2015 മുതൽ മാവോയിസ്റ്റ് സാന്നിധ്യം; കണ്ണൂരിൽ വെടിവയ്പ് ആദ്യം

Mail This Article
കൊട്ടിയൂർ ∙ മാവോയിസ്റ്റ് സംഘം അക്രമത്തിലൂടെ കണ്ണൂരിൽ സാന്നിധ്യമറിയിച്ചത് 2015ൽ ആണെങ്കിലും വെടിവയ്പ് ജില്ലയിൽ ആദ്യം. 2015 ജനുവരി 2ന് പുലർച്ചെ നെടുംപൊയിൽ–മാനന്തവാടി റോഡിൽ, 24–ാം മൈലിലെ ന്യൂ ഭാരത് സ്റ്റോൺ ക്രഷറിന് നേരെ ആക്രമണം ഉണ്ടായതാണ് മാവോയിസ്റ്റുകൾ സാന്നിധ്യമറിയിച്ചു പരസ്യമായി രംഗത്തുവന്ന ആദ്യ സംഭവം.
അതിനു മുൻപും ശേഷവും കോളയാട് പഞ്ചായത്തിലെ ചെക്കേരി, പെരുവ, കൊളപ്പ ആദിവാസി മേഖലകളിൽ രാത്രികാലങ്ങളിൽ മാവോയിസ്റ്റ് സംഘങ്ങൾ വരികയും ലഘുലേഖകൾ വിതരണം ചെയ്യുകയും ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൊണ്ടു പോകുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു. സ്റ്റോൺക്രഷർ ആക്രമണത്തിനു നേതൃത്വം നൽകിയത് രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇവരെ പിന്നീട് 5 മാസത്തിനു ശേഷം തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് ഈ മേഖലകളിൽ മാവോയിസ്റ്റ് സാന്നിധ്യം കുറേക്കാലത്തേക്ക് ഉണ്ടായിരുന്നില്ല.
2015 മുതൽ 2018 വരെയുള്ള കാലയളവിൽ കേളകം പഞ്ചായത്തിലെ പൊയ്യമല, കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് പ്രദേശം എന്നിവിടങ്ങളിൽ നിന്നായി 2 പേരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2018 ഡിസംബർ 29ന് സന്ധ്യയ്ക്കാണ് മാവോയിസ്റ്റുകൾ കണ്ണൂർ ജില്ലയിൽ പരസ്യമായി ആദ്യ സായുധ പ്രകടനം നടത്തുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് ടൗണിൽ സായുധ പ്രകടനം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. പ്രകടനത്തിന് എത്തിയത് ഒരു വനിത അടക്കമുള്ള നാലംഗ സംഘമാണ്. ടൗണിൽ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. പിന്നീട് ഒരു തവണ കൂടി അമ്പായത്തോടിൽ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. അന്ന് രാവിലെ 6നാണ് സംഘം എത്തിയത്.
ഇതിനിടയിൽ സമീപ മേഖലയിലെ ആദിവാസി കോളനികളിൽ മാവോയിസ്റ്റ് സംഘങ്ങൾ എത്തിയിരുന്നു. കൊട്ടിയൂർ–ആറളം വന്യജീവി സങ്കേതങ്ങളിലൂടെ സഞ്ചാര പാത തന്നെ ഇവർക്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. വയനാട് ജില്ലയിലെ മക്കിമല അടക്കമുള്ള വന മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങൾ എന്നതിനാൽ ഈ മേഖലകൾ ചേർന്ന് കാട്ടിലൂടെ ഒരു ഇടനാഴി തന്നെ രൂപപ്പെട്ടു. ആ വഴിയിലൂടെയാണ് ഇക്കാലമത്രയും മാവോയിസ്റ്റ് സംഘങ്ങൾ എത്തിയത്.
പ്രധാനമായും ആറളത്തെ ആദിവാസി സെറ്റിൽമെന്റ് പ്രദേശങ്ങളെ ലക്ഷ്യമാക്കിയാണ് ഇവർ എത്തിയിരുന്നത്. ഇതിനിടയിൽ കേളകം പഞ്ചായത്തിലെ രാമച്ചി കോളനിയിൽ വർഷത്തിൽ കുറഞ്ഞത് 2 പ്രാവശ്യം എന്ന രീതിയിൽ മാവോയിസ്റ്റ് സംഘങ്ങൾ വന്നു പോയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 2 തവണ സംഘം എത്തി. കൊട്ടിയൂർ പഞ്ചായത്തിലെ പന്നിയാംമലയിൽ ജൂണിൽ മാവോയിസ്റ്റ് സംഘം വീടുകളിൽ എത്തിയിരുന്നു. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളുടെ അതിരിലുള്ളതും വയനാട്ടിലെ പേര്യയുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായ കൂനംപള്ളയിലും സംഘം എത്തിയിരുന്നു. അയ്യൻകുന്നിലെ വാളത്തോട്, എടപ്പുഴ, തുടിമരം, ഉരിപ്പുംകുറ്റി ആറളത്തെ വിയറ്റ്നാം, പരിപ്പ്തോട് എന്നിവിടങ്ങളിലും എത്തി. ഇതിൽ പരിപ്പ്തോട് ഒഴികെ എല്ലായിടത്തും പരസ്യപ്രകടനം നടത്തി.
കഴിഞ്ഞ മാസം 29നാണ് വയനാട്ടിലെ കമ്പമലയിൽ കെഎഫ്ഡിസി ഓഫിസ് ആക്രമിച്ചത്. ഒരാഴ്ച മുൻപാണ് രാമച്ചിയിൽ ഒരു ആംബുലൻസ് ഡ്രൈവറുടെ വീട്ടിൽ രാത്രികാലത്ത് മാവോയിസ്റ്റ് സംഘം അവസാനമായി എത്തിയത്. സംഘം ഈ വന മേഖലകളിലായി തുടരുകയാണ് എന്നാണ് വെടിവയ്പ് സംഭവത്തിലൂടെ വ്യക്തമാകുന്നത്.