വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Mail This Article
വെഞ്ഞാറമൂട് (തിരുവനന്തപുരം)∙ കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്നു വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. രാവിലെ 11ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കിളിമാനൂർ എസ്എച്ച്ഒ: ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിൽ വാങ്ങുക. അഫാൻ കൊലപ്പെടുത്തിയ പിതൃസഹോദരൻ പുല്ലമ്പാറ എസ്എൻപുരം ജസ്‌ല മൻസിലിൽ അബ്ദുൽ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണു കസ്റ്റഡിയിലെടുക്കുന്നത്. ഈ കേസിന്റെ അന്വേഷണച്ചുമതല കിളിമാനൂർ എസ്എച്ച്ഒയ്ക്കാണ്. അഫാനെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്യും. തുടർന്ന് ഇന്നു വൈകിട്ടോ നാളെ രാവിലെയോ എസ്എൻപുരത്തെത്തിച്ച് തെളിവെടുക്കും.
അഫാന്റെ പിതാവ് അബ്ദുൽ റഹിം വിദേശത്ത് കുടുങ്ങിയതിനെത്തുടർന്ന് വീട്ടിലെ ആവശ്യങ്ങൾക്ക് കുടുംബം ലത്തീഫിനെയാണ് ആശ്രയിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ കൂടുതൽ ബാധ്യതകളിലേക്കു പോകരുതെന്ന് അഫാനെ ലത്തീഫ് ഓർമിപ്പിച്ചിരുന്നു. ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിനു ബുദ്ധിമുട്ടാകുന്നുവെന്ന് അഫാൻ പലതവണ മാതാവ് ഷെമിയോടു പറഞ്ഞുവെന്നാണു പൊലീസിനുള്ള വിവരം. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ലത്തീഫ് സഹായിച്ചില്ലെന്ന പരാതി അഫാനുണ്ടായിരുന്നു. പെൺസുഹൃത്തുമായുള്ള വിവാഹത്തെ എതിർത്തതും പരിഹസിച്ചതും അഫാന് ലത്തീഫിനോടുള്ള വൈരാഗ്യത്തിനു കാരണമായി.
സംഭവദിവസം എസ്എൻപുരത്തെ വീട്ടിലെത്തിയ അഫാൻ വാക്കുതർക്കത്തിനൊടുവിൽ ലത്തീഫിനെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. അടുക്കളയിലായിരുന്ന സജിതയെ പിന്നാലെ കൊലപ്പെടുത്തി. എസ്എൻപുരത്തേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ, സാഹചര്യത്തെളിവുകളും അഫാന്റെ മൊഴിയും കൂട്ടിയിണക്കിയാവും പൊലീസ് അന്വേഷണം നടത്തുക.