ADVERTISEMENT

ന്യൂഡൽഹി∙ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ട ആതിഖ് അഹമ്മദിൽനിന്നു പിടിച്ചെടുത്ത ഭൂമിയിൽ സർക്കാർ പാവപ്പെട്ടവർക്കായി നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽദാനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തി. 76 ഫ്ലാറ്റുകളുടെ താക്കോൽ ദാനമാണ് യോഗി ആദിത്യനാഥ് നടത്തിയത്. പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിക്കു കീഴിലാണ് പ്രയാഗ്‌രാജിൽ ഫ്ലാറ്റുകൾ പണിതിരിക്കുന്നത്. ജൂൺ 9ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ കണ്ടെത്തിയത്. 

നഗരത്തിൽ മറ്റ് 226 വികസന പദ്ധതികളാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. ‘‘ഇതേ സംസ്ഥാനത്താണ് 2017നു മുൻപ് ഏതു മാഫിയയ്ക്കും സാധാരണക്കാരുടെയും വ്യവസായികളുടെയും എന്തിനു സർക്കാർ സ്ഥാപനങ്ങളുടെ പോലും സ്ഥലം കൈവശമാക്കാൻ സാധിച്ചിരുന്നു. നിസഹായരായി നോക്കിനിൽക്കാൻമാത്രമേ പാവപ്പെട്ടവർക്ക് കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ അതേ മാഫിയകളുടെ കൈയിൽനിന്ന് സർക്കാർ പിടിച്ചെടുത്ത ഭൂമിയിൽ ഇപ്പോൾ പാവപ്പെട്ടവർക്ക് വീടു നിർമിച്ചിരിക്കുന്നു. ഇതൊരു വലിയ നേട്ടമാണ്’’ – മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിൽ പറഞ്ഞു.  

രണ്ടു മുറിയും അടുക്കളയും ശുചിമുറി സൗകര്യവുമുള്ള 41 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഫ്ലാറ്റിന് ആറു ലക്ഷം രൂപയാണ് വില. നറുക്കെടുത്തവർക്ക് 3.5 ലക്ഷം രൂപയ്ക്കു ലഭിക്കും. ‘‘6,030 പേരാണ് ഫ്ലാറ്റിനായി അപേക്ഷിച്ചത്. അതിൽ 1,590 പേർ നറുക്കെടുപ്പിനു യോഗ്യത നേടി’’ – പ്രയാഗ്‌രാജ് ഡെവലപ്മെന്റ് അതോറിറ്റി (പിഡിഎ) വൈസ് ചെയർമാൻ അരവിന്ദ് കുമാർ‍ ചൗഹൻ അറിയിച്ചു. 

പ്രയാഗ്‌രാജിലെ ലുക്കെർഗഞ്ച് മേഖലയിൽ ആതിഖ് അഹമ്മദിൽനിന്നു പിടിച്ചെടുത്ത ഭൂമിയിൽ 2021 ഡിസംബർ 26നാണ് ഫ്ലാറ്റ് നിർമാണത്തിന് യോഗി ആദിത്യനാഥ് കല്ലിട്ടത്. ആകെ 1,731 സ്ക്വയർ മീറ്ററാണ് ഭൂമിയുടെ വിസ്തീർണം. 2005ൽ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ പിന്നീടു തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് ആതിഖ് അഹമ്മദ് ജയിലിലായത്. ആതിഖിനെയും സഹോദരൻ അഷ്റഫിനെയും ഏപ്രിൽ 15നാണ് ആശുപത്രിയിൽ പരിശോധനയ്ക്കു കൊണ്ടുവന്നപ്പോൾ മാധ്യമപ്രവർത്തകരെന്ന വ്യാജേന രണ്ടുപേർ വെടിയുതിർത്തു കൊന്നത്. 

English Summary: Yogi Adityanath Hands Over 76 Flats Built On Murdered Gangster's Seized Land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com