ADVERTISEMENT

ഇരയും വേട്ടക്കാരനും തമ്മിലുള്ള സംഘർഷം കാലദേശ ഭേദമന്യേ ഓരോ നാടിനും പറയാനുണ്ടാകും. അത്തരമൊരു കഥയാണ് ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതനാഗേ 'പാരഡൈസ്' എന്ന ചിത്രത്തിലൂടെ പറയുന്നത്.  ശ്രീലങ്കൻ ജനതയുടെ പോരാട്ടങ്ങളുടെ നേർക്കാഴ്ച ഒരു ഒരു മറയുമില്ലാതെ അതി വൈകാരികമായി തന്നെ പ്രസന്ന ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.  ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ ചിത്രം സ്പെയിനിലെ ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിലെ പ്രേക്ഷക അവാർഡ്, ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലെ പ്രിക്‌സ് ഡു ജൂറി ലൈസീൻ പുരസ്കാരം തുടങ്ങിയവ നേടി ഐഎഫ്എഫ്കെ ഉൾപ്പടെ നിരവധി മേളകളിൽ പ്രദർശിപ്പിച്ചിരുന്നു.

അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാനാണ് ദമ്പതിമാരായ കേശവും അമൃതയും സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ശ്രീലങ്കയിൽ എത്തിയത്.  ഡോകുമെന്ററി സംവിധായകനായ കേശവിന് രാവണന്റെ നാട് സന്ദർശിക്കുന്നതിൽ വേറെ ഉദ്ദേശവും ഉണ്ടായിരുന്നു. നെറ്റ്ഫ്ലിക്സിനു വേണ്ടി രാമനും സീതയും രാവണനും പ്രതിപാദ്യവിഷയമാകുന്ന ഒരു ഡോക്യുമെന്ററി. ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ പോലും കിട്ടാനില്ലാത്ത കയ്യിലെ പണത്തിന് വിലയില്ലാത്ത മനുഷ്യര്‍ തെരുവിലിറങ്ങി അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ലങ്കയാണ് അവരെ കാത്തിരുന്നത്.  ലങ്കയിലെ കൊടുംകാട്ടിലെ എസ്റ്റേറ്റ് ബംഗ്ളാവിൽ ഇരുവരും താമസമാരംഭിക്കുന്നു. ബംഗ്ളാവിലെത്തിയ രാത്രി തന്നെ കവർച്ചക്കാർ അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നുകൊണ്ടുപോകുന്നു.  അന്വേഷണത്തിനെത്തുന്ന പൊലീസിന് പോലും വാഹനത്തിൽ ഡീസലില്ല എന്നുപറയുമ്പോൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്ന ഒരു നാടിന്റെ ദുരിതത്തിന്റെ തീവ്രതയാണ് വെളിപ്പെടുന്നത്. തന്റെ ഡോക്യുമെന്ററിയുടെ തുടർചർച്ചകൾക്കായി ആരെയും ബന്ധപ്പെടാൻ കഴിയാതെ കേശവ് കുഴങ്ങുമ്പോൾ പതിയെ പതിയെ രാമായണത്തിലെ മാൻപേടയുടെ പിന്നാലെയോടുന്ന സീതയെപ്പോലെ ആർദ്രമായ ഹൃദയമുള്ള എഴുത്തുകാരിയായ അമൃതയും ഗ്രാമവാസികളിൽ ഒരാളായി മാറുകയാണ്.

‘ആണും പെണ്ണും’ എന്ന ആന്തോളജിക്ക് ശേഷം ദർശന രാജേന്ദ്രനും റോഷൻ മാത്യുവും ഒരുമിച്ചഭിനയിച്ച ചിത്രമാണ് പാരഡൈസ്. ദര്‍ശനയും റോഷനും ശ്രീലങ്കയിലെ നിസ്സഹായരായ മനുഷ്യർക്കിടയിൽ പെട്ടുപോകുന്ന ടൂറിസ്റ്റുകളുടെ ജീവിതം ഭംഗിയായി പകർന്നാടുന്നുണ്ട്. അന്യദേശത്ത് പെട്ടുപോകുന്ന ഡോക്യുമെന്ററി സംവിധായകൻ കേശവ് ആയി റോഷൻ മാത്യു ജീവിക്കുകയായിരുന്നു.  റോഷന്റെ കരിയറിൽ ഏറ്റവും മികച്ചതിൽ ഒന്നായി എഴുതിവയ്ക്കാൻ പോകുന്ന കഥാപാത്രം തന്നെയായിരിക്കും കേശവ്.  ദര്ശനയുടെ അമൃത സിനിമയിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ പെൺകുട്ടികൾ എപ്പോഴും കരഞ്ഞു കൊണ്ട് ഒരു പുരുഷൻ വന്നു തന്നെ രക്ഷിക്കും എന്നായിരിക്കുമോ ചിന്തിക്കുക?" അല്ല എന്ന ഉത്തരമാണ് അമൃതയുടെ പിന്നെയുള്ള നീക്കങ്ങൾ.  ഇമോഷനൽ എങ്കിലും ബോൾഡ് ആയ അമൃതയായി ദർശനയുടെ ഇരുത്തം വന്ന പ്രകടനം ചിത്രത്തിന് നട്ടെല്ലായി.  ഒരേ സമയം നിസ്സഹായനായ ഉദ്യോഗസ്ഥനെയും അടുത്ത നിമിഷം പാവങ്ങളെ തച്ചുകൊല്ലുന്ന  പൊലീസുകാരനായും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് മഹേന്ദ്ര പെരേര.  ശ്യാം ഫെർണാണ്ടോ, സുമിത് ഇളങ്കോ, എന്നിവരാണ് പാരഡൈസിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് .

പ്രസന്ന വിത്തനഗെയുടെ പാരഡൈസ് ശ്രീലങ്ക പശ്ചാത്തലമായി കഥ പറയുന്ന ചിത്രമാണ്. സിനിമ മുഴുവൻ ശ്രീലങ്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ മനോഹരമായ ദൃശ്യാവിഷ്കാരവുമായി രാജീവ് രവിയുടെ ഛായാഗ്രഹണവും ശ്രീകർ പ്രസാഡിന്റെ എഡിറ്റിങും ചിത്രത്തിന് കരുത്ത് പകരുന്നു. ഇംഗ്ലിഷും മലയാളവും തമിഴും സിംഹളവും ചേർന്ന സംഭാഷണങ്ങളാണ് സിനിമ മുഴുവൻ.  ഒന്നര മണിക്കൂർ കൊണ്ട് ശ്രീലങ്കയുടെ മനോഹരവും ദാരുണവും ആയ രണ്ട് വശങ്ങളും ഒടുവിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സിലേക്കും വളരുന്ന പ്രസാദ് വിത്തനഗെയുടെ സിനിമാഭാഷ്യം പ്രശംസനീയമാണ്.

വളരെ പതിയെ മൃദുവികാരങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ പ്രേക്ഷകനെ ആകാംക്ഷയുടെ ഇരുട്ടിൽ തളച്ചിടുന്ന ചിത്രമാണ് പാരഡൈസ്.  ശ്രീലങ്കയിലെ രാജാവായ രാവണൻ കട്ടുകൊണ്ടുവന്ന സീതയും സീതയെ രക്ഷിക്കാനെത്തിയ രാമനും പലതരം രാമയണങ്ങളും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.  അവകാശത്തിന് വേണ്ടി തെരുവിലിറങ്ങുന്ന അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തിന്റെയും  ഭരണകൂട ഭീകരതയുടേയും ശ്രീലങ്കൻ ജനത അനുഭവിക്കുന്ന വംശവെറിയുടെയും സത്യസന്ധമായ നേർക്കാഴ്ചയാണ് പാരഡൈസ്.

English Summary:

Paradise Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com