‘മൈന പേടി’യിൽ ഖത്തർ; ‘കുഞ്ഞൻ പക്ഷി’കളുടെ എണ്ണം നിയന്ത്രിക്കാൻ വിപുലമായ പദ്ധതി, ഇതുവരെ പിടികൂടിയത് 28000ത്തോളം മൈനകളെ

Mail This Article
ദോഹ ∙ ഖത്തറിൽ മൈനകളുടെ എണ്ണം വർധിച്ചതോടെ അവയെ നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ് പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നത്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇതിനായി വിപുലമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനായിരത്തോളം മൈനകളെയാണ് പിടികൂടിയത്.
ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. ഖത്തറിൽ മൈനകളുടെ എണ്ണം ഗണ്യമായി കൂടിയതോടെയാണ് ഇവയെ പിടികൂടാനും വംശവർധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. പ്രൊജക്ട് നടപ്പാക്കിയതിന് ശേഷം 28000ത്തോളം മൈനകളാണ് കൂട്ടിലായത്.
മൈനകൾ മനുഷ്യർക്ക് പ്രയാസമൊന്നും സൃഷ്ടിക്കുന്നില്ല. പക്ഷേ ഇവ പ്രാദേശിക കാർഷിക മേഖലകൾക്കും, മറ്റ് പക്ഷികൾക്കും നാശനഷ്ടങ്ങൾ വരുത്തുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
2009ലെ മാർക്കുല പഠനമനുസരിച്ച് മൈനകൾ ഏവിയൻ ഇൻഫ്ലുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാകുകയും ചെയ്യുന്നുണ്ട്. ഇത് ചില പ്രാദേശിക പക്ഷി ഇനങ്ങളുടെ വംശനാശത്തിന് കാരണമായേക്കാം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചാണ് മൈനകളെ പിടികൂടുന്നത്. വ്യാപകമായി കൂടുകൾ വിതരണം ചെയ്തു കൂടുതൽ മൈനകളെ കൂട്ടിലടക്കാനുള്ള ശ്രമത്തിലാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം. ഇതുവഴി രാജ്യം നേരിടുന്ന മൈന ഭീഷണി തടയാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.