കഥയും കവിതയും നാടകവും കത്തിച്ചു; അതിജീവിച്ചത് അധഃസ്ഥിതന്റെ വെല്ലുവിളികൾ

Mail This Article
ലോകത്തെ പഠിക്കാൻ ശ്രമിച്ചു. ജീവിതത്തെ മനസ്സിലാക്കാൻ നോക്കി. സമൂഹത്തെ ആഴത്തിലും പരപ്പിലും ഉൾക്കൊണ്ട് ജീവിക്കാൻ കഠിനമായി യത്നിച്ചു. എല്ലാ ശ്രമങ്ങളും പാതിവഴിയിൽ അവസാനിച്ചപ്പോഴാണ് സ്വന്തം സ്വത്വത്തെക്കുറിച്ച് കെ.കെ. കൊച്ച് അന്വേഷിക്കുന്നത്. പുസ്തകങ്ങളോ പഠനങ്ങളോ വഴികാട്ടികളോ ഉണ്ടായിരുന്നില്ല. കുടുംബത്തിലെ മുതിർന്ന വ്യക്തിയായ തൈത്തറ ചോതിയെ കണ്ടു. അദ്ദേഹത്തിനന്ന് 85 വയസ്സുണ്ടായിരുന്നു. വല്യച്ചന്റെ കുട്ടിക്കാലം മുതലുള്ള ഭൂപ്രകൃതി, ജനവാസം, സാമൂദായികാവസ്ഥ എന്നിവയെക്കുറിച്ച് നേരിട്ടുകേട്ടു. ഒരു പുസ്തകത്തിൽ നിന്നും ഒരിക്കലും ലഭിക്കാത്ത അറിവാണ് ലഭിച്ചത്. ഈ ദീർഘസംഭാഷണത്തിൽ നിന്നും ലഭിച്ച ഭൂതകാല വസ്തുതകളെ വായനാനുഭവങ്ങളുമായി സംയോജിപ്പിച്ച് ഒരു ലേഖനമെഴുതി. അധഃസ്ഥിത ജനത അതിജീവിക്കേണ്ട വെല്ലുവിളികൾ. കൊച്ച് ദലിത് പ്രവർത്തനങ്ങളുടെ ആദ്യാക്ഷരം കുറിക്കുന്നത് ഈ ലേഖനത്തോടെയാണ്.
ദലിതൻ എന്ന ആത്മകഥയുടെ ആദ്യ അധ്യായം തുടങ്ങുന്നത് ഈ വെല്ലുവിളികളെക്കുറിച്ചെഴുതിക്കൊണ്ടാണ്. അല്ലാതെ, 1949 ഫെബ്രുവരി 2ന് തലയോലപ്പറമ്പിലെ അമ്മ വീട്ടിൽ ജനിച്ചതിനെക്കുറിച്ച് എഴുതിക്കൊണ്ടല്ല. അധഃസ്ഥിതന്റെ വെല്ലുവിളികളെക്കുറിച്ച് തിരിച്ചറിഞ്ഞപ്പോൾ കൊച്ചിന് ലഭിച്ചത് പുതുജൻമമാണ്. അതുവരെ കമ്മ്യൂണിസം, നക്സലിസം, ജനകീയ പ്രക്ഷോഭങ്ങൾ എന്നിങ്ങനെ പലവഴി സഞ്ചരിച്ചിട്ടും തെളിഞ്ഞുകിട്ടാതിരുന്ന നിയോഗം വെളിപ്പെടുകയായിരുന്നു. പുനർജൻമം എന്നതിനേക്കാൾ യഥാർഥ ജനനം തന്നെ. ദലിതൻ എന്ന ആത്മകഥയുടെ ആദ്യ അധ്യായവും അങ്ങനെ രൂപപ്പെട്ടു.

കാലം കനിഞ്ഞുനൽകുന്ന ബാല്യം എനിക്ക് ആനന്ദോത്സവമായിരുന്നില്ല; മറിച്ച് ഒരു ജനതയുടെ ദാരിദ്ര്യത്തിന്‍റെയും നിരക്ഷരതയുടെയും അന്ധവിശ്വാസങ്ങളുടെയും പിടച്ചിലുകളായിരുന്നു എന്ന് കൊച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം പ്രശസ്തനായ ഒരു എഴുത്തുകാരനാകാതിരുന്നതിന്റെ കാരണവും ഈ വാക്കുകളിലുണ്ട്. ജ്യേഷ്ഠൻ സമുദായത്തിൽ ആദ്യമായി ബിഎ വരെ പഠിച്ചയാളായിരുന്നു. ഒരു ദിവസം കോളജിൽ നിന്ന് കെട്ടിയിട്ട നിലയിലാണ് അദ്ദേഹത്തെ വീട്ടിൽ എത്തിച്ചത്. ചികിത്സ നടത്തിയെങ്കിലും ജീവിതകാലം മുഴുവൻ ചങ്ങലയിലാണ് പിന്നീട് ആ മനുഷ്യൻ ജീവിച്ചത്. എന്തുകൊണ്ട് അദ്ദേഹത്തിന് ഭ്രാന്തായി എന്ന ചോദ്യത്തിന് ഉത്തരം അന്നത്തെ സമൂഹിക, ജീവിത അവസ്ഥകളിലുണ്ട്. അതു തന്നെയായിരുന്നു ജീവിതത്തിലെ വലിയ വെല്ലുവിളിയും. ജീവിതത്തിലെ പല സന്ദർഭങ്ങളും ഓർക്കുമ്പോൾ ഒട്ടേറെ എഴുത്തുകാരെക്കുറിച്ചും അവരുടെ കൃതികളിൽ നിന്നും കൊച്ച് ഉദ്ധരിക്കുന്നുണ്ട്. ജൻമദേശമായ മധുരവേലിയെക്കുറിച്ച് അദ്ദേഹം എഴുതുന്നത് അത് ആദിമകാലത്ത് ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ മക്കൊണ്ടൊയെന്നപോലെ വിജനവും ഏകാന്തവുമായിരുന്നു എന്നാണ്.
നടകങ്ങളും കവിതകളും കഥകളും എഴുതിയിട്ടുണ്ട് കൊച്ച്. പക്ഷേ, അക്കാലത്തെ പ്രശസ്ത എഴുത്തുകാരുടെ നിഴലിൽ നിന്നു മാറി സ്വതന്ത്ര വ്യക്തിത്വമുള്ള രചനകളായി അവ അദ്ദേഹത്തിനു തന്നെ തോന്നിയില്ല. നൂറുകണക്കിനു പേജുകൾ നശിപ്പിച്ചുകളഞ്ഞ് ആത്മാന്വേഷണത്തിന്റെ ദുഷ്കര പാത സ്വീകരിച്ചു.
നിരന്തരവും നിതാന്തവുമായ അന്വേഷണമായിരുന്നു കൊച്ചിന്റെ ജീവിതം. അനിശ്ചിതത്വത്തിലും ആശങ്കയിലും കൂടി കഴിഞ്ഞ നാളുകളിൽ മികച്ച നിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന മറ്റു പലരും ഉയർന്ന ജോലികൾ സ്വീകരിച്ചപ്പോഴും ആത്മവഞ്ചനയ്ക്ക് മുതിർന്നില്ല. കാലത്തോടും അധസ്ഥിത ജനതയോടും ഐക്യപ്പെട്ട് അവരുടെ മോചനത്തിന്റെ മാർഗം തിരഞ്ഞു.

മുഴുവൻ സമുദായത്തിനും വേണ്ടിയല്ല പ്രവർത്തിക്കേണ്ടതെന്ന തിരിച്ചറിവിൽ വൈകിയെങ്കിലും അദ്ദേഹം എത്തി. ദലിതരുടെ ജീവിതം മെച്ചപ്പെടുത്താനും അവകാശങ്ങൾ സംരക്ഷിക്കാനും ഇതര പീഡിത ജനതകളുമായി ഏകീകരിച്ച് രാഷ്ട്രീയവൽക്കരിക്കാനും പ്രവർത്തിക്കുക. ദലിതരെ സാമൂഹികമായും രാഷ്ട്രീയമായും അടിമവൽകരിച്ച സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളെ പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും എതിർക്കുക. ജീവിതാവസ്ഥയെ തിരിച്ചറിയുകയും മാറ്റിത്തീർക്കുകയുമാണ് യഥാർഥ സ്വാതന്ത്ര്യം.
ജനിച്ചത് ചങ്ങലകളിലാണെങ്കിലും ജീവിച്ച് അതിലും ക്രൂരമായ തടവുമുറികളിലാണെങ്കിലും അനുഭവങ്ങളിലൂടെ,വായനയിലൂടെ, എഴുത്തിലൂടെയും ചിന്തയിലൂടെയും തനിക്ക് കൽപിച്ചുകിട്ടിയ കാരാഗൃഹത്തെ കൊച്ച് തകർത്തു.
സ്നേഹത്താൽ നിന്ന് ആ ജീവിതം പ്രചോദനം നേടി. ജ്ഞാനത്താൽ നയിക്കപ്പെട്ടു. ആത്മാഭിമാനത്തിന്റെ മുദ്ര ചാർത്തി കടന്നുപോയി. വെളിച്ചത്തിലേക്ക് ഇനിയുമുണ്ട് ഏറെ ദൂരം. ഇരുട്ടകറ്റാൻ ഇനിയും വൈകരുത്. ഇപ്പോൾ തന്നെ പ്രവർത്തിച്ചുതുടങ്ങുക.