മെസിയില്ലാതെ ഇറങ്ങി, യുറഗ്വായെ തോൽപിച്ച് അർജന്റീന; ബ്രസീലിനെ സമനിലയിൽ തളച്ചാൽ ലോകകപ്പ് യോഗ്യത

Mail This Article
മോണ്ടെവിഡോ (യുറഗ്വായ്)∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യുറഗ്വായെ വീഴ്ത്തി അർജന്റീന. രണ്ടാം പകുതിയിൽ തിയാഗോ അല്‍മാഡ നേടിയ ഗോളിലാണ് മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീന വിജയമുറപ്പിച്ചത്. 68–ാം മിനിറ്റിലാണ് അൽമാഡയുടെ വിജയഗോളെത്തിയത്.
അതേസമയം രണ്ടാം പകുതിയിലെ ഇന്‍ജറി ടൈമിൽ നിക്കോ ഗോൺസാലസ് ചുവപ്പു കാർഡ് കണ്ടു പുറത്തായി. യുറഗ്വായുടെ നഹിറ്റൻ നാന്റസിനെതിരായ ഫൗളിന്റെ പേരിലായിരുന്നു നടപടി. മെസ്സിയും ലൊതാരോ മാർട്ടിനസും യുറഗ്വായ്ക്കെതിരെ കളിച്ചിരുന്നില്ല. എങ്കിലും സൗത്ത് അമേരിക്കൻ യോഗ്യതാ പോരാട്ടത്തിൽ നിലവിലെ ലോകചാംപ്യൻമാർ വിജയമുറപ്പിച്ചു. ഒരു പോയിന്റു കൂടി നേടിയാൽ അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിന് അര്‍ജന്റീന യോഗ്യത ഉറപ്പാക്കും.
ബ്രസീലിനെതിരെ ചൊവ്വാഴ്ച നടക്കുന്ന മത്സരം സമനില ആയാലും അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതയാകും.13 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 28 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജന്റീനയുള്ളത്. അതേസമയം മൂന്നാം സ്ഥാനത്തുള്ള ബ്രസീലിന് 21 പോയിന്റുകളുണ്ട്. അവസാനം ബ്രസീലിനെ നേരിട്ടപ്പോൾ അർജന്റീന 1–0ന് വിജയമുറപ്പാക്കിയിരുന്നു.