ADVERTISEMENT

പാലക്കാട് ∙ നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മൂത്താന്തറയിൽ നി‍ർമിച്ച 23 ലക്ഷം ലീറ്റർ ശേഷിയുള്ള ഉന്നതതല ശുദ്ധജല സംഭരണി 2 വർഷത്തിലധികമായിട്ടും ഉപയോഗിക്കാതെ ജല അതോറിറ്റി. നഗരത്തിലെ ശുദ്ധജല വിതരണം കൂടുതൽ സുഗമമാക്കാൻ ഉപകരിക്കുന്ന ടാങ്ക് സാങ്കേതികത്വത്തിന്റെ മറപറ്റിയാണ് ജല അതോറിറ്റി ഉപയോഗശൂന്യമാക്കി ഇട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചു വിവാദവും ഉയർന്നിട്ടുണ്ട്. മൂത്താന്തറയി‍ൽ പഴയ ടാങ്കിനു സമീപത്താണു പുതിയ ടാങ്കും നിർമിച്ചിട്ടുള്ളത്. പഴയ ടാങ്കിനെക്കാൾ 4 മീറ്ററോളം ഉയരത്തിലാണു പുതിയ സംഭരണി നിർമിച്ചിട്ടുള്ളത്. ഇതുവഴി ഉയർന്ന പ്രദേശത്തേക്കടക്കം സുഗമമായി വെള്ളം എത്തിക്കാനാകും. പരീക്ഷണ പമ്പിങ് വിജയകരമായി പൂർത്തിയാക്കിയിട്ട് 2 വർഷം കഴിഞ്ഞു. 

മൂത്താന്തറ, നൂറണി, വെണ്ണക്കര മേഖലയിലെ ജലവിതരണം കൂടുതൽ സുഗമമാക്കാനാണു പുതിയ ടാങ്ക് നിർമിച്ചത്. ഇതിൽ വെണ്ണക്കര ഭാഗത്തേക്കായി കൂറച്ചുകൂടി ക്രമീകരണങ്ങൾ നടപ്പാക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി സ്തംഭിച്ചു കിടക്കുകയാണ്. ജല അതോറിറ്റിയാണു നടപടി സ്വീകരിക്കേണ്ടത്. ഇതു നടപ്പാക്കാതെ ഇപ്പോഴും പഴയ ടാങ്കിൽ നിന്നാണു ജലവിതരണം. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ ശുദ്ധജല വിതരണ സംവിധാനം നവീകരിക്കാൻ 110 കോടി രൂപയാണു നഗരസഭ വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ നിർവഹണച്ചുമതല ജല അതോറിറ്റിക്കാണ്. 

പദ്ധതി നടത്തിപ്പിലെ വീഴ്ച ഓരോ ഘട്ടത്തിലും നഗരസഭ ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ ലൈൻ സ്ഥാപിച്ചിടത്ത് പൈപ്പ് പൊട്ടലും റോഡ് തകർച്ചയും പതിവാണ്. നഗരസഭാ കൗൺസിലർമാർ ഇതിനെതിരെ നിരന്തരം പരാതി ഉന്നയിക്കുന്നുണ്ട്. ഇതേത്തുടർന്നു നഗരസഭ ഒട്ടേറെത്തവണ ജല അതോറിറ്റിയുടെ യോഗം വിളിച്ചിരുന്നു. വൻതുക ചെലവഴിച്ചു നിർമിച്ച ടാങ്ക് ഉപയോഗശൂന്യമാക്കിയിട്ടിരിക്കുന്നതിൽ ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com