപ്പിന്റെ ലംഘനമാണെന്നും പണം തിരിച്ചുതരണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി വഴങ്ങിയില്ല.ഇതേ തുടർന്ന് സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന നൽകിയ കേസിലാണ് അനുകൂല വിധി.