ഒറ്റ രാത്രികൊണ്ട് പൊട്ടിയ ഗ്ലാസ് മാറ്റി; മൂന്നാറിലെ റോയൽ വ്യൂവിന് വീണ്ടും ഡബിൾ ബെൽ

Mail This Article
മൂന്നാറിൽ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ പൊട്ടിയ ഗ്ലാസ് മാറ്റി, സർവീസ് പുനരാരംഭിച്ചു. ‘ഇന്നലെ രാത്രി തന്നെ പൊട്ടിയ ഗ്ലാസ് മാറ്റി’, ഇന്ന് രാവിലെ വിനോദ സഞ്ചാരികളുമായി ബസ് യാത്ര പുനരാരംഭിച്ചതായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ രാജീവ് എൻ ആർ മനോരമ ഓൺലൈനോടു പറഞ്ഞു. മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി അവതരിപ്പിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ മുൻ ഗ്ലാസ് തിങ്കളാഴ്ച രാത്രി തകർന്നത്. ട്രിപ് കഴിഞ്ഞ് ഡിപ്പോയിലെത്തിച്ച ബസ് വർക്‌ഷോപ്പിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിലെ ഷീറ്റിൽ തട്ടിയതാണു ഗ്ലാസ് തകരാൻ കാരണം. ഇന്നലെ ബസ് സർവീസ് നടത്തിയില്ല.
10 ദിവസം മുൻപാണു വിനോദസഞ്ചാരികൾക്കായി ബസ് മൂന്നാറിൽ സർവീസ് തുടങ്ങിയത്. ബസിനെതിരെ ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഗ്ലാസ് പൊട്ടിയ സംഭവത്തിൽ അട്ടിമറിയുണ്ടോയെന്ന് സംഘം അന്വേഷിക്കും. ഡബിൾ ഡെക്കർ ബസിൽ 900ൽ അധികം സന്ദർശകർ യാത്ര ചെയ്തിരുന്നു. മൂന്നു ലക്ഷത്തിലധികം രൂപ വരുമാനം ലഭിച്ചിരുന്നു.
ഡബിൾ ഡെക്കർ യാത്ര ബുക്കിങ് ഈ രീതിയിൽ
കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്ന് സെർച് ചെയ്താൽ ബസ് ബുക്കിങ് കാണാം.
യാത്ര ചെയ്യാൻ ഉദ്യേശിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുത്ത് പേയ്മെന്റ് ചെയ്യാം.
മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയാണ് നിരക്ക്.
മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്.
EnteKSRTC Neo-oprs' ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം
∙ മൂന്നാർ ഡബിൾ ഡെക്കർ സർവീസ് നിയമം ലംഘിച്ചല്ലെന്ന് കെഎസ്ആർടിസി കോടതിയിൽ
വിനോദസഞ്ചാരികൾക്കായി റോയൽ വ്യൂ മൂന്നാർ ഡബിൾ ഡെക്കർ ബസ് സർവീസ് നടത്തുന്നതു നിയമം ലംഘിച്ചല്ലെന്നും പരിശോധനയ്ക്കായി അമിക്കസ് ക്യൂറിയെ നിയോഗിക്കുന്നത് ഉചിതമായിരിക്കുമെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു. അനധികൃതമായി ലൈറ്റുകൾ ഉൾപ്പെടെ ഘടിപ്പിച്ചു ഡബിൾ ഡക്കർ ബസ് രൂപമാറ്റം വരുത്തിയെന്ന പേരിൽ ഹൈക്കോടതി സ്വമേധയായെടുത്ത കേസിലാണ് ഇക്കാര്യം അറിയിച്ചത്

കോടതി നിർദേശിച്ചത് അനുസരിച്ചു 2 ഹെഡ് ലൈറ്റുകളാക്കി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റെട്രോ റിഫ്ലക്ടറുകളാണു സ്ഥാപിച്ചിരിക്കുന്നത്. അലങ്കാര എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ചു നിയന്ത്രണങ്ങളില്ലെങ്കിലും കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഈ ഫിറ്റിങ്ങുകളിലേക്കുള്ള വൈദ്യുതി കണക്‌ഷൻ വിഛേദിക്കാൻ തീരുമാനിച്ചെന്നും അറിയിച്ചു. വാഹനങ്ങളുടെ എല്ലാ സാങ്കേതിക കാര്യങ്ങളും മറ്റും വിശകലനം ചെയ്തു കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നും അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഈ കാര്യങ്ങൾ പരിശോധിക്കുകയാണ് ഉചിതമെന്നും കെഎസ്ആർടിസി ഡപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹെന അറിയിച്ചു.

∙ ഡബിൾ ഡെക്കറിൽ അലങ്കാര ലൈറ്റ്: ഡ്രൈവർമാർക്ക് എതിരെ നടപടി
ഹൈക്കോടതിയുടെയും അധികൃതരുടെയും നിർദേശങ്ങൾ ലംഘിച്ച് അലങ്കാര ലൈറ്റുകൾ തെളിച്ച് ഡബിൾ ഡെക്കർ ബസ് ഓടിച്ച 2 കെഎസ്ആർടിസി ഡ്രൈവർമാരെ ഗതാഗതമന്ത്രിയുടെ നിർദേശത്തെത്തുടർന്നു ജോലിയിൽനിന്നു താൽക്കാലികമായി മാറ്റിനിർത്തി. ഇതിലൊരാൾ കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഓർഡിനേറ്ററാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് 4നു ട്രിപ് പോയ ബസ് രാത്രി അലങ്കാര ലൈറ്റ് തെളിച്ച് ഓടിക്കുകയായിരുന്നു. ബസിലെ അലങ്കാര ലൈറ്റുകളെപ്പറ്റി നേരത്തേ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടർന്നു ലൈറ്റ് തെളിക്കില്ലെന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചിരുന്നു. ഇതു ലംഘിച്ചതിനാണു നടപടി.