എഴുമാന്തുരുത്തിൽ നിന്നൊരു സുന്ദരയാത്ര പോകാം; ശിക്കാരി ബോട്ടിലെ കാഴ്ചകൾ കാണാം

Mail This Article
കടുത്തുരുത്തി ∙ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി എഴുമാന്തുരുത്തിൽ നിന്നു ടൂർ പാക്കേജുകൾ ആരംഭിച്ചു. എഴുമാന്തുരുത്ത് ടൂറിസം ക്ലബ്ബാണ് ശിക്കാരി വള്ളത്തിലുള്ള പാക്കേജ് ആരംഭിച്ചത്. ആദ്യ യാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. എഴുമാന്തുരുത്തിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ച് തണ്ണീർമുക്കം ബണ്ട് ഭാഗം വരെ സഞ്ചരിച്ച് ചെട്ടിമംഗലം ചുറ്റി തിരികെ എഴുമാന്തുരുത്തിലെത്തും വിധമാണ് പാക്കേജ്.
ഒരു ദിവസത്തേക്ക് 5,000 രൂപയും പകുതി ദിവസത്തേക്ക് 3,500 രൂപയുമാണ് ഈടാക്കുന്നത്. 18 പേർക്ക് ബോട്ടിൽ സഞ്ചരിക്കാം. നാടൻ ഭക്ഷണം ലഭിക്കുന്നതിന് സ്ത്രീകളുടെ സംരംഭം ഉണ്ട്. മിഷനിൽ റജിസ്റ്റർ ചെയ്ത് മുപ്പതിലധികം യൂണിറ്റുകൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി മിഷൻ വിവിധ ഭാഷകളിലായി എഴുമാന്തുരുത്തിനെ സംബന്ധിച്ച വിഡിയോ പുറത്തിറക്കി.
ശിക്കാരി ബോട്ടിലെ കാഴ്ചകൾ
ശാന്തമായ ഉൾനാടൻ തോടുകളിലൂടെയാണ് ശിക്കാരി വള്ളത്തിലുള്ള യാത്ര. വിവിധ ഇനം പക്ഷികളും കണ്ടൽ കാടുകളുമാണ് പ്രധാന ആകർഷണം. കള്ളു ചെത്ത്, ഓല മെടയൽ, ചൂണ്ടയിടീൽ ഇവയെല്ലാം പരീക്ഷിക്കാം, കാണാം. നാടൻ മീനുകൾ ചേർത്തുള്ള ഭക്ഷണം നൽകാൻ ഭക്ഷണ ശാലകളുണ്ട്. കുമരകത്ത് എത്തുന്ന ടൂറിസ്റ്റുകളെ എഴാമാന്തുരുത്തിലേക്ക് ക്ഷണിച്ച് ശിക്കരി വള്ളത്തിൽ പ്രകൃതി ഭംഗി നിറഞ്ഞ എഴുമാന്തുരുത്തും മുണ്ടാറുമൊക്കെ കാണിക്കാനാണ് പദ്ധതി.
ടൂറിസം സാധ്യതകൾ വിനിയോഗിക്കുന്നതിന്റെ ഭാഗമായി കാന്താരിക്കടവിലും എഴുമാന്തുരുത്തിലും ടൂറിസം വകുപ്പ് ബോട്ടു ജെട്ടികൾ തുറന്നു. ഇതു ടൂറിസം വകുപ്പ് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ദിവസേന ഒട്ടേറെപ്പേരാണ് എഴുമാന്തുരുത്തും മുണ്ടാറും സന്ദർശിക്കാൻ എത്തുന്നത്. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാർ പ്രദേശം ഏറെ മനോഹരമാണ്. വിവിധ ഇനം പക്ഷികളുടെ സങ്കേതമാണ് മുണ്ടാർ.
English Summary: Ezhumanthuruthu Island in Kottayam