ADVERTISEMENT

നുള്ളിപ്പെറുക്കിക്കൂട്ടിയ പണം കൊണ്ടു കൃഷ്ണപ്രസാദിനെ മെക്കാനിക്കൽ എൻജിനീയറിങ്ങിന് അയയ്ക്കുമ്പോൾ  ജീവിതം വഴിമാറുമെന്ന പ്രതീക്ഷയായി രുന്നു വീട്ടുകാർക്ക്. 2019ൽ ബിടെക് വിജയകരമായി പൂർത്തിയാക്കി ഉപരിപഠന സാധ്യതകളെക്കുറിച്ച് ആലോചിക്കുമ്പോൾ കൃഷ്ണപ്രസാദിനെ തേടിയെത്തിയത് അച്ഛന്റെ അപ്രതീക്ഷിത മരണവാർത്ത! കൂട്ടുകാരെല്ലാവരും ഉപരിപഠനത്തിനു പുതിയ വഴികൾ തിരഞ്ഞെടുത്തപ്പോൾ പഠനം ഇനിയെങ്ങനെ എന്ന ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു കൃഷ്ണപ്രസാദിനു മുന്നിൽ. സ്കൂളിലെ പാചകക്കാരിയായ അമ്മയുടെ തുച്ഛമായ വേതനം കൊണ്ടു തുടർപഠനം സാധ്യമാകില്ലെന്നു തിരിച്ചറിഞ്ഞതോടെ എത്രയും വേഗമൊരു ജോലി എന്നതുമാത്രമായി ലക്ഷ്യം. എന്നാൽ, എന്തെങ്കിലുമൊരു ജോലി പോരെന്നും സ്ഥിരവരുമാനവും സുരക്ഷിതത്വമുള്ള സർക്കാർ ജോലിതന്നെ വേണമെന്നായി അമ്മയുടെ ഉപദേശം. അമ്മയുടെ വാക്കുകേട്ടാണു കൃഷ്ണപ്രസാദ് പിഎസ്‌സി പരിശീലനത്തിന്റെ വഴിയിലേക്കു തിരിഞ്ഞത്.

കുട്ടികൾക്കു ട്യൂഷനെടുത്തു കോച്ചിങ്ങിനുള്ള പണം കണ്ടെത്തിയ കൃഷ്ണപ്രസാദിനുവഴി തെറ്റിയില്ല. കേരള കരകൗശല വികസന കോർപറേഷനിൽ സെയിൽസ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക്, കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പരീക്ഷയിൽ 24–ാം റാങ്ക്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് പരീക്ഷയിൽ 27–ാം റാങ്ക് തുടങ്ങി തിളങ്ങുന്ന നേട്ടം കുറിച്ച തൃശൂർ വെളപ്പായ സ്വദേശി എൽഡി ക്ലാർക്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകളിലും അഭിമാനമാർന്ന വിജയം സ്വന്തമാക്കി.  ജീവിതം വഴിമുട്ടിയെന്നു തോന്നിയ നാളുകളിൽ പിഎസ്‌സി നിയമനത്തിൽ പ്രതീക്ഷയർപ്പിച്ച ടി.എം കൃഷ്ണപ്രസാദ് ഇന്നു പബ്ലിസ് സർവീസ് കമ്മിഷന്റെ ആസ്ഥാന ഓഫിസിൽ അസിസ്റ്റന്റാണ്. 

നേരമ്പോക്കല്ല, പരീക്ഷാപരിശീലനം
അച്ഛന്റെ വേർപാടോടെ കുടുംബത്തിന്റ മുഴുവൻ ഉത്തരവാദിത്തവും ചുമലിൽ ആയ കൃഷ്ണപ്രസാദ് വീടിനടുത്തു തന്നെയുള്ള പ്രതിഭ  കോച്ചിങ് സെന്ററിലായിരുന്നു പരിശീലനത്തിനു ചേർന്നത്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പഠനത്തിനു പക്ഷേ, കോവിഡ് ലോക്ഡൗണിന്റെ രൂപത്തിലൊരു തിരിച്ചടി വന്നു. അതോടെ സെൽഫ് സ്റ്റഡി മാത്രമായി ആശ്രയം. പാഠപുസ്തകങ്ങളും ഗൈഡുകളും വഴി പഠനം തുടർന്നുവെങ്കിലും മുൻവർഷ ചോദ്യങ്ങളുടെ കടുപ്പം കണ്ടതോടെ പിഎസ്‌സി അത്ര എളുപ്പം പിടിതരില്ലെന്നു മനസ്സിലായി. ഓൺലൈൻ കോച്ചിങ്ങിലായി പിന്നീടുള്ള ശ്രദ്ധ. കൂട്ടുകാർക്കൊപ്പം ഫോൺ വഴി കംബൈൻഡ് സ്റ്റഡി കൂടിയായതോടെ പഠനത്തിനു ആഴവും വേഗവുമേറി. പ്രധാനമായും എൽഡിസി പരീക്ഷ ലക്ഷ്യമിട്ടായിരുന്നു തയാറെടുപ്പ്. കോളജിൽ ഒരുമിച്ചുണ്ടായിരുന്ന കൂട്ടുകാർ എംടെക്കിനു പഠിക്കുമ്പോൾ കൃഷ്ണപ്രസാദ് മുഴുവൻ സമയവും പിഎസ്‌സി പരിശീലനത്തിനായി നീക്കിവച്ചു. ബിടെക് കഴിഞ്ഞു പിഎസ്‌സിക്കു വേണ്ടി സമയം ‘പാഴാക്കുന്നു’ എന്ന വിമർശനങ്ങളായിരുന്നു പരിചയക്കാരിൽ പലരും പങ്കുവച്ചത്. പക്ഷേ, അതൊന്നും സർക്കാർ ജോലി എന്ന ഉറച്ച ലക്ഷ്യത്തിൽ നിന്നു കൃഷ്ണപ്രസാദിനെ തെല്ലും ഇളക്കിയില്ല. 2023ൽ എൽഡി ക്ലാർക്കായി ആദ്യ സർക്കാർ ജോലി ലഭിച്ചപ്പോഴും പഠനം തുടർന്നു. പരമാവധി പഠിക്കുക, പരമാവധി പരീക്ഷകൾ എഴുതുക എന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ തീരുമാനം. തുടർവിജയങ്ങൾ കുറിച്ചുള്ള ഈ വഴിയിൽ എല്ലാ പിന്തുണയുമായി അമ്മയും കൂടെനിന്നു. 

‘‘ട്രെയിൻ യുവർ ബ്രെയിൻ; ഏതു പരീക്ഷയ്ക്കും വേണ്ടതു നമ്മുടെ തലച്ചോറിനെ ആ പരീക്ഷയ്ക്ക് ആവശ്യമായി രീതിയിൽ പരിശീലിപ്പിച്ചെടുക്കുക എന്നതാണ്. പരീക്ഷയുടെ പാറ്റേൺ മനസ്സിലാക്കുക,ചോദ്യങ്ങൾ വന്നേക്കാവുന്ന സിലബസ് അനുസരിച്ചു പഠനം ക്രമീകരിക്കുക. എന്തെങ്കിലുമൊക്കെ വലിച്ചുവാരി പഠിച്ചു പരീക്ഷയ്ക്കു പോയതു കൊണ്ട് ഒരു കാര്യവുമില്ല. പരീക്ഷയ്ക്ക് ആവശ്യമുള്ളതു മാത്രം പഠിക്കുക. പഠിച്ചാൽ മാത്രം പോരാ, പരീക്ഷാ ഹാളിലെ പരിമിത സമയത്തിനുള്ളിൽ നമ്മുടെ അറിവിനെ അവതരിപ്പിക്കാനും പരിശീലിക്കണം. കഴിയുന്നത്ര മാതൃകാ പരീക്ഷകൾ എഴുതിയെഴുതി എക്സാം മാനേജ്മെന്റ് പരിശീലിക്കുക.’’

വിജയത്തിന്റെ സ്വന്തം ടെക്നിക് 
ദിവസവും 7–8 മണിക്കൂർ വരെ പരിശീലനത്തിനായി നീക്കിവച്ച കൃഷ്ണപ്രസാദിനു പഠനരീതിയിലും സ്വന്തം വഴിയായിരുന്നു. എഴുതി പഠിക്കുന്നതിനെക്കാൾ ഗുണം ചെയ്തതു കേട്ടു പഠിക്കുന്നതായിരുന്നുവെന്നാണു കൃഷ്ണപ്രസാദിന്റെ പക്ഷം. കംബൈൻഡ് സ്റ്റഡി ഗ്രൂപ്പുകളിൽ ‘ഉച്ചത്തിലെ വായന’ പതിവാക്കി. ഓർമിക്കാൻ പ്രയാസമുള്ള പാഠഭാഗങ്ങൾ ചെറുകുറിപ്പുകളാക്കി സൂക്ഷിച്ചു. ഇഷ്ട വിഷയങ്ങൾക്കു പരമാവധി സ്കോർ, മറ്റു വിഷയങ്ങൾക്കു മിനിമം മാർക്ക് എന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ലക്ഷ്യം. ബിടെക് പഠിച്ചതിനാൽ പിഎസ്‌സിയുടെ ഗണിതം തലവേദനയായില്ല. ഇംഗ്ലിഷ്, മലയാളം വ്യാകരണം ആദ്യമേ ആഴത്തിൽ പഠിച്ചു മനസ്സിലുറപ്പിച്ചു. ശാസ്ത്ര, ചരിത്ര വിഷയങ്ങൾക്കു എൻസിഇആർടി പാഠപുസ്തകങ്ങളെ ആശ്രയിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ തോന്നിയ പ്രയാസം മുൻവർഷ ചോദ്യങ്ങളുടെ പരിശീലനത്തിലൂടെ മറികടന്നു. സിലബസ് ആഴത്തിൽ മനസ്സിലാക്കി, ചോദ്യസാധ്യത യേറിയ പാഠങ്ങൾക്ക് ഊന്നൽ നൽകിയാണു പഠിച്ചത്. ദിവസേനയുള്ള പത്രവായനയിലൂടെ കറന്റ് അഫയേഴ്സിലും കരുത്തേറി. ഓരോരുത്തരും കണ്ടെത്തുന്ന പൊതുവിജ്ഞാനം കംബൈൻഡ് സ്റ്റഡിക്കിടെ പരസ്പരം പങ്കുവച്ചതോടെ പഠനത്തിനും ആഴമേറി. ‘എത്രസമയം പഠിച്ചു എന്നതിലല്ല, എത്ര ആഴത്തിൽ പഠിച്ചു എന്നതാണു പിഎസ്‌സി പരീക്ഷകളിൽ നിർണായകം. പഠിച്ചത് ഇടക്കിടെ ആവർത്തിച്ച് ഉറപ്പുവരുത്തുന്നതും മാതൃകാപരീക്ഷയെഴുതുന്നതും പ്രധാനം ’ – ഇതാണു പഞ്ചായത്ത് സെക്രട്ടറി പരീക്ഷാ തയാറെടുപ്പിന്റെ തിരക്കിലുള്ള കൃഷ്ണപ്രസാദിന്റെ ആറ്റിക്കുറുക്കിയ വിജയമന്ത്രം.

English Summary:

From B.Tech Graduate to PSC Topper: The Inspiring Journey of Krishna Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com