ADVERTISEMENT

കൊൽക്കത്ത ∙ പ്രശസ്ത ഗായകൻ കെകെയുടെ (കൃഷ്ണകുമാർ കുന്നത്ത്–53)  ഹൃദയധമനിയിൽ ബ്ലോക്കുകൾ ഉണ്ടായിരുന്നെന്നും വീണയുടൻ തന്നെ സിപിആർ (പുനരുജ്ജീവന പ്രക്രിയ) ചെയ്തിരുന്നെങ്കിൽ രക്ഷിക്കാനായേനേ എന്നും പോസ്റ്റ്മോർട്ടം സംഘത്തിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു. 

ഇടതുവശത്തെ ധമനിയിൽ 80% ഉള്ള ഗുരുതരമായ ബ്ലോക്ക് രക്തയോട്ടത്തെ ബാധിച്ചിരുന്നു. മറ്റിടങ്ങളിൽ ചെറിയ ബ്ലോക്കുകളും ഉണ്ടായിരുന്നു. ലൈവ് ഷോയിലെ ആവേശവും നൃത്തവും കൂടിയായപ്പോൾ രക്തയോട്ടത്തെ കൂടുതൽ ബാധിച്ച് ഹൃദയസ്തംഭനത്തിനു കാരണമായിട്ടുണ്ടാകാം. 

ദീർഘകാലത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ചികിത്സിച്ചിട്ടില്ലെന്നാണു കരുതേണ്ടത്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട സൂചനകൾ ദഹനപ്രശ്നമായി കെകെ എടുത്തിരിക്കാമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. അദ്ദേഹം വയറെരിച്ചിലിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നുവെന്ന് ഭാര്യ അറിയിച്ചതായി പൊലീസും പറഞ്ഞു. മുറിയിൽ നിന്ന് ഇത്തരം ഗുളികകൾ കണ്ടെടുത്തിരുന്നു. 

ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തികൾക്ക് അടിയന്തരമായി നൽകുന്ന ശുശ്രൂഷയാണു സിപിആർ (കാർഡിയോ പൾമനറി റിസസിറ്റേഷൻ). ശാസ്ത്രീയ രീതിയിൽ നെഞ്ചിൽ ശക്തിയായി അമർത്തുന്നതും വായിലൂടെ കൃത്രിമ ശ്വാസം നൽകുന്നതും ഇതിന്റെ ഭാഗമാണ്. 

സംസ്കാരം നടത്തി

മുംബൈ ∙ ഉയിരിൻ ഉയിരായ സ്വരം ബാക്കി വച്ച് കെകെ യാത്രയായി. അകാലത്തിൽ പൊലിഞ്ഞ നക്ഷത്രം ഇനി ഗാനവീചികളായി ജീവിക്കും.  മുംബൈ വെർസോവ ഹിന്ദു ശ്മശാനത്തിൽ മകൻ നകുലാണു ചിതയ്ക്കു തീകൊളുത്തിയത്. കെകെയുടെ ഭാര്യ ജ്യോതി കൃഷ്ണയും മകൾ താമരയും ബന്ധുക്കളും നിറകണ്ണുകളോടെ ഒപ്പമുണ്ടായിരുന്നു. അൽക യാഗ്നിക്, ശ്രേയ ഘോഷൽ, ഹരിഹരൻ, ശങ്കർ മഹാദേവൻ തുടങ്ങി ഒട്ടേറെ പ്രമുഖ സംഗീതജ്ഞരും ബോളിവുഡ് നടീനടന്മാരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

English Summary: Singer KK funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com