ADVERTISEMENT

1950 ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മയ്ക്കായി 75 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് നമ്മുടെ രാജ്യം. ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ (നേരത്തേ രാജ്പഥ് എന്നറിയപ്പെട്ടിരുന്നു) നടക്കുന്ന റിപ്പബ്ലിക് ദിനപരേഡാണ് ഈ ദിവസത്തെ പ്രധാന ആകർഷണം. 
റിപ്പബ്ലിക് ദിനത്തെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് അളക്കാം, ക്വിസിൽ പങ്കെടുക്കൂ

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പ്രയത്നിക്കുകയും ജീവൻ ബലികൊടുക്കുകയും ചെയ്ത ധീരരെ ഇന്നേദിവസം അനുസ്മരിക്കുന്നു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ചില ചരിത്രസ്മാരകങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. അത്ര പ്രശസ്തമല്ലാത്തതിനാൽ പലരും കണ്ടിരിക്കാൻ‌ ഇടയില്ലാത്ത അവയിൽ ചിലത് ഇതാ.

ആസാദി ഡ്രൈവിന്റെ ഓർമ

Messengers of Nationalism. Image Credit : Mithra Satheesh
Messengers of Nationalism. Image Credit : Mithra Satheesh

കൊച്ചി സ്വദേശിനിയും എഴുത്തുകാരിയുമായ മിത്ര സതീഷ് ഇന്ത്യയിലെ അറിയപ്പെടാത്ത എന്നാൽ ഇന്ത്യാക്കാരൻ എന്ന നിലയിൽ നമ്മളെല്ലാവരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്വാതന്ത്ര്യ സമര സ്മാരകങ്ങളെ പരിചയപ്പെടുത്തുകയാണ്. യാത്രകൾ ചെയ്യുമ്പോഴും വ്യത്യസ്തമായി ചിന്തിക്കണമെന്ന് കരുതുന്ന മിത്ര സതീഷ് കുറച്ചുനാൾ മുമ്പ് ആസാദി ഡ്രൈവ് എന്ന പേരിൽ ഒരു യാത്ര നടത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ കോണുകളിലെ സ്വാതന്ത്ര്യ സമര സ്മാരകങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. മിത്രയും മകൻ നാരായണനും 50 ദിവസം കൊണ്ട് 15,000 കിലോമീറ്ററാണ് അന്ന് പിന്നിട്ടത്. ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ വേലു നാച്യാരുടെയും കുയിലിയുടെയും കട്ടബൊമ്മന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പന്ത്രണ്ടുകാരൻ ബാജി രൗത്ത് മുതൽ എൺപത്തിരണ്ടുകാരൻ കുന്വർ സിങ് വരെയുള്ളവരുടെയും സ്മാരകങ്ങൾ അന്ന് അവർ സന്ദർശിച്ചു. അവയിൽനിന്നു പത്തെണ്ണം തിരഞ്ഞെടുത്ത് മനോരമ ഓൺലൈനിന്റെ വായനക്കാർക്കായി നിർദേശിക്കുകയാണ് മിത്ര.

ബി.ആർ.അംബേദ്ക്കറുടെ വീട് – രാജ്ഗൃഹ, മുംബൈ

Picture of National Martyrs Memorial, Firozpur
ഭഗത് സിങ് മെമ്മോറിയൽ, ഹുസൈനിവാല

ഇന്ത്യൻ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്ക്കറുടെ വീടാണ് മുംബൈയിലെ ദാദറിലെ സ്മാരകമായ രാജ്ഗൃഹം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അദ്ദേഹത്തിന്റെ സ്മാരകമായി ഒരു ഹെറിറ്റേജ് മ്യൂസിയമുണ്ട്. ഈ സ്ഥലം ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് അംബേദ്കറൈറ്റ് ബുദ്ധമതക്കാരുടെയും ദലിതരുടെയും പുണ്യസ്ഥലമാണ്. അംബേദ്കർ 20 വർഷത്തോളം രാജഗൃഹത്തിൽ താമസിച്ചിരുന്നു. അക്കാലത്ത് 50,000 ത്തിലധികം പുസ്തകങ്ങൾ ശേഖരിച്ചു, അത് അദ്ദേഹത്തിന്റെ മരണസമയത്ത് ലോകത്തിലെ ഏറ്റവും വലിയ വ്യക്തിഗത ലൈബ്രറികളിലൊന്നായി മാറി. നിയമപരവും സാങ്കേതികവുമായ പ്രശ്‌നങ്ങൾ കാരണം കെട്ടിടത്തെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാനുള്ള പദ്ധതികൾ പരാജയപ്പെട്ടു, എന്നാൽ 2013 ൽ ഈ മാളിക ഒരു പൈതൃക സ്മാരകമായി മാറി.

മാതംഗിനി ഹസ്ര മെമ്മോറിയൽ, കൊൽക്കത്ത 

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി മിഡ്നാപുരിലെ പൊലീസ് സ്റ്റേഷനുകൾ പിടിച്ചെടുക്കാനുള്ള നീക്കത്തിൽ, വനിതാ പോരാളികളെ നയിച്ചത് മാതംഗിനി ഹസ്ര ആയിരുന്നുവെന്നാണ് ചരിത്രരേഖകൾ പറയുന്നത്. ഈ ശ്രമത്തിനിടെ ബ്രിട്ടിഷ് പൊലീസിന്റെ വെടിയേറ്റ് 1942 സെപ്റ്റംബർ 29 ന് മാതംഗിനി മരിച്ചു. മിഡ്നാപുരിലെ വനിതകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. 1932 ലെ നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പു സത്യഗ്രഹത്തിലും മാതംഗിനി പങ്കെടുത്തതായും അറസ്റ്റു ചെയ്യപ്പെട്ടതായും പറയപ്പെടുന്നു. ഗാന്ധിയൻ വിചാരധാര മാതംഗിനിയെ ഏറെ സ്വാധീനിച്ചിരുന്നു. പ്രായാധിക്യത്തെ മറന്നാണ് ഈ ധീരവനിത സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ധീരയായ വനിതകളിൽ ഒരാളാണ് മാതംഗിനി ഹസ്ര.

ഭഗത് സിങ് മെമ്മോറിയൽ, ഹുസൈനിവാല 

അമൃത്‌സറിൽനിന്ന് ആറു കിലോമീറ്റർ അകലെ, ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലുള്ള ഗ്രാമമായ ഹുസൈനിവാലയിലാണ് മാതൃരാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഭഗത് സിങ് അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിനൊപ്പം തൂക്കിലേറ്റപ്പെട്ട സുഖ്ദേവ് താഷർ, ശിവറാം രാജ്ഗുരു എന്നിവരുടെ സ്മാരകങ്ങളും ഇവിടെയുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പാക്കിസ്ഥാന്റെ ഭാഗമായിരുന്നു ഈ പ്രദേശം. 1961 ൽ, അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു 12 ഓളം ഗ്രാമങ്ങൾ പാക്കിസ്ഥാന് വിട്ടുനൽകുകയും ഭഗത് സിങ്ങിന്റെയടക്കം രക്തം വീണ മണ്ണായ ഹുസൈനിവാല തിരിച്ചെടുക്കുകയും ചെയ്തു. ഭഗത് സിങ്ങിന്റെ അമ്മയെയും ഇവിടെത്തന്നെയാണ് അടക്കം ചെയ്തത്. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ഇവരുടെ ഓർമയായി, സ്മാരകത്തിലെ കെടാവിളക്ക് എന്നും ജ്വലിച്ചുനിൽക്കും.

മംഗൽ പാണ്ഡേ മെമ്മോറിയൽ, ബാരക്ക്പുർ 

ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരസേനാനിയെന്ന് വിളിക്കപ്പെടുന്ന മംഗൾ പാണ്ഡേയുടെ നേതൃത്വത്തിലായിരുന്നു 1857 ലെ ശിപായിലഹളയുടെ തുടക്കം. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിക്കുന്നത് അവിടെയാണ്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാൾ റജിമെന്റിലെ ശിപായി ആയിരുന്നു അദ്ദേഹം. 1857 മാർച്ച് 29 ന് ബംഗാൾ ആർമിയുടെ 34-മത്തെ തദ്ദേശീയ കാലാൾപ്പടയിലെ ശിപായിയായിരുന്ന മംഗൾ പാണ്ഡെ, പരേഡ് ഗ്രൗണ്ടിൽ വച്ച് രണ്ട് ബ്രിട്ടിഷ് സൈനിക ഉദ്യോഗസ്ഥരെ വെടിവച്ച് പരുക്കേൽപ്പിച്ചു. കോടതിയിൽ ഹാജരാക്കപ്പെട്ട പാണ്ഡെയെ 1857 ഏപ്രിൽ 8 ന് തൂക്കിലേറ്റി. ഹൂഗ്ലിയുടെ തീരത്ത് സ്മൃതി സൗധ എന്ന് വിളിക്കപ്പെടുന്ന മംഗൾ പാണ്ഡെയുടെ സ്മാരകം, മംഗൾ പാണ്ഡെ പാർക്ക്, മംഗൾ പാണ്ഡേ ഉദ്യാനം, 2005ൽ കന്റോൺമെന്റ് ബോർഡ് സ്ഥാപിച്ച മംഗൾ പാണ്ഡെ പ്രതിമ എന്നിവയും ബാരക്ക്പുരിലുണ്ട്. പലപ്പോഴും സ്വാതന്ത്ര്യ സമരചരിത്രത്താളുകളിൽ അവഗണന നേരിടുന്നൊരു പോരാളിയാണ് മംഗൾ പാണ്ഡെ എന്ന് പലയിടത്തുനിന്നും വിമർശനം ഉയരാറുമുണ്ട്.

ബാജിറൗത്ത് മെമ്മോറിയൽ, ദേങ്കനാൽ, ഒഡീഷ

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി. 1938 സെപ്റ്റംബറിലെ ഒരു രാത്രിയിൽ, തന്റെ ഗ്രാമത്തിലൂടെ ഒഴുകുന്ന ബ്രാഹ്മണി നദി മുറിച്ചുകടക്കുവാൻ എത്തിയ ബ്രിട്ടിഷ് പൊലീസിനോട് തോണി ഇറക്കില്ലെന്നു ധൈര്യപൂർവം പറഞ്ഞ തോണിക്കാരൻ പയ്യൻ ബാജി റൗത്തിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ബാജിയുടെ കൊലപാതകം ഒഡീഷയിൽ ഒരു വികാരമായി മാറുകയും അദ്ദേഹം ഒരു ഇതിഹാസമാകുകയും ചെയ്തു. ചെറുപ്രായത്തിൽത്തന്നെ, പിറന്ന മണ്ണിനോട് അ‍ചഞ്ചല സ്നേഹം പ്രഖ്യാപിച്ച ഈ യോദ്ധാവിനെ നാട് എന്നും ആദരവോടെയാണ് സ്മരിക്കുന്നത്. ബ്രിട്ടിഷുകാരുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട ബാജിറൗത്ത് അടക്കമുള്ളമുള്ളവരുടെ മൃതദേഹങ്ങൾ അന്ന് വൻ വിലാപയാത്ര നടത്തിയാണ് സംസ്കരിച്ചത്.

കക്കോരി മെമ്മോറിയൽ, ഉത്തർപ്രദേശ്

ലഖ്‌നൗവിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കക്കോരി മെമ്മോറിയൽ, അന്നത്തെ ബ്രിട്ടിഷ് ഭരണാധികാരികൾക്കെതിരായ കക്കോരി ഗൂഢാലോചനയിൽ ജീവൻ ത്യജിച്ച രക്തസാക്ഷികളുടെ സ്മരണയ്ക്കായി നിർമിച്ച സ്മാരകമാണ്. അഷ്ഫാഖുള്ള ഖാൻ, രാംപ്രസാദ് ബിസ്മിൽ, റോഷൻ സിങ്, രാജേന്ദ്ര ലാഹിരി, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ ശവകുടീരങ്ങളും ഉൾപ്പെടുന്ന കക്കോരിയിലെ സ്മാരകം എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്. 1925 ഓഗസ്റ്റ് 9 ന് ഷാജഹാൻപുരിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകുന്ന എട്ടാം നമ്പർ ഡൗൺ ട്രെയിൻ കൊള്ളയടിക്കുക എന്നതായിരുന്നു പോരാളികളുടെ ലക്ഷ്യം. കക്കോരി ഗൂഢാലോചന കേസ് എന്ന പേരിൽ പ്രസിദ്ധമായ സംഭവത്തിൽ പൊലീസ് പലരെയും അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും 1927 ഡിസംബർ 19 ന് അഷ്ഫഖുള്ള ഖാനെയും സഹ വിപ്ലവകാരികളെയും തൂക്കിലേറ്റുകയും ചെയ്തു.

ജംഗ്-എ ആസാദി മ്യൂസിയം, പഞ്ചാബ്

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പഞ്ചാബികളുടെ സമാനതകളില്ലാത്ത ത്യാഗങ്ങളുടെ സ്മരണയ്ക്കായി പഞ്ചാബ് സർക്കാർ പഞ്ചാബ് ഫ്രീഡം മൂവ്‌മെന്റ് മെമ്മോറിയൽ എന്ന പേരിൽ വിഭാവനം ചെയ്ത സ്മാരകമാണിത്. 1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് ദശാബ്ദങ്ങളോളം ചെറുതും വലുതുമായ നിരവധി സംഭവങ്ങളും ദുരന്തങ്ങളും പ്രചാരണങ്ങളും പ്രസ്ഥാനങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ടായി. ജലന്ധറിൽ 25 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ജങ്-ഇ-ആസാദി മ്യൂസിയം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന നിമിഷങ്ങളിലൂടെ നിങ്ങളെ കൊണ്ടുപോകുന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി, സ്വന്തം നാട്ടിലെ സ്വാതന്ത്ര്യ സമരപോരാളികളെ ഒരുമിച്ച് ആദരിക്കുന്നതിനായാണ് പഞ്ചാബ് ഇത്തരമൊരു പ്രോജക്ട് ആവിഷ്കരിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ പഞ്ചാബ് സമൂഹം നൽകിയ അഭൂതപൂർവമായ പങ്ക് എത്രത്തോളമുണ്ടെന്ന് ഈ മ്യൂസിയം സന്ദർശിക്കുന്നതോടെ മനസ്സിലാക്കാം.

ആസാദി കെ ദിവാനെ, അൺസങ്ങ് ഹീറോ മ്യൂസിയം - റെഡ്ഫോർട്ട്, ഡൽഹി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത പ്രശസ്തരല്ലാത്തവർക്കായി സമർപ്പിക്കപ്പെട്ടതാണ് ഈ മ്യൂസിയം. ക്രാന്തി മന്ദിർ പരമ്പരയുടെ ഭാഗമാണ് ഇത്, യുവതലമുറയെ പ്രചോദിപ്പിക്കാനും സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ച് അവരെ അറിയിക്കാനുമാണ് ഈ മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നത്. 1857 മുതൽ 1947 വരെയുള്ള കാലക്രമത്തിൽ ക്രമീകരിച്ചിരിക്കുന്ന ഒരു ഇരുനില കെട്ടിടത്തിൽ 22 സോണുകളായിട്ടാണ് ഇത് തിരിച്ചിരിക്കുന്നത്. ഡിജിറ്റൽ മെഴുകുതിരികളുള്ള ഒരു ആദരാഞ്ജലി മുറി, സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാക്ഷികളുടെ പ്രദർശനങ്ങൾ ഉൾപ്പെടുന്ന 150-ലധികം പാനലുകൾ, ആർക്കൈവൽ ഡേറ്റ എന്നിവ മ്യൂസിയത്തിൽ ഉൾപ്പെടുന്നു. ആൻഡമാൻ ജയിൽ അനുഭവം, ഓഡിയോ-വിഷ്വൽ പ്രദർശനങ്ങൾ, ഡിജിറ്റൽ ട്രിബ്യൂട്ട് കിയോസ്‌കുകൾ, സിനിമകളും കമന്ററികളും, ഇൻസ്റ്റലേഷനുകൾ തുടങ്ങിയവ ഇവിടെ കാണാം. അറിയപ്പെടാതെ പോയ നൂറുകണക്കിന് സ്വായതന്ത്ര്യസമര പോരാളികൾക്കുള്ള ആദരമാണ് ഈ മ്യൂസിയം. 

ഉപ്പ് സത്യഗ്രഹ സ്മാരകം, ദണ്ഡി, ഗുജറാത്ത്, ഇന്ത്യ

ഭഗത് സിങ് മെമ്മോറിയൽ, ഹുസൈനിവാല
ഭഗത് സിങ് മെമ്മോറിയൽ, ഹുസൈനിവാല

1930-ൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡി മാർച്ചിന്റെ ചൈതന്യവും ഊർജ്ജവും ഇന്നും ജ്വലിക്കുന്ന അനുഭവമാണ് ഗുജറാത്തിലെ ദണ്ഡിയിലുള്ള 'ദേശീയ ഉപ്പ് സത്യഗ്രഹ സ്മാരകം. ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൽനിന്ന് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഐതിഹാസികമായ ദണ്ഡി മാർച്ചിന്റെ ചരിത്രവും സത്യഗ്രഹത്തിന്റെ രീതിശാസ്ത്രവും ഇവിടെനിന്നു മനസ്സിലാക്കാം. മഹാത്മാഗാന്ധിയുടേയും അദ്ദേഹത്തിനൊപ്പം ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത എൺപതോളം സത്യഗ്രഹികളുടേയും വെങ്കലപ്രതിമകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ചമ്പാരൻ സത്യഗ്രഹ സ്മാരകം, ചമ്പാരൻ, ബീഹാർ

1917-ലെ ചമ്പാരൻ സത്യഗ്രഹം ബ്രിട്ടിഷ് ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ സത്യഗ്രഹ പ്രസ്ഥാനമാണെന്നാണ് പറയപ്പെടുന്നത്. ഇത് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നീക്കമായി കണക്കാക്കപ്പെടുന്നു. ബിഹാറിലെ ചമ്പാരൻ ജില്ലയിൽ നടന്ന ഒരു കർഷക പ്രക്ഷോഭമായിരുന്നു അത്. നീലം കൃഷി ചെയ്യാൻ പണമില്ലാതെ കർഷകർ പ്രതിഷേധിച്ചിരുന്നു. അന്ന് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗാന്ധിജി ചമ്പാരനിൽ എത്തുകയും സത്യഗ്രഹമെന്ന പുതിയ സമരമുറ ജനത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇന്നവിടെ ഗാന്ധിജിയുടെ പ്രതിമയും അന്നത്തെ സംഭവങ്ങളുടെ വിവരണങ്ങളുമെല്ലാം ചേർത്തൊരു സ്മാരകം നിലനിൽക്കുന്നു.

നേതാജി ബർത്ത് പ്ലേസ് മ്യൂസിയം, കട്ടക് 

നേതാജിയുടെ വളരെ പ്രശസ്തമായ മ്യൂസിയം കൊൽക്കത്തയിലുണ്ട്. എങ്കിലും അതിനേക്കാൾ മനോഹരമായ സ്ഥലമാണ് നേതാജി ജനിച്ച കട്ടക്കിലെ ഈ മ്യൂസിയം. ഒഡീഷയിലെ കട്ടക്ക് ജില്ലയിലാണ് നേതാജി ബർത്ത് പ്ലേസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മഹാനായ സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസ് കട്ടക്കിലെ തറവാട്ടുവീട്ടിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. ഇപ്പോൾ ഈ വീട് പുനർനിർമിക്കുകയും 2007-ൽ മ്യൂസിയമായി പ്രഖ്യാപിക്കുകയും ചെയ്തു. സുഭാഷ് ചന്ദ്രബോസിന്റെ വ്യത്യസ്ത ഫോട്ടോകൾ കാണാൻ കഴിയുന്ന ഗാലറികളാണ് മുറികൾ. നേതാജിയുടെ ബാല്യകാലം, സ്വാതന്ത്ര്യസമരം, മറ്റ് പ്രധാന നേട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളുടെയും ഫോട്ടോകൾ ഇവിടെ കാണാം. നേതാജിയെക്കുറിച്ച് വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒരു ശേഖരമുള്ള വിപുലമായ ലൈബ്രറിയും ബംഗാളിയിൽ അദ്ദേഹം എഴുതിയ ആത്മകഥയും മ്യൂസിയത്തിലുണ്ട്.

English Summary:

An exploration of India's historical sites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com