കേന്ദ്ര പെൻഷൻ പരിമിതമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം

Mail This Article
ന്യൂഡൽഹി ∙ ധനബില്ലിലൂടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ ലോക്സഭയിൽ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, യുപിഎ സർക്കാരിന്റെ കാലത്ത് ആറാം ശമ്പളക്കമ്മിഷൻ നൽകിയ ശുപാർശ നിയമയുദ്ധം അവസാനിച്ച സ്ഥിതിക്ക് 16 വർഷങ്ങൾക്കുശേഷം നടപ്പാക്കുകയാണു ചെയ്തതെന്ന് ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകി.
കെ.സി.വേണുഗോപാലും എൻ.കെ.പ്രേമചന്ദ്രനുമാണു വിഷയം ഉന്നയിച്ചത്. പുതിയ ഭേദഗതിയനുസരിച്ച് ശമ്പളക്കമ്മിഷൻ ശുപാർശകളുടെ ആനുകൂല്യം നേരത്തേ വിരമിച്ച കേന്ദ്ര ജീവനക്കാർക്കു ലഭിക്കില്ല. ശുപാർശകൾ നടപ്പാക്കിയശേഷം വിരമിക്കുന്നവർക്കേ ആനൂകൂല്യം ലഭിക്കൂ. ധനബില്ലിന്റെ മറവിൽ ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതിനെയാണു വേണുഗോപാലും പ്രേമചന്ദ്രനും ചോദ്യംചെയ്തത്.
പെൻഷന് അർഹരായവരെ തരംതിരിക്കാനുള്ള നിർദേശത്തിനു പിന്നിലെ ഗൂഢലക്ഷ്യം സർക്കാർ വ്യക്തമാക്കണമെന്നു വേണുഗോപാൽ ആവശ്യപ്പെട്ടു. ധനമന്ത്രി കൊണ്ടുവന്ന ഭേദഗതിക്കെതിരെ പ്രേമചന്ദ്രൻ ഭേദഗതി നൽകുകയും ക്രമപ്രശ്നം ഉന്നയിക്കുകയും ചെയ്തു. പെൻഷൻ ചട്ടങ്ങൾ ധനബില്ലിന്റെ പരിധിയിൽ വരുന്നതല്ലെന്നും ഇത്തരത്തിൽ അവതരിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ശമ്പളക്കമ്മിഷൻ ശുപാർശകൾ എന്നു മുതൽ നടപ്പാക്കണമെന്നു തീരുമാനിക്കാനുള്ള വിവേചനാധികാരം കേന്ദ്രത്തിനു നൽകുന്ന ഭേദഗതി പിൻവാതിൽ നിയമനിർമാണമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
വിഷയത്തിൽ മന്ത്രി വ്യക്തത വരുത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്കരിച്ചു.
ഡിജിറ്റൽ പരസ്യം:
ഈക്വലൈസേഷൻ
നികുതി ഒഴിവാക്കി
ഡിജിറ്റൽ പരസ്യങ്ങളുമായി ബന്ധപ്പെട്ട 6% ഈക്വലൈസേഷൻ നികുതി എടുത്തുകളയാൻ ധനബില്ലിൽ ഭേദഗതി കൊണ്ടുവന്നു. ഡിജിറ്റൽ ആഡ് ഉപയോക്താക്കൾക്കും ഗൂഗിൾ, എക്സ്, മെറ്റ പോലെയുള്ള സമൂഹമാധ്യമക്കമ്പനികൾക്കും ഉപകാരമാകുന്ന നീക്കമാണിത്. ഏപ്രിൽ 1 മുതൽ ഈ നികുതി ഈടാക്കില്ല.
ഏപ്രിൽ 2ന് യുഎസ് ചുമത്താനിരിക്കുന്ന പകരച്ചുങ്കത്തിനു മുന്നോടിയായുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കമായിക്കൂടി ഇതു വിലയിരുത്തപ്പെടുന്നു. യുഎസ് കമ്പനികൾക്കാണ് തീരുമാനത്തിന്റെ ഗുണം ലഭിക്കുക.