കർണാടകയിൽ ഭാര്യയെയും മകളെയുമടക്കം 4 പേരെ കുത്തിക്കൊന്നു; മലയാളി വയനാട്ടിൽ പിടിയിൽ

Mail This Article
മാനന്തവാടി∙ കർണാടകയിലെ കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാലു പേരെ കുത്തിക്കൊന്ന മലയാളി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് പൊലീസ് പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി (34), മകൾ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ (70), ഗൗരി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കൊലനടത്തിയശേഷം രക്ഷപ്പെട്ട പ്രതി വയനാട് തലപ്പുഴയിലാണ് പിടിയിലായത്. ഇയാളെ കർണാടക പൊലീസിനു കൈമാറി.
കുടുംബത്തെ കാണാത്തതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ പറഞ്ഞു. ഏഴ് വർഷം മുൻപായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.
