ഗുലാബ് മറ്റൊരു ചുഴലി ആകുമോ?; കാലവർഷം നീണ്ടേക്കും, ഇടവപ്പാതി പ്രവചനാതീതം

Mail This Article
പാലക്കാട്∙ വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ അഞ്ച് ദിവസം മുൻപു രൂപംകൊണ്ട്, ദുർബലമായി അറബിക്കടലിൽ പ്രവേശിച്ച ഗുലാബ് ചുഴലി വീണ്ടും ശക്തമായ മറ്റൊരു ചുഴലിയായി മാറുമോ? അതിന്റെ സുചനകൾ ലഭിച്ചു തുടങ്ങിയതായാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഒടുവിലുള്ള അറിയിപ്പിലെ സൂചനകൾ. അങ്ങനെയെങ്കിൽ കാലവർഷത്തിന്റെ പിൻവാങ്ങൽ ഇനിയും നീണ്ടേക്കും. തുലാവർഷത്തിന്റെ സ്ഥിതി പ്രവചിക്കാനുമാകില്ല.
ചിലപ്പോൾ അതു ദുർബലമാകാം, അല്ലെങ്കിൽ ഇല്ലാതാകാം. ഇനിയും തുടർച്ചയായി ചുഴലികൾ ഉണ്ടാകില്ലെന്നു പറയാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. കണക്കനുസരിച്ച് സെപ്റ്റംബർ 30നാണ് ഇടവപ്പാതി പിൻവാങ്ങേണ്ടത്. കലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ ഒന്നാണ് ഗുലാബ് ചുഴലിയും അനുബന്ധ മാറ്റങ്ങളും കാണിക്കുന്നതെന്നു കലാവസ്ഥ ഗവേഷകർ നിരീക്ഷിക്കുന്നു. മൺസൂൺ പിൻവാങ്ങുന്ന സമയങ്ങളിൽ ചുഴലിയുണ്ടാകുന്നതു അത്യപൂർവമാണ്. അസാധാരണമായി ഉണ്ടായ ഈ ചുഴലിയും തുടർന്നുകിട്ടിയ തുടർച്ചയായ കനത്ത മഴകളും ഇപ്പോൾതന്നെ കാർഷികമേഖലയെ ഗുതരമായി ബാധിച്ചുകഴിഞ്ഞു. കോവിഡിൽ വിഷമിക്കുന്ന പൊതുജീവിതത്തെയും അസ്വസ്ഥമാക്കി.
കലാവസ്ഥ ക്രമംതെറ്റിയതിന്റെ വ്യക്തമായ സൂചനയാണു ഇതു കാണിക്കുന്നതെന്ന് മുതിർന്ന കലാവസ്ഥ ഗവേഷകൻ ഡോ.എം.കെ.സതീഷ്കുമാർ അഭിപ്രായപ്പെടുന്നു. ആഘാതം ഒറ്റനോട്ടത്തിൽ പ്രകടമല്ലെങ്കിലും ഒരോമേഖലയിലും അതു കാര്യമായ മാറ്റമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുലാബിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് കാര്യമായ മഴ ലഭിക്കില്ലെന്നായിരുന്നു സൂചനകളെങ്കിലും മിക്കയിടത്തും നേരെ തിരിച്ചാണ് സംഭവിച്ചത്. വെള്ളത്തിന്റെ അളവും തണുപ്പും കൂടുതലുളള മഴകൾ തുടർച്ചയായി ലഭിച്ചു. കരതൊട്ട ഗുലാബ്, മധ്യ ഇന്ത്യയിലൂടെ ഗുജറാത്തിലെ കച്ചിലെത്തി അറബിക്കടലിൽ പ്രവേശിച്ചെങ്കിലും വീണ്ടും ശക്തമായി പുനർജനിക്കുന്ന സൂചനകളാണ് ശാസ്ത്രലോകത്തിന് കിട്ടുന്നത്.
കരയിലെത്തി ശക്തി ക്ഷയിച്ച് ഏറെദൂരം സഞ്ചരിക്കുന്ന ചുഴലികളുടെ ഐ(കണ്ണ്) ദുർബലമായാണ് അവ കടലിൽ ലയിക്കുന്നതെങ്കിൽ, ഗുലാബിന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നാണു നിഗമനം. അറബിക്കടലിൽ എത്തിയ അതു വേറൊരു രൂപത്തിൽ ശക്തി വീണ്ടെടുക്കുന്ന സ്ഥിതിയിലാണിപ്പോൾ. മഹാരാഷ്ട്ര–ഗുജറാത്ത് ഭാഗത്തുണ്ടായിരുന്ന മറ്റൊരു നേരിയ ന്യൂനമർദം ഈ സ്ഥിതിക്ക് ആക്കം കൂട്ടിയെന്നാണു വിലയിരുത്തൽ.
ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന മറ്റൊരു ചുഴലിയുടെ വലയസ്വാധീനം പുതിയ ചുഴലിക്ക് ഊർജം ലഭിക്കാൻ സഹായകമാണ്. സാഹചര്യത്തെക്കുറിച്ചു വ്യക്തമായ ചിത്രം വ്യാഴാഴ്ച ലഭിക്കുമെന്നാണു കലാവസ്ഥ കേന്ദ്രത്തിന്റെ നിരീക്ഷണം. ചിലപ്പോൾ കാര്യമായ പ്രശ്നങ്ങളില്ലാതെ പോകാം. രൂപവും ഭാവവും മാറി ഉയരുന്ന ചുഴലി, ഇപ്പോഴത്തെ നിഗമനനുസരിച്ചു ഒമാൻ ഭാഗത്തേക്കാണ് പോകുന്നതെങ്കിൽ ബംഗാൾ ചുഴലിയുമായി ഒരേ തലത്തിലെത്തിയാൽ ശക്തമായ മഴക്ക് കാരണമായേക്കും.
കേരളത്തിൽ കാര്യമായ മഴയുണ്ടാകില്ലെങ്കിലും കാറ്റിൽ കടൽ ഇളകിമറിയാനുള്ള സാധ്യതയുണ്ട്. അത് അന്തരീക്ഷത്തെ സ്വാധീനിക്കും. പതിവിന് വിപരീതമായി വിവിധ സമുദ്രങ്ങളിൽ ചുഴലികൾ രൂപംകൊളളുന്നതിന്റെ സൂചനകളും ലഭിച്ചുതുടങ്ങി. ശാന്തസമുദ്രത്തിൽ വിയറ്റ്നാമിനോടു ചേർന്നും അറ്റലാന്റിക് സമുദ്രത്തിലും ചുഴലി ശക്തമാണ്.
2020ൽ ഹിക്ക എന്നപേരിൽ ഏതാണ്ട് ഇതേ സമയത്ത് ഒരു ചുഴലിയുണ്ടായെങ്കിലും അതു മൺസൂൺ പ്രദേശത്തിനോടു ചേർന്ന മസ്കത്ത്, ഒമാൻ ഭാഗങ്ങളിലാണ് സ്വാധീനം ചെലുത്തിയതെന്നു കൊച്ചി സർവകലാശാല റഡാർ റിസർച്ച് സെന്റർ അക്കാദമിക് കോ–ഓഡിനേറ്ററും പ്രമുഖ കലാവസ്ഥ ശാസ്ത്രജ്ഞനുമായ ഡോ.എം.ജി.മനോജ് പറഞ്ഞു. ദുർബലമായ ചുഴലിയുടെ തുടർച്ചയായി അറബിക്കടലിൽനിന്നു പുതിയശക്തമായ ചുഴലിയുണ്ടായ അസാധാരണ പ്രതിഭാസം മുൻപു റിപ്പോർട്ടു ചെയ്തതായും അദ്ദേഹം ഒാർമിക്കുന്നു. ഗജ എന്നുപേരുള്ള ആ ചുഴലി കൊച്ചിക്കു മുകളിലൂടെയാണ് കടന്നുപോയത്.
English Summary : Gulab may turns to another cyclone, monsoon may continues