ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡം എന്താണ്? – ശ്രീലങ്കയ്‍ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വന്നതുമുതൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി ഉയരുന്നു ചോദ്യം. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമുയർത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്, കോൺഗ്രസ് നേതാവ് ശശി തരൂർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

ഇതിനിടെ, ഒരു പടികൂടി കടന്ന് മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ് നടത്തിയ രൂക്ഷ വിമർശനം വൻ തോതിൽ ചർച്ചയായിരുന്നു. ഇന്ത്യ ടീമിൽ ഇടം കിട്ടാൻ കളത്തിലെ പ്രകടനത്തേക്കാൾ, കളത്തിനു പുറത്തെ ‘പ്രകടന’ങ്ങളാണ് വേണ്ടതെന്നായിരുന്നു ബദരീനാഥിന്റെ വിമർശനത്തിന്റെ പൊരുൾ.

‘‘റിങ്കു സിങ്, ഋതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവർക്ക് ടീമിൽ ഇടം കിട്ടാതെ വരുമ്പോൾ, ടീമിലെത്താൻ ഒരു തരം ‘ബാഡ് ഗയ്’ പരിവേഷം അത്യാവശ്യമാണെന്ന് തോന്നും. ടീമിൽ ഇടം കിട്ടാൻ ബോളിവുഡ് നടിമാരുമായി പ്രണയബന്ധം, നല്ല മീഡിയ മാനേജർമാർ, ശരീരം മുഴുവൻ ടാറ്റൂ തുടങ്ങിയവയും വേണമെന്നു തോന്നും.’ – സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ബദരിയുടെ പ്രതികരണം ഇങ്ങനെ.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും ലഭിച്ച അവസരങ്ങളിൽ രാജ്യാന്തര ക്രിക്കറ്റിലും മികവു കാട്ടിയ മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്‌ക്‌വാദിനെ ഏകദിന, ട്വന്റി20 ടീമുകളിലേക്കു പരിഗണിക്കാത്തതിന്റെ പേരിലായിരുന്നു ബദരിനാഥിന്റെ കടുത്ത വിമർശനം. ഗെയ്ക്‌വാദിന്റെ പ്രകടനമികവ് കണക്കുകളുടെ സഹായത്തോടെ ഉദാഹരണ സഹിതം വിവരിച്ചുകൊണ്ടായിരുന്നു ബദരിനാഥിന്റെ വിമർശനം.

സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ കളിച്ച ഋതുരാ‍ജ് ഗെയ്‍ക്‌വാദ് മൂന്നു മത്സരങ്ങളിൽനിന്ന്, ഏഴ്, 77, 49 സ്കോറുകളാണു നേടിയത്. അഞ്ചാം മത്സരത്തിൽ താരം കളിച്ചിരുന്നില്ല. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവർ ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിൽനിന്ന് ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായത്. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളാണ് ട്വന്റി20 പരമ്പരയില്‍ ടീം ഇന്ത്യയുടെ ഓപ്പണര്‍.

ഋതുരാജ് ഗെയ്ക്‌വാദിനു പുറമേ, ഐപിഎലിലും പിന്നീട് രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ മത്സരത്തിൽ തകർപ്പൻ സെഞ്ചറി നേടിയും ഞെട്ടിച്ച യുവതാരം അഭിഷേക് ശർമയെ പരിഗണിക്കാത്തതിലും കടുത്ത വിമർശനമാണ് ഉയർന്നത്. ഹർഭജൻ സിങ്, ശശി തരൂർ തുടങ്ങിയവർ അഭിഷേകിനായി ശബ്ദമുയർത്തി രംഗത്തെത്തി. ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ച ഏകദിനത്തിൽ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കു പരിഗണിക്കാത്തതും വിമർശനവിധേയമായി. അടുത്ത വർഷത്തെ ചാംപ്യൻസ് ട്രോഫിക്കായി ടീമിനെ ഒരുക്കുന്ന ഘട്ടത്തിലാണ് സഞ്ജുവിനെ പുറത്തിരുത്തുന്നത് എന്നതും ശ്രദ്ധേയം.

English Summary:

Bad guy image, tattoos..: S Badrinath's rant about Indian team selection criteria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com