ADVERTISEMENT

കൊച്ചി ∙ കെട്ടിട നികുതിയിൽ നിന്നുള്ള കോർപറേഷന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ ഒരു കോടി രൂപയുടെ കുറവ്. കെട്ടിട നികുതിയിൽ നിന്നു കോർപറേഷനുള്ള വരുമാനം 2022–23ൽ 122 കോടി രൂപയായിരുന്നെങ്കിൽ 2023–24ൽ 121 കോടി രൂപയായി കുറഞ്ഞു.  2023–24 വർഷം മൊത്തം നികുതിയായി പിരിച്ചത് 173 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 10 കോടി രൂപയുടെ വർധന. 2022–23ൽ 163 കോടി രൂപയായിരുന്നു ആകെ നികുതി വരുമാനം. കെട്ടിട നികുതിക്കു പുറമേയുള്ള വരുമാനത്തിൽ നിന്നാണ് ഈ വർധന.

കെട്ടിട നികുതി കുടിശിക പിരിക്കാൻ തുടങ്ങിയിട്ടും കോർപറേഷന്റെ വരുമാനം കുറഞ്ഞത് അതീവ ഗൗരവമായ കാര്യമാണെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി അരിസ്റ്റോട്ടിൽ പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്നു പരിശോധിക്കണം. കോർപറേഷൻ അസറ്റ് റജിസ്റ്റർ കൃത്യമായി പരിപാലിക്കുകയോ നികുതി പിരിവ് ഊർജിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും എം.ജി. അരിസ്റ്റോട്ടിൽ കുറ്റപ്പെടുത്തി.

അതേ സമയം 2013–14 മുതൽ കെട്ടിട നികുതി കുടിശിക ഈടാക്കുന്നുണ്ടെന്നും അതിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണു കെട്ടിട നികുതി വരുമാനത്തിൽ വ്യത്യാസമുണ്ടാകാൻ കാരണമെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. നേരത്തേ കുടിശിക അടച്ചവർ 2023–24 വർഷത്തിൽ അടയ്ക്കില്ല. അതുകൊണ്ടാണു നികുതി വരുമാനത്തിൽ കുറവു വന്നത്. ഡേറ്റകളിലെ പിശകുകൾ തിരുത്തുന്നതോടെ ഇനി ഘട്ടം ഘട്ടമായി വർധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നുതെന്നും മേയർ പറഞ്ഞു. 

കോർപറേഷൻ നികുതി പിരിവിൽ അനാസ്ഥയുണ്ടെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി  വിമർശിച്ചിരുന്നു. നികുതിയിനത്തിൽ ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടിയെങ്കിലും കോർപറേഷനു ലഭിക്കേണ്ടതാണെന്നാണു ഹൈക്കോടതി നിരീക്ഷിച്ചത്. വാണിജ്യ സ്ഥാപനങ്ങൾ ഏറെയുള്ള കൊച്ചിക്ക് വലിയ നികുതി വരുമാനം ലഭിക്കേണ്ടതാണെന്നും എന്നാൽ ഈ നികുതി എവിടെയോ ചോർന്നു പോകുന്നുണ്ടെന്നായിരുന്നു വിമർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com