ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘നായാട്ടി’ൽ ഇരയാക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതും ഒരേ മുഖമുള്ളവരാണ്, പൊലീസുകാർ. അതുകൊണ്ടുതന്നെ അവർ തമ്മിലുള്ള ഒളിപ്പോരിനും നേർപ്പോരിനും മൂർച്ചയേറെയാണ്. മൂന്നു മനുഷ്യർ നടത്തുന്ന അതിജീവനത്തിൽ അധികാരത്തിന്റെ പല തട്ടിലുള്ളവർ കനിവൊട്ടുമില്ലാത്ത മുഖങ്ങളുമായി വന്നുപോകുന്നു. അക്കൂട്ടരിൽ ഒപ്പമുള്ളവരും തലയ്ക്കുമുകളിലുള്ളവരുമുണ്ട്. സമൂഹത്തിന്റെ ഏതു തട്ടിലുള്ളവരുമാകട്ടെ, ഒരിക്കൽ വേട്ടയാടപ്പെടേണ്ടി വരുമെന്നും ആ സാഹചര്യത്തിന് കൂരിരുളിനേക്കാൾ ഇരുട്ടും ക്രൗര്യവും ഏറെയായിരിക്കുമെന്നും ഓർമിപ്പിക്കുന്ന ചിത്രം. ഒരു നിമിഷം പ്രേക്ഷകർ പോലും ആ വേട്ടയാടലിന്റെ ഒറ്റപ്പെടലും ഭീകരതയും അനുഭവിച്ചറിയും. വേട്ടയാടപ്പെടുന്നവരാണ് നമ്മളും എന്ന യാഥാർഥ്യം തിരിച്ചറിയുന്ന ക്ലൈമാക്സ്. അതെ, ‘നായാട്ട്’ ഒരു അനുഭവമാണ്... 

 

പിറവത്തെ ഒരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മണിയനും പ്രവീണും സുനിതയും. മകളെ കലാപ്രതിഭയാക്കണമെന്ന് സ്വപ്നം കണ്ടുനടക്കുന്ന ഇടത്തരം കുടുംബത്തിലെ ആളാണ് മണിയൻ. പ്രായമായ അമ്മയുമായി ഒറ്റയ്ക്കാണ് പ്രവീണിന്റെ ജീവിതം. അമ്മ മാത്രമുള്ള സുനിതയുടെ ജീവിതവും പ്രാരബ്ധങ്ങള്‍ നിറഞ്ഞതാണ്. അപ്രതീക്ഷിതമായി ഇവർ ഒരു കുരുക്കിലകപ്പെടുന്നു; അഴിയുന്തോറും വലിഞ്ഞുമുറുകുന്ന അധികാരകുരുക്കിൽ. നിമിഷങ്ങൾ കൊണ്ട് ഭരണകൂടവും അവർക്കെതിരാവുന്നു.

 

nayattu-movie

വേട്ടക്കാർ ആയിരുന്നവർ പൊടുന്നനെ ഇരകളായാലുള്ള അവസ്ഥ എന്തായിരിക്കും. ഭരണകൂട ഭീകരതയ്ക്കു മുന്നിൽ നിസ്സഹായരാകുന്ന സാധാരണക്കാരനെപ്പോലെ ഇവരും വേട്ടയാടപ്പെടുകയാണ്. ചെറുത്തുനിൽപല്ലാതെ വേറെ മാർഗമില്ല. വേട്ടക്കാർ ഒരേ കൂട്ടരായതുകൊണ്ട് അതിന്റെ വേഗത ഇവർക്കുമറിയാം. അധികാര ശക്തികളുടെ സ്വാർഥതയ്ക്കു മുന്നിൽ നിന്നുള്ള അതിജീവനം. സർക്കാരും നിയമസംവിധാനവും എതിരെ നിൽക്കുമ്പോൾ മണിയനും പ്രവീണിനും സുനിതയ്ക്കും രക്ഷപ്പെടാനാകുമോ? പിടികൂടിയാൽ തന്നെ എന്താകും അവരുടെ ഭാവി? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ‘നായാട്ട്’.

nayattutrailor

 

പലപ്പോഴും മനസ്സാക്ഷിക്കും മനുഷ്യത്വത്തിനും എതിരെ പണിയെടുക്കേണ്ടിവരുന്നവർ. കുടുംബത്തോടും വ്യക്തികളോടും ഉള്ള വൈകാരികതയ്ക്ക് അപ്പുറം, സാഹചര്യങ്ങൾകൊണ്ട് പരുക്കർ ആകേണ്ടിവരുന്നവർ. നിസ്സഹായർ ആണ് ഇവരിൽ പലരും. മണിയൻ പറയുന്നതുപോലെ, ‘ഗുണ്ടകൾക്കു പോലും ക്വട്ടേഷൻ എടുക്കാനും എടുക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്, നമ്മൾ പൊലീസുകാർക്ക് അതില്ല’. 

 

ഷാഹി കബീറിന്റെ ആദ്യ സിനിമയായ ജോസഫ് പോലെ യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്നതാണ് നായാട്ടിന്റെയും തിരക്കഥ. പൊലീസുകാരനായിരുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളുമൊക്കെ ഏറെ സങ്കീർണതകളോടെ തന്നെ എഴുതി ഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തിരക്കഥയുടെ ഉൾക്കാമ്പ് ചോരാതെ എത്രത്തോളം സത്യസന്ധമാക്കാമോ അത്രയും നീതിപുലർത്തിയാണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഒടുക്കം മുതൽ അവസാനം വരെ മേക്കിങ്ങിലോ പ്രമേയത്തിന്റെ സത്യസന്ധതയിലോ യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്ന് നിസംശയം പറയാം. സർവൈവൽ ത്രില്ലർ എന്നതിലുപലരി ഇതിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. നായാട്ടിന്‍റെ കാലിക പ്രസക്തി വളരെ വലുതാണെന്ന് വരും നാളുകളില്‍ കണ്ടറിയും.

 

ശരീര ഭാഷയിലും കഥാപാത്രഭാവത്തിലും മണിയനെ ജോജു ഗംഭീരമാക്കി. ‘ജോസഫി’ലൂടെ ഒരു പൊലീസ് ഓഫിസറുടെ മാനറിസങ്ങളും സ്വഭാവവും കൊണ്ടുവരുന്നതിൽ വിജയിച്ച ആളാണ് ജോജു. അനായാസമായ അഭിനയപാടവത്തിന്റെ മറ്റൊരു തലമാണ് മണിയനിലൂടെ ജോജു തുറന്നിടുന്നത്. വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനുമായ മണിയന്റെ ജീവിതതലങ്ങളെ അതിഗംഭീരമായി സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പ്രേക്ഷക മനസ്സിനെ മണിയൻ വേട്ടയാടിക്കൊണ്ടേയിരിക്കും. 

 

പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും അരങ്ങു തകർത്തു. കര്‍ക്കശക്കാരനും സൗമ്യനുമായ പ്രവീണ്‍, ചാക്കോച്ചന്റെ ൈകകളിൽ ഭദ്രമായിരുന്നു. പതിവു നാടൻ കഥാപാത്രങ്ങളിൽ നിന്നൊക്കെ ഏറെ സങ്കീര്‍ണതകളുള്ള കഥാപാത്രമാണ് നിമിഷ അവതരിപ്പിച്ച സുനിത. ഒറ്റപ്പെടുന്നതിന്റെ ഭയാനകതയെ തന്റെ മുഖഭാവങ്ങൾ കൊണ്ടുപോലും പ്രേക്ഷകർക്കു മനസിലാക്കി തരുന്നു.

 

അനിൽ നെടുമങ്ങാട് എന്ന അഭിനയപ്രതിഭയെ വീണ്ടും കാണുന്നൊരു സന്തോഷം ഈ ചിത്രത്തിലൂടെ ലഭിക്കും. ജാഫർ ഇടുക്കി, യമ, മനോഹരി ജോയ്, സ്മിനു സിജോ, വിനോദ് സാഗര്‍ തുടങ്ങി ഒരുപിടി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. 

 

വിഷ്ണു വിജയ്‍യുടെ പശ്ചാത്തല സംഗീതം സിനിമയുടെ മുതൽക്കൂട്ടാണ്. പ്രമേയത്തിന്റെ ഗൗരവം മനസ്സിലാക്കി ചടുലവേഗത്തിലുള്ള ഷൈജു ഖാലിദിന്‍റെ ക്യാമറ എടുത്തുപറയേണ്ടതാണ്. 1.85 ഫോർമാറ്റിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.  മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനുമാണ് എഡിറ്റിങ്.

 

ഇങ്ങനെയൊരു ക്ലൈമാക്സ് ഈ അടുത്തൊരു മലയാള സിനിമയിലും ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. പ്രത്യേകിച്ചും മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകനിൽ നിന്നും. കാരണം ഇതൊരു പരീക്ഷണമാണ്, മറ്റൊരു തരത്തിൽ ചങ്കൂറ്റമാണ്.   ഒരു നല്ല സിനിമയിൽനിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിൽനിന്നു ലഭിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com