കരുവന്നൂർ, കണ്ടല ബാങ്ക് തട്ടിപ്പ്: ഇ.ഡി കേസിൽ 3 പ്രതികൾക്കു ജാമ്യം

Mail This Article
കൊച്ചി∙ കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ 3 പ്രതികൾക്കു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. കണ്ടല സഹകരണ ബാങ്ക് കേസിലെ പ്രധാന പ്രതി എൻ. ഭാസുരാംഗന്റെ മകൻ അഖിൽജിത്ത്, കരുവന്നൂർ കേസിലെ 9, 10 പ്രതികളായ പി.പി. കിരൺ, പി. സതീഷ് കുമാർ എന്നിവർക്കാണു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. കേസിൽ ഉടൻ വിചാരണ നടപടികൾ തുടങ്ങുമെന്നു കരുതാനാവില്ലെന്നും ദീർഘകാലമായി പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും വിലയിരുത്തിയാണു കോടതി നടപടി.
കണ്ടല സഹകരണ ബാങ്കിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽ നിന്നു വൻതുക നിക്ഷേപം സ്വീകരിച്ച ശേഷം മടക്കി നൽകാതെ വഞ്ചിച്ചു എന്ന കേസിൽ കഴിഞ്ഞ നവംബറിലാണ് അഖിൽജിത്ത് അറസ്റ്റിലായത്. കരുവന്നൂരിലും നിക്ഷേപകരുടെ പരാതിയിൽ പൊലീസ് കേസെടുത്ത പിന്നാലെ ഇ.ഡി അന്വേഷണം തുടങ്ങുകയായിരുന്നു. വിചാരണ ഉടൻ ആരംഭിക്കാൻ സാധ്യതയില്ലാത്ത കേസുകളിൽ പ്രതികളെ അനിശ്ചിത കാലം തടവിൽ വയ്ക്കാതെ ജാമ്യത്തിൽ വിടണമെന്ന സുപ്രീം കോടതി നിർദേശമുൾപ്പെടെ പരിഗണിച്ചാണു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.