ADVERTISEMENT

സുരേഷ് കുറുപ്പ്. ആ പേരു കേട്ടാൽ കോട്ടയംകാരുടെ മനസ്സിലേക്ക് ചിരിക്കുന്ന ഒരു മുഖമാണ് ഒാടിയെത്തുക. ഏതു പ്രതിസന്ധിഘട്ടത്തിലും കൈവിടാത്ത ഇൗ പ്രസന്നത തന്നെയാകണം വാസ്കുലിറ്റിക് ന്യൂറോപ്പതി എന്ന അപൂർവരോഗത്തെ അതിജീവിക്കാൻ അദ്ദേഹത്തിനു കരുത്തായതും. കോവിഡ് കാലത്ത് ജനങ്ങൾ വീടിനുള്ളിലേക്ക് ഒതുങ്ങിയപ്പോൾ അതിനും നാളുകൾക്കു മുമ്പേ സുരേഷ് കുറുപ്പ് രോഗം കൽപിച്ച ലോക്ഡൗണിൽ ആയിരുന്നു. ഏറ്റുമാനൂർ എംഎൽഎ ആയി മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രവർത്തിക്കവെ എത്തിയ രോഗത്തെക്കുറിച്ചും അതിജീവന പാതകളെക്കുറിച്ചും മനോരമ ഓൺലൈനോടു സംസാരിക്കുകയാണ് കെ. സുരേഷ് കുറുപ്പ് എംഎൽഎ.

രോഗം വന്ന വഴി

കാലിൽ ചെറിയ മരവിപ്പിലായിരുന്നു തുടക്കം. ആദ്യമൊന്നും ശ്രദ്ധിക്കാനേ പോയില്ല. പിന്നെ അതു തുടർച്ചയായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ  ആയുർവേദ ചികിത്സ ചെയ്തു. രണ്ടുമൂന്നു വർഷം അങ്ങനെ പോയി. പിന്നീട് അതു വല്ലാതെ കൂടി, കാലിൽ നീരുവന്ന് നടക്കാൻ പോലും വയ്യാത്ത അവസ്ഥയായി. പൊതുപ്രവർത്തനത്തിൽനിന്ന് ഇവടവേളയെടുക്കാൻ മനസ്സനുവദിച്ചില്ല. കുറച്ചു കാലം നീരുമായി നടന്നു. തീരെ പറ്റാത്ത അവസ്ഥയായപ്പോൾ കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ മെഡിസിൻ വിഭാഗത്തിൽ കാണിച്ചു. അവിടെ പരിശോധന നടത്തിയാണ് രോഗം വാസ്കുലിറ്റിക് ന്യൂറോപ്പതിയാണെന്നു തിരിച്ചറിഞ്ഞത്.

രക്തധമനികളെ ദുർബലപ്പെടുത്തുന്ന രോഗമാണിത്. ഞരമ്പുകളിലേക്കുള്ള രക്തയോട്ടം നിന്ന് ഞരമ്പുകളിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥ. പ്രമേഹം ഇല്ലാത്ത ഒരാൾക്കു വരുന്ന ന്യൂറോപ്പതി. കോട്ടയം മെഡിക്കൽ കോളജിൽ രോഗം സ്ഥിരീകരിച്ച ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പോയി. അതിന്റെ തുടർചികിത്സ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചെയ്തുകൊണ്ടിരിക്കുന്നു.‌

suresh-kurupu2

പൊതുപ്രവർത്തനത്തിനിടയിലെ അവധി

ചികിത്സയുടെ ഭാഗമായി കുറച്ച് വീര്യമുള്ള ഒരു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അതു കഴിക്കുമ്പോൾ ബ്ലഡ് കൗണ്ടും രോഗപ്രതിരോധ ശേഷിയും കുറയും. അതിനാൽ പുറത്തേക്ക് ഇറങ്ങരുതെന്ന കർശന നിർദേശം ഡോക്ടർമാർ നൽകിയിരുന്നു. ആ മരുന്ന് തീർന്നതോടെ അത്യാവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങിത്തുടങ്ങി. ഇനി കുറച്ച് സ്റ്റിറോയ്ഡ് മരുന്നുകളും കൂടി ഉണ്ട്. അതും ‌കൂടി തീർന്നാൽ പഴയതിനെക്കാൾ ചുറുചുറുക്കോടെ സജീവമാകാമെന്നാണ് ‍‍ഡോക്ടർമാർ പറഞ്ഞത്. 

ഒരു ഘട്ടത്തിൽ പേടിച്ചു

കാലിൽ മരവിപ്പ് തുടങ്ങിയപ്പോഴും നീരു വന്നപ്പോഴുമൊന്നും നീണ്ട അവധിയെടുത്ത് വിശ്രമിക്കേണ്ടി വരുമെന്നോ ചികിത്സ വേണ്ടി വരുമെന്നോ ഉള്ള ധാരണയൊന്നും ഉണ്ടായിരുന്നില്ല. ചികിത്സയുടെ ഭാഗമായി ബയോപ്സി ചെയ്തപ്പോൾ അതിന്റെ ഫലം വരുന്നതുവരെ ചെറിയ ടെൻഷനായിരുന്നു. ശേഷം സ്റ്റിറോയ്ഡ് കഴിക്കണമെന്നു പറഞ്ഞപ്പോൾ അതിന്റെ പാർശ്വഫലത്തെക്കുറിച്ചോർത്തും ചെറിയ ഒരു പേടി ഉണ്ടായി. ‌

കോവിഡിനിടയിലെ രോഗം

കൊറോണ വൈറസ് ഇത്രയും ഭീതിപ്പെടുത്തുന്ന രീതിയിൽ എത്തുന്നതിനു മുൻപേ ഞാൻ ചികിത്സയ്ക്കായി വെല്ലൂരിൽ പോയിരുന്നു. ലോക്ഡൗൺ തുടങ്ങുന്നതിനു മൂന്നു ദിവം മുൻപ് കോട്ടയത്ത് തിരിച്ചെത്തുകയും ചെയ്തു. അതും കുറച്ച് ആശ്വാസമായി. ഈ ലോക്ഡൗൺ ഒന്നുമില്ലായിരുന്നെങ്കിൽ ഞാനെങ്ങനെ വീട്ടിൽ അടങ്ങി ഇരിക്കുമായിരുന്നു. കമ്യൂണിറ്റി കിച്ചനൊക്കെ തുടങ്ങിയിട്ട് അവിടെയൊന്നും ആദ്യമൊക്കെ നേരിട്ടു പോകാൻ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. എങ്കിലും ഫോൺ വഴി വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവിടെയൊക്കെ നേരിട്ടു തന്നെ പോയി. 

suresh-kurupu1
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. ജെ. തോമസിനൊപ്പം

ചികിത്സയ്ക്കു ശേഷം

ഇപ്പോൾ നല്ല ആശ്വാസമുണ്ട്. ദീർഘകാലം ചികിത്സ വേണ്ടി വരുന്ന രോഗമായതിനാൽത്തന്നെ പതുക്കെയേ പൂർണമായി ഭേദമാകൂ. എന്തുകൊണ്ടാണ് ഈ രോഗം വന്നതെന്നു കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല ഇതുവരെ. വ്യായാമമൊന്നും പതിവായിരുന്നില്ല. നടപ്പും കുറവാണ്. അതൊക്കെയാകാം കാരണമെന്ന് വിചാരിക്കുന്നു.

ഇനിയുള്ള പൊതുപ്രവർത്തനം

കേരളം കൊറോണ നേരിട്ടത് ലോകം മുഴുവൻ ശ്രദ്ധിച്ചതാണ്. എന്നാൽ കേരളം മാതൃകയാക്കിയത് കോട്ടയം മെഡിക്കൽ കോളജിനെ ആയിരിക്കണം. ആ മെഡിക്കൽ കോളജിന്റെ സമഗ്ര വികസനത്തിനായി പുതിയ കെട്ടിടങ്ങളും ആധുനികസ‍ജ്ജീകരണങ്ങളും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനായതിൽ കൃതാർഥനാണ്. അതുപോലെ കേരളത്തിൽ റോഡ് വികസനത്തിനായി ഏറ്റവും കൂടുതൽ പണം അനുവദിക്കപ്പെട്ട മണ്ഡലം ഏറ്റുമാനൂരാണ്. ഇങ്ങനെ മണ്ഡലത്തിന്റെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി ഇനിയും മുന്നിട്ടിറങ്ങും. പൊതുപ്രവർത്തനത്തിൽ എന്നും സജീവമായി ഉണ്ടായിരിക്കും. ഇതൊക്കെ ഒരു താൽക്കാലിക ഇടവേള മാത്രമാണ്.

English Summary: K. Suresh Kurupu MLA, Vasculitic Neuropathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com