‘നിത്യ’ ശതാബ്ദി വർഷത്തിലേക്ക്

Mail This Article
‘ആജ്‌ഞാപിക്കുകയും അനുസരിക്കുകയും അരുത്, മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് വേണ്ട’തെന്ന നടരാജഗുരുവിന്റെ ഉപദേശമാണ് ഗുരു നിത്യ ചൈതന്യ യതിയും സന്യാസ ജീവിതത്തിലുടനീളം പുലർത്തിയത്. വിശ്വാസങ്ങളേക്കാൾ ശാസ്ത്രത്തെ പുണർന്ന സന്യാസിയായിരുന്നു യതി. സത്യസന്ധനും ധീരനും ബുദ്ധിമാനുമായിരിക്കണം ഒരു സന്യാസി എന്നു വിശ്വസിച്ച ഗുരു നിത്യ ചൈതന്യ യതിയുടെ ശതാബ്ദി വർഷത്തിന് ഇന്നു തുടക്കം.
പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ലിൽ 1924 നവംബർ 2നാണ് ജനനം. ജയചന്ദ്രൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. അധ്യാപകനായ രാഘവപ്പണിക്കരും താഴത്തേതിൽ വാമാക്ഷി അമ്മയും മാതാപിതാക്കൾ. സ്‌കൂൾ ഫൈനൽ പാസായശേഷം ഇന്ത്യയൊട്ടാകെ പരിവ്രാജകനായി അലഞ്ഞു. ഇന്ത്യൻ റോയൽ എയർഫോഴ്‌സിലും സൈന്യത്തിലും ജോലി നോക്കി. 1946 ൽ ഹരിജൻ സേവാദളിന്റെ വോളന്റിയറായി ചേർന്നു. ഇക്കാലത്താണ് മഹാത്മാ ഗാന്ധിയെ കാണാൻ അവസരം കിട്ടുന്നത്. 6 മാസത്തോളം ഒപ്പം താമസിച്ചു.
ഹോളണ്ടുകാരനായ ഡോ. ജി.എച്ച്. മീസ് സ്ഥാപിച്ച വർക്കല ശ്രീനിവാസപുരത്തെ കണ്വാശ്രമത്തിലാണ് ആത്മീയാന്വേഷണത്തിന്റെ ഭാഗമായി ആദ്യമെത്തിയത്. എങ്കിലും തന്റെ ഗുരുവിനെ തേടിയുള്ള യാത്രകൾക്ക് മുടക്കം വരുത്തിയില്ല. അങ്ങനെയൊരു യാത്രയ്ക്കിടയിലാണ് ഊട്ടി ഫേൺഹില്ലിൽ വച്ച് നടരാജ ഗുരുവിനെ കണ്ടുമുട്ടുന്നത്. നടരാജ ഗുരുവിന്റെ ശിഷ്യനായി വേദാന്തരഹസ്യങ്ങൾ പഠിച്ചു. 54 ൽ കൊല്ലം എസ്.എൻ കോളജിൽ സൈക്കോളജി വിഭാഗം മേധാവിയായി.
56 ൽ മദ്രാസ് വിവേകാനന്ദ കോളജിൽ ഫിലോസഫി അധ്യാപകൻ. തുടർന്ന് മുംബൈ, കാശി, ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിലെ ആശ്രമങ്ങളിൽ അന്തേവാസിയായി. യോഗ, വേദാന്തം, സംസ്‌കൃതം, ന്യായം എന്നിവയിൽ അവഗാഹം നേടി. നടരാജഗുരു 1973 മാർച്ച് 19ന് സമാധിയായതിനെത്തുടർന്ന് ഗുരുകുലത്തിന്റെ ചുമതലയേറ്റെടുത്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിക്കുമ്പോഴും യതിയുടെ കേന്ദ്രം ഉൗട്ടിയിലെ ഫേൺഹില്ലായിരുന്നു. തത്വചിന്തയായിരുന്നു ഇഷ്ടവിഷയം.
1963-67 കാലത്ത് ഡൽഹിയിലെ സൈക്കിക് ആന്റ് സ്‌പിരിച്വൽ റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ, ഓസ്ട്രേലിയ, യുഎസ്, ഇംഗ്ലണ്ട്, യൂറോപ്പ് സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസർ എന്നിങ്ങനെ പല തരത്തിലുള്ള പദവികളും വഹിച്ചു. 84 ൽ ഫേൺഹില്ലിൽ തിരിച്ചെത്തി. നാരായണ ഗുരുകുലത്തിന്റെയും ഈസ്‌റ്റ് വെസ്‌റ്റ് യൂണിവേഴ്‌സിറ്റിയുടെയും ചുമതലയേറ്റെടുത്തു. മലയാളത്തിലും ഇംഗ്ലിഷിലുമായി 150 ലേറെ കൃതികൾ രചിച്ചു. ഫേൺഹില്ലിൽ 1999 മേയ് 14ന് സമാധിയായി.