അമേരിക്കയിൽ ബ്ലാക്ക് ആൻഡ് ബ്ലാക്ക് വൈബ്, എങ്ങും 'ലാലേട്ടാ' വിളികൾ; 'ഒരു ഇന്ത്യൻ സിനിമയ്ക്കും ഇതുവരെ സൃഷ്ടിക്കാൻ കഴിയാത്ത ആവേശം'

Mail This Article
വമ്പൻ ഹൈപ്പിലെത്തിയ ചിത്രം - 'എമ്പുരാന്‍' ആദ്യ ഷോ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണെത്തുന്നത്. അടിപൊളി പടമെന്നും കിടിലനെന്നുമൊക്കെയാണ് മൊത്തത്തിലുള്ള വിലയിരുത്തലുകൾ.
'മോഹൻലാലിന്റെ ഉജ്വല പ്രകടനം, അതിശയകരമായ ദൃശ്യങ്ങൾ, കിടിലൻ ആക്ഷൻ രംഗങ്ങൾ എല്ലാം നല്ലത് തന്നെ' ഒരാൾ ട്വിറ്ററിൽ കുറിച്ചതിങ്ങനെ. പൃത്വിരാജിന്റെ സംവിധാന മികവിനും ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങിനും ചിത്രത്തിന് നൂറിന് മുകളില്‍ മാര്‍ക്ക് നല്‍കാമെന്നും വിലയിരുത്തുന്ന പ്രേക്ഷകരേറെ. മോഹൻലാലിന്റെ മാസ് എൻട്രിയും മുരളി ഗോപിയുടെ ഡയലോഗുകളും തിയേറ്ററുകളിൽ ആവേശപ്പൂരം തന്നെ തീർത്തു എന്നതാണ് ശരി. ഹെലികോപ്റ്റർ ആക്ഷൻസും എല്ലാം കിടിലനായി.
'ശരിക്കും മലയാളത്തിൽ നിന്നൊരു ഇന്റർ നാഷനൽ മൂവി, പൃത്വിയുടെ മേക്കിങ് ഗംഭീരം! ഇന്റെർവെലിന് ശേഷമുള്ള മോഹൻലാലിന്റെ സീൻ കിടിലൻ. ഇത്തരം സിനിമകൾ മലയാള സിനിമയെ ലോകനിലവാരത്തിലേക്കുയർത്തും' ഇങ്ങനെ പോകുന്നു ന്യൂജഴ്‌സിയിൽ നിന്ന് ഒരു പ്രേക്ഷകന്റെ വിലയിരുത്തൽ.

'ഇവിടെ വീഴുന്ന ഓരോ വിയർപ്പുതുള്ളിയുടെയും വിലയറിഞ്ഞതാണെന്റെ സത്യം. അണികളുടെ ആത്മവിശ്വാസത്തിന്റെ പൊരുളറിഞ്ഞതിന്റെ സത്യം. വലിയ ത്യാഗങ്ങൾ നൽകി ആ തോളിൽ പിടിപ്പിച്ചതിന്റെ സത്യം. സംഭവിച്ചതിനേക്കാൾ വലുത് , സംഭവിക്കാനിരിക്കുന്നതാണെന്ന സത്യം. വിജയ പരാജയങ്ങൾക്കെല്ലാം ഉപരിയായി വർത്തിക്കുന്നത് ജനങ്ങളോടും ദേശത്തോടുമുള്ള ഒടുങ്ങാത്ത കടമയാണെന്ന സത്യം. വേദിയേക്കാൾ വലുത് സദസാണെന്ന സത്യം. ലാലേട്ടനെക്കൊണ്ട് മുരളിഗോപി പറയിക്കുന്ന ഡയലോഗിൽ എല്ലാം സത്യങ്ങൾ മാത്രം.

'ആരാണ് യഥാർത്ഥത്തിൽ ഖുറേഷി എബ്രഹാം? സ്റ്റീഫൻ നെടുമ്പിള്ളി എങ്ങനെ ഖുറേഷി എബ്രാമായി മാറി? കാലം ഖുറേഷി എബ്രാമിനായി കാത്തുവച്ച പുതിയ പോർക്കളം എവിടെയാണ്? ആരാണ് ഖുറേഷി എബ്രാമിന്റെ എതിരാളി? ഖുറേഷി എബ്രാമിന്റെ വിശ്വസ്തനായ സയിദ് മസൂദിന്റെ കഥയെന്ത്? ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ പ്രേക്ഷകർ ആവേശത്തിലാണ്.
ഒരു ഇന്ത്യൻ സിനിമയ്ക്കും ഇതുവരെ സൃഷ്ടിക്കാൻ കഴിയാത്ത ആവേശവുമായി നാട്ടിലെന്നതുപോലെ അമേരിക്കയിലും തിയേറ്ററുകളെ പൂരപ്പറമ്പാക്കിയാണ് മോഹന്‍ലാല്‍- പൃഥ്വിരാജ് ടീം ഒരുക്കിയ 'എമ്പുരാന്‍' എത്തിയത്. അമേരിക്കയിലും കാനഡയിലുമായി 100 ലേറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

എമ്പുരാൻ റിലീസ് ഡേ ആഘോഷമാക്കാൻ ആശീർവാദ് സിനിമാസ് ആവശ്യപ്പെട്ടതുപോലെ ഇവിടെ ന്യൂജഴ്സിയിലും മോഹൻലാൽ ഫാൻസ്, ബ്ലാക്ക് ആൻഡ് ബ്ലാക്ക് അണിഞ്ഞ് കിടിലൻ വൈബിലാണ് എത്തിയത്. പാട്ടും മേളവും ഡാൻസും പോസ്റ്ററുകളും ബാനറുകളും സ്റ്റിക്കറുകളും എല്ലാം കൂടി സംഗതി ആകെ കളറായി. മോഹൻലാൽ ഫാൻസ് അസോസിയേഷൻ നോർത്ത് അമേരിക്ക- ഒരു ഡയറക്ടർ ആയ റോഷിൻ ജോർജും ന്യൂ ജേഴ്‌സി ചാപ്റ്ററും ചേർന്നൊരുക്കിയ 'എമ്പുരാന്‍' റിലീസ് ഒരുക്കങ്ങൾ ന്യൂജേഴ്‌സിയിൽ തീർത്ത ആവേശം കാണേണ്ടത് തന്നെയായിരുന്നു. പാട്ട് പാടി മോഹൻലാൽ ജയ് വിളിച്ച് ഡാൻസ് കളിച്ച് ആഘോഷമായിട്ടായിരുന്നു ന്യൂജഴ്സിയിലെ സ്പാർട്ടയിലേക്ക് ഫാൻസിന്റെ വരവ്. അമേരിക്കൻ തീയേറ്ററായിരുന്നിട്ട് കൂടി ഇന്റെർവെലിൽ പഴം പൊരിയും നൽകിയത് ഷോ കൊഴുപ്പിച്ചു. ആദ്യഷോയിൽ ഇവിടുത്തെ 3 തിയേറ്ററുകളിലെയും എല്ലാ ഷോയും ഫുളി പായ്ക്ഡ് ആയിരുന്നു.

'എമ്പുരാന്റെ' റിലീസിനോടനുബന്ധിച്ച് ടൈംസ് സ്ക്വയറിൽ വിഡിയോ വാളിൽ ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 16 ഞായറാഴ്ച പ്രദർശിപ്പിച്ചിരുന്നു. അമേരിക്കയിലെ ലാലേട്ടൻ ഫാൻസിന്റെ ഏറ്റവും വലിയ ഈ ഒത്തുകൂടലിൽ എല്ലാവരും വെള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് പങ്കെടുത്തത്. ആശിർവാദ് ഹോളിവുഡ് ആണ് ഈ ഒത്തുചേരൽ ഒരുക്കിയത്. റോഷിൻ ജോർജും മക്കളുമെല്ലാം ചേർന്ന് സംഗതി വേറെ ലെവലാക്കി. കിടു പെർഫോമൻസ്, അന്നത്തെ ആ വൈബ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾ കഴിഞ്ഞ് ഇന്നലെ കൊച്ചിയിൽ തിരിച്ചെത്തിയ മോഹൻ ലാലും പ്രിത്വിരാജും അടക്കമുള്ള എമ്പുരാൻ ടീമിനെ ആരാധകർ വൻ ആവേശത്തോടെയാണ് എതിരേറ്റത്. എവിടെയും ഉയർന്നുകേട്ടു 'ലാലേട്ടാ' വിളികൾ.
ഏറ്റവുമൊടുവിൽ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ആദ്യദിനത്തിൽ 50 കോടി കളക്ഷന്‍ നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും 'എമ്പുരാന്‍' ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് സിനിമ ഇറങ്ങും മുൻപ് ഇത്രയും ടിക്കറ്റുകൾ വിറ്റു പോകുന്നത്. കേരളത്തിലെ സിനിമാ വ്യവസായത്തിനും സാംസ്കാരിക ക്ഷേമനിധിക്കും ഒക്കെ ഈ സിനിമ നേട്ടമേ കൊണ്ടുവരൂ. വിദേശ സിനിമ എടുക്കുന്ന പോലെ പൃഥ്വിരാജ് ഈ ചിത്രം ചെയ്തു. എല്ലാവർക്കും ഇതുപോലൊരു ചിത്രം ചെയ്യാനും സംവിധാനം ചെയ്യാനും കഴിയില്ല. വല്ലപ്പഴും മാത്രം നമ്മെ തേടി വരുന്ന 'എമ്പുരാന്‍', - എല്ലാവർക്കും വേണ്ട എല്ലാം ഇതിലുണ്ട്.
എമ്പുരാന്റെ ഓളം നാട്ടിലെവിടെയും കാണാനുണ്ടെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ പറയുന്നത്. ചിത്രം കാണാനായി ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും ലീവും അനുവദിച്ച കൊച്ചിയിലെ കമ്പനിയുടെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. പിന്നാലെ മാര്‍ച്ച് 27ന് എമ്പുരാന്‍ കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയ ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂഷനും വാർത്തകളിൽ ഇടം പിടിക്കുന്നു. വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും കോളജ് അധികൃതര്‍ പുറത്തുവിട്ടു. കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുമായി ഒരു പ്രത്യേക ഫാന്‍സ് ഷോയും കോളജ് ഒരുക്കിയിട്ടുണ്ട്.
2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. മഞ്ജു വാര്യർ, ടൊവിനോ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കില്ലിങ് ഈവ്, വാരിയർ നൺ എന്നീ സീരിസുകളിൽ അഭിനയിച്ച ആൻഡ്രിയ ടിവദറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മുരളി ഗോപിയാണു കഥയും തിരക്കഥയും. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന സിനിമ കൂടിയാണിത്.