ഓർമ്മയുണ്ടോ ഈ മുഖം? റീൽസുകളിൽ സജീവമായി കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ

Mail This Article
സമൂഹമാധ്യമ റീലുകളിൽ സജീവമായി കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാർ. അടുത്തിടെ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്ന് അനുപമ പങ്കുവച്ച റീലാണ് വ്യാപകമായി പ്രചരിക്കുന്നത്. അനുപമയുടേതായി രണ്ട് യൂട്യൂബ് ചാനലുകളും നിലവിലുണ്ട്. ബ്യൂട്ടി ടിപ്സ്, ആറ്റുകാൽ പൊങ്കാല തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഡിയോകളും അനുപമ യൂട്യൂബ് ചാനലുകളിലൂെട പങ്കുവച്ചിരുന്നു. യൂട്യൂബിൽ എട്ടുലക്ഷത്തോളം സബ്സ്ക്രൈബേഴ്സും അനുപമയ്ക്കുണ്ട്.
അതേസമയം, വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഒരു കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാൻ ശ്രമിക്കാൻ എങ്ങനെ തോന്നി’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാളുടെ ചോദ്യം. ‘തട്ടിക്കൊണ്ടുപോയ കുഞ്ഞിന് ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു കൊടുത്തപ്പോൾ അതിന്റെ ഐപി അഡ്രസ് നോക്കിയാണ് പൊലീസ് ഇവരെ പിടികൂടിയത്. അതിനർഥം അവർ കുട്ടിയെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നതാണ്. എന്നാൽ തട്ടികൊണ്ടുപോകൽ ഒരു കുറ്റകൃത്യം തന്നെയാണ്. അതിന് ശിക്ഷലഭിക്കണം’ എന്നാണ് മറ്റൊരു കമന്റ്. ‘എപ്പോഴാണ് പുറത്തിറങ്ങിയത്’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. ‘മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല’, ‘റോക്കി ഭായ് ഇന്നെത്ര കുട്ടികളെ തട്ടികൊണ്ട് പോയി, അടുത്ത പ്ലാനിങ് ആണെന്ന് തോന്നുന്നു’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഹൈക്കോടതി അനുപമയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മുൻപും സമൂഹ മാധ്യമത്തിൽ അനുപമ സജീവമായിരുന്നു. ബെംഗളുരുവിൽ എൽഎൽബിക്കു ചേരാനായിരുന്നു ജാമ്യം അനുവദിച്ചത്. 2023 നവംബർ 27നാണ് ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.