അലീനയ്ക്ക് അധ്യാപക നിയമന ഉത്തരവ് മരിച്ച് 24 ദിവസങ്ങൾക്കു ശേഷം; ‘ഈ മരണാനന്തര ബഹുമതി കൊണ്ട് ആർക്കെന്തു ഗുണം’

Mail This Article
താമരശ്ശേരി ∙ മകൾ സന്തോഷത്തോടെ ഏറ്റുവാങ്ങേണ്ടിയിരുന്ന ആ നിയമന ഉത്തരവ് നെഞ്ചോടുചേർക്കുമ്പോൾ ബെന്നിയുടെ കണ്ണുകൾ നിറഞ്ഞു. ‘ഇതു നേരത്തെ കിട്ടിയിരുന്നെങ്കിൽ എന്റെ മകൾ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നു. ഇതു മരണാനന്തര ബഹുമതി പോലെയായി. ഇതുകൊണ്ട് ആർക്ക് എന്തു ഗുണം?’ ജോലി സ്ഥിരപ്പെടുത്താത്തതിനെ തുടർന്നു ഫെബ്രുവരി 19നു ജീവനൊടുക്കിയ അലീനയുടെ പിതാവാണ് കട്ടിപ്പാറ വളവനാനിക്കൽ ബെന്നി. നിയമനാംഗീകാരവും ശമ്പളവുമില്ലാതെ 5 വർഷം ജോലി ചെയ്ത അലീനയുടെ നിയമന ഉത്തരവ് ഇന്നലെയാണ് ബെന്നിയുടെ കയ്യിൽ കിട്ടിയത്.
ഭിന്നശേഷി സംവരണം പൂർത്തീകരിക്കാത്തതിനാൽ 955 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനമെന്ന് ഉത്തരവിൽ പറയുന്നു. കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ജോലി ചെയ്ത 2024 ജൂൺ 5 മുതൽ മരണമടഞ്ഞ 2025 ഫെബ്രുവരി 19 വരെയുള്ള വേതനവും ആനുകൂല്യവും മാത്രമാണ് കുടുംബത്തിന് ലഭിക്കുക.
2019 ജൂൺ 17 മുതൽ 2019 ഡിസംബർ 31 വരെ താൽക്കാലിക അടിസ്ഥാനത്തിൽ കട്ടിപ്പാറ നസ്രത്ത് എൽപി സ്കൂളിൽ ജോലി ചെയ്ത അലീന 2021 ജൂലൈ 22 മുതൽ പ്രബേഷനറി എൽപിഎസ്ടിയായി ജോലി ചെയ്തതും പരിഗണിച്ചിട്ടില്ല. മകളുടെ മരണത്തിനു കാരണക്കാർ ആരെന്നു കണ്ടുപിടിക്കണമെന്നു ബെന്നി ആവശ്യപ്പെട്ടു. ‘ആരെയും ക്രൂശിക്കാനല്ല. എന്റെയും കുടുംബത്തിന്റെയും മനസ്സമാധാനത്തിനു വേണ്ടി മാത്രം’– അദ്ദേഹം പറഞ്ഞു.