ADVERTISEMENT

കണ്ണൂർ∙ ഭക്തിനിർഭര അന്തരീക്ഷത്തിൽ കോവിലുകളിലും ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷത്തിന് തുടക്കം. ഭക്തർ വ്രതമെടുത്ത് ദേവീക്ഷേത്ര ദർശനം നടത്തി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി. ക്ഷേത്രങ്ങളിൽ നാമജപം, ഭജന, നവരാത്രി വിളക്ക് എന്നിവ നടന്നു. പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം, വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം, ചാല ഭഗവതി ക്ഷേത്രം, മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രം തുടങ്ങിയ പ്രധാന ദേവീക്ഷേത്രങ്ങളിൽ രാവിലെ മുതൽ ഭക്തജനങ്ങളെത്തി. 

കണ്ണൂർ നഗരത്തിലെ മുനീശ്വരൻ കോവിൽ, പിള്ളയാർ കോവിൽ, താളിക്കാവ് ഭഗവതി ക്ഷേത്രം, കൃഷ്ണൻ കോവിൽ, ദ്രൗപദി അമ്മൻ കോവിൽ, ഹനുമാൻ കോവിൽ, കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ, കിഴുത്തള്ളി കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ എന്നീ ദേവസ്ഥാനങ്ങളിലും നവരാത്രി ആഘോഷത്തിന് തിരിതെളിഞ്ഞു. ഇവിടങ്ങളിൽ 13 വരെ വൈകിട്ട് മുതൽ രാത്രി വൈകും വരെ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ട്.

ദേവീ ക്ഷേത്രങ്ങൾക്ക് പുറമേ മറ്റ് ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷം നടത്തുന്നുണ്ട്. സംഗീതം, നൃത്തം അടക്കമുള്ള കലാ വിദ്യാർഥികളുടെ അരങ്ങേറ്റത്തിനുള്ള സൗകര്യങ്ങൾ നവരാത്രി ആഘോഷം നടക്കുന്ന ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ദുർഗാഷ്ടമി ദിവസമായ 11ന് ക്ഷേത്രങ്ങളിലും ‌വിദ്യാലയങ്ങളിലും ഗ്രന്ഥം വച്ച് മഹാനവമി ദിവസം ഗ്രന്ഥപൂജയും സരസ്വതീ പൂജയും നടത്തും. വിജയദശമി ദിവസമായ 13ന് പുസ്തമെടുക്കും. എഴുത്തിനിരുത്ത് ചടങ്ങോടെ നവരാത്രി ആഘോഷത്തിനു സമാപനമാകും.

മൂകാംബിക ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ്
കണ്ണൂർ∙ നവരാത്രിയോട് അനുബന്ധിച്ച് 13 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് സൂപ്പർ എക്സ്പ്രസ് പ്രത്യേക സർവീസുമായി കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ്. എല്ലാ ദിവസവും രാത്രി 10ന് പയ്യന്നൂരിൽനിന്നു പുറപ്പെട്ട് പുലർച്ചെ കൊല്ലൂരിൽ എത്തി അവിടെ നിന്ന് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന രീതിയിലാണു സർവീസ്. ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്. www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോൺ: 04985203062.

English Summary:

Kannur comes alive during Navratri with vibrant celebrations at temples across the city.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com