ADVERTISEMENT

ദുരൂഹതാ സിദ്ധാന്തക്കാർക്കും ശാസ്ത്രജ്ഞർക്കുമിടയിൽ ഒരു പോലെ താൽപര്യമുള്ള വസ്തുക്കളാണ് ഡൈസൺ സ്ഫിയറുകൾ.1960ൽ ഭൗതികശാസ്ത്രജ്ഞനായ ഫ്രീമാൻ ഡൈസണാണ് ഇത്തരമൊരു ഘടനയുടെ സാധ്യത ചർച്ചയ്ക്കുവച്ചത്. സാങ്കേതികപരമായി വളരെയേറെ മുന്നോട്ടു പോകുന്ന ഏലിയൻ സമൂഹങ്ങൾക്ക് ഇത്തരം ഘടനകളുണ്ടാക്കി ഊർജം നേടാമെന്നും ഇവയ്ക്ക് മറ്റൊരു ഊർജത്തിന്റെയും ആവശ്യമില്ലെന്നുമായിരുന്നു ഫ്രീമാൻ ഡൈസണിന്റെ സിദ്ധാന്തം. അങ്ങനെ ഈ ഘടനകൾക്ക് ഡൈസൺ സ്ഫിയർ എന്ന പേരു കിട്ടി. നക്ഷത്രങ്ങളെ പൂർണമായി വലയം ചെയ്യുന്ന ഗോളങ്ങളും വലയങ്ങൾ പോലുള്ള ഘടനകളുമൊക്കെ ഡൈസൺ സ്ഫിയറുകൾക്കായി പരിഗണിക്കപ്പെട്ടു.

ഡൈസൺ സ്ഫിയറിന്റെ ആശയം നിലനിൽക്കുന്നത് ഒരു സിദ്ധാന്തത്തിലാണ്. ഒരു സമൂഹം വികസിക്കുന്നതിനൊപ്പം ഊർജാവശ്യങ്ങൾ വർധിക്കുമെന്നതാണ് ആ സിദ്ധാന്തം. എന്നാൽ നാസയിലെ ഗൊദാർദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനായ രവി കൊപ്പരപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ മറ്റൊരു സിദ്ധാന്തവുമായി വന്നിരിക്കുകയാണ്. ഊർജാവശ്യത്തിനായി ഇത്രയും വലിയ സന്നാഹങ്ങൾ അന്യഗ്രഹസമൂഹങ്ങൾ സ്ഥാപിക്കാൻ സാധ്യതയില്ലെന്നും അവർ ആണവസംയോജനം പോലെ കൂടുതൽ ശേഷിയും ലാഭകരവുമായ മാർഗങ്ങളാകും ഊർജാവശ്യത്തിനായി ഉപയോഗിക്കുകയെന്നും ശാസ്ത്രജ്ഞരുടെ പഠനം പറയുന്നു. അതിനാൽ തന്നെ ഡൈസൺ സ്ഫിയറുകൾ ഉണ്ടാകാനിടയില്ല.

ഡൈസൺ സ്ഫിയറുകളെപ്പറ്റി അടുത്തിടെ വേറൊരു പഠനം വന്നിരുന്നു. നമ്മുടെ താരാപഥമായ ആകാശഗംഗയിലെ 7 നക്ഷത്രങ്ങളെങ്കിലും ഏലിയൻ സമൂഹങ്ങളുടെ ഊർജശ്രോതസ്സുകളാകാനുള്ള സാധ്യതയുണ്ടെന്ന പഠനവുമായി ശാസ്ത്രജ്ഞർ. ഡൈസൺ സ്ഫിയറെന്ന ഭാവനാത്മകമായ ഘടന നക്ഷത്രത്തിനു ചുറ്റും സ്ഥാപിച്ചാകാം ഈ നക്ഷത്രങ്ങളിൽ നിന്ന് അന്യഗ്രഹജീവി സമൂഹങ്ങൾ ഊർജം നേടുന്നതെന്നും ഗവേഷകർ പറഞ്ഞു. ഇവയുണ്ടായാൽ ഡൈസൺ സ്ഫിയറുകളെ കണ്ടെത്താൻ സാധിക്കും. നക്ഷത്രങ്ങളിൽ നിന്നു ചൂട് വലിച്ചെടുത്ത് ഡൈസൺ സ്ഫിയറുകൾ വലിയ തോതിൽ ഇൻഫ്രാറെഡ് വികിരണങ്ങൾ പുറത്തുവിടുന്നതിനാലാണ് ഇത്. ഇൻഫ്രെറെഡ് എക്സസ് എമിഷൻ എന്ന് ഇവ അറിയപ്പെടുന്നു. ഇത്തരം വികിരണങ്ങൾ കണ്ടെത്താനായി പലരും വലിയ തോതിൽ നിരീക്ഷണങ്ങൾ നടത്താറുണ്ട്. 

ഭൂമിയും സൗരയൂഥവും ഉൾപ്പെടുന്ന നക്ഷത്ര സമൂഹമാണ് ക്ഷീരപഥം അഥവാ ആകാശഗംഗ. ഈ മഹാ താരവ്യവസ്ഥയിൽ മറ്റ് അന്യഗ്രഹജീവി സമൂഹങ്ങളുണ്ടെന്നും ഇവയിൽ കുറഞ്ഞത് 4 എണ്ണമെങ്കിലും വിദൂരഭാവിയിൽ നമ്മുടെ ഗ്രഹമായ ഭൂമിയെ ആക്രമിച്ചേക്കാമെന്നും സ്പെയിനിലെ വിഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ആൽബർട്ടോ കാബല്ലെറോ 2022ൽ പഠനം നടത്തിയിരുന്നു.

English Summary:

Dyson sphere: Why NASA Scientists Argue They Won't Exist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com